30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ടെലിക്കോം കമ്പനികളോട് ട്രായ്
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്കായി 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ നൽകണമെന്ന് ഓപ്പറേറ്റർമാരോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയോടാണ് 30 ദിവസത്തെ വാലിഡിറ്റി കാലയളവ് നൽകുന്ന ഒരു താരിഫ് പ്ലാനെങ്കിലും അവതരിപ്പിക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാൻ എങ്കിലും അവതരിപ്പിക്കണമെന്നാണ് ആവശ്യം. 1999ലെ ടെലികമ്മ്യൂണിക്കേഷൻ ഓർഡറിൽ മാറ്റം വരുത്തിക്കൊണ്ടാണ് ട്രായ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഓരോ ടെലികോം ഓപ്പറേറ്ററും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും ഒരു കോംബോ വൗച്ചറും 30 ദിവസത്തെ വാലിഡിറ്റിയിൽ നൽകണമെന്നാണ് ആവശ്യം. ടെലിക്കോം റെഗുലേറ്ററി ബോഡി ഈ തീരുമാനത്തെ ഉപഭോക്തൃ-സൗഹൃദമെന്നാണ് വിശേഷിപ്പിച്ചത്. ഈ നിയമം നടപ്പിലാക്കുന്നത് ടെലികോം സേവനങ്ങളുടെ വരിക്കാർക്ക് ഗുണം ചെയ്യുമെന്നും താരിഫ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുമെന്നും ട്രായ് വ്യക്തമാക്കി. എല്ലാ ടെലികോം ഓപ്പറേറ്റർമാരും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, ഒരു പ്രത്യേക താരിഫ് വൗച്ചർ, ഒരു കോംബോ വൗച്ചർ എന്നിവയെങ്കിലും എല്ലാ മാസവും ഒരേ തിയ്യതിയിൽ പുതുക്കാവുന്ന രീതിയിൽ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്ലാനുകൾ നിർണയിക്കുന്ന കാര്യത്തിൽ റെഗുലേറ്ററി ബോഡിയുടെ ഇടപെടൽ ആവശ്യമാണോ അല്ലയോ എന്ന് ട്രായ് തന്നെ നേരത്തെ കമ്പനികളോട് ചോദിച്ചിരുന്നു. ട്രായ് പറയുന്നതനുസരിച്ച് നിലവിൽ ഉപയോക്താക്കൾ പ്രതിമാസ പ്ലാനുകൾ എന്ന നിലയിൽ ഒരു വർഷത്തിൽ 13 റീചാർജുകൾ ചെയ്യേണ്ടി വരുന്നുണ്ട്. ഇത് ഉപയോക്താക്കളെ വഞ്ചിക്കുന്ന രീതിയാണ്. ഇത് സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി. താരിഫ് പ്ലാനുകൾക്ക് നിലവിൽ നൽകുന്ന വാലിഡിറ്റിയിൽ തന്നെ ഉറച്ച് നിൽകാൻ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നതിനാലാണ് ട്രായ്ക്ക് ഇത്തരമൊരു ഇടപെടൽ നടത്തേണ്ടി വന്നിരിക്കുന്നത്.

ഉപഭോക്തൃ അഭിഭാഷക ഗ്രൂപ്പുകളും കൺസൾട്ടൻസി ഓർഗനൈസേഷനുകളും വ്യക്തിഗത ഉപഭോക്താക്കളും 30 ദിവസത്തെ വാലിഡിറ്റിയുള്ള താരിഫ് പ്ലാനുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും എല്ലാ മാസവും ഒരേ തീയതിയിൽ റീചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഓപ്ഷനും ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ട്രായ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. നിലവിൽ എല്ലാ ടെലിക്കോം കമ്പനികളും പ്രതിമാസ പ്ലാൻ എന്ന പേരിൽ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് നൽകുന്നത്. ഇതിലൂടെ ഒരു വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

ട്രായ് ചേർത്ത പുതിയ വ്യവസ്ഥ പല കാരണങ്ങൾ പറഞ്ഞ ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ എതിർത്തിട്ടുണ്ട്. നിലവിലുള്ള 28 ദിവസം, 56 ദിവസം, 84 ദിവസം എന്നീ വാലിഡിറ്റി നൽകുന്ന പ്ലാനുകളിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഓപ്പറേറ്ററുടെ ഭാഗത്ത് നിന്നും ഉപഭോക്താക്കളെയും റീട്ടെയിൽ വിഭാഗത്തെയും ഇത് മനസിലാക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നമാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റഴും വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ പറയുന്നത്.

റിലയൻസ് ജിയോ 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന താരിഫ് പ്ലാനുകൾ വേണമെന്നതിന് അനുകൂലമായി സംസാരിച്ച കമ്പനിയാണ്. എന്നാൽ പ്ലാനുകൾ പുതുക്കുന്നതിന് ഒരേ തിയ്യതി എന്ന ആശയത്തെ കമ്പനി എതിർത്തു. ഇത് പ്രധാനമായും പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ ഘടനയാണെന്നും കമ്പനി അറിയിച്ചു. ഭാരതി എയർടെൽ ഉപയോക്താക്കളിൽ വലിയൊരു ഭാഗം താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പുകളാണെന്നും അവരുടെ കൈയ്യിൽ വരുന്ന പണത്തിന് അനുസരിച്ചാണ് അവർ റീചാർജുകൾ ചെയ്യുന്നതെന്നും അതുകൊണ്ട് 28 ദിവസത്തെ വാലിഡിറ്റി എന്നതിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കുമെന്നും വാദിച്ചു.


Click it and Unblock the Notifications








