ടെലിക്കോം കമ്പനികൾ ഇനിയും റീച്ചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കും
ഡിസംബറിൽ വന്ന താരിഫ് വർദ്ധനയിൽ അസ്വസ്ഥരായിരിക്കുന്ന ഇന്ത്യയില ടെലിക്കോം ഉപയോക്താക്കൾക്ക് വീണ്ടും തിരിച്ചടി. ടെലിക്കോം കമ്പനികൾ ഇനിയും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ താരിഫ് നിരക്കുകൾക്ക് അനുസരിച്ച് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്ന കമ്പനികൾ ഇനി ലഭിക്കുന്ന ലാഭത്തിലും തൃപ്തരെല്ല. വൻ സാമ്പത്തിക ബാധ്യതകളുള്ള കമ്പനികൾ ഒരോ ഉപയോക്താവിൽ നിന്നുമുള്ള വാർഷിക വരുമാനമായ ആവറേജ് റവന്യൂ പെർ യൂസർ (ARPU) ഇനിയും വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.

റിപ്പോർട്ടുകൾ അനുസരിച്ച് പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് ഇനിയും 25 മുതൽ 30 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് സാധ്യത. ഇന്ത്യൻ ടെലിക്കോം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ജിയോ കടന്നുവന്നതോടെ ടെലിക്കോം കമ്പനികളുടെ എആർപിയു 180 രൂപയ്ക്കും 200 രൂപയ്ക്കും താഴെയായി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഉപയോക്താക്കൾ ടെലിക്കോം സേവനങ്ങൾക്കായി ചിലവഴിക്കുന്ന തുകയിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി താരിഫ് ഇനിയും 30 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബറിൽ എല്ലാ ടെലികോം ഓപ്പറേറ്റർമാരും പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് 40 ശതമാനം വർദ്ധിപ്പിച്ചിരുന്നു. റിലയൻസ് ജിയോ വന്നതിന് ശേഷം മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് താരിഫ് വില വർദ്ധിച്ചത്. വോഡാഫോൺ ഐഡിയയ്ക്ക് അടുത്തിടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടമായതിനാൽ തന്നെ താരിഫ് വർദ്ധനകൊണ്ട് കമ്പനിക്ക് പ്രയോജനം ഒന്നും ഉണ്ടായിട്ടില്ല. താരിഫ് വർദ്ധനവോടെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാമെന്നായിരുന്നു കമ്പനികൾ കണക്ക് കൂട്ടിയത്. പ്രതീക്ഷിച്ച വരുമാനം താരിഫ് വർദ്ധനവിന് ശേഷവും ഉണ്ടായിട്ടില്ല എന്നച് കമ്പനികളെ അതൃപ്തരാക്കുന്നു.

അടുത്തിടെയുള്ള താരിഫ് വർദ്ധനവിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ഉപയോക്താക്കൾ അവരുടെ ആശയവിനിമയ ആവശ്യങ്ങൾക്കായി പ്രതിശീർഷ വരുമാനത്തിന്റെ 0.86 ശതമാനമെന്ന തുച്ഛമായ തുകയാണ് ചിലവഴിക്കുന്നത്. ഇത് നാലുവർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ കുറവാണ് എന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഎഐഐ) ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് ഇക്കണോമിക്ക് ടൈസിനോട് പറഞ്ഞു.

സിംഗപ്പൂർ, ഹോങ്കോംഗ്, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിലെ ആളുകൾ ടെലിക്കോം സംബന്ധമായ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന തുകയുടെ അത്രയൊന്നും ഇന്ത്യയിലെ ആളുകൾ പ്ലാനുകൾക്കായി ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെലികോം സേവനങ്ങൾക്കായി ഇന്ത്യയിലെ ഉപയോക്താക്കൾ വളരെ കുറച്ച് തുക മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഉപയോക്താക്കൾ ടെലിക്കോം സേവനങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ 21 ശതമാനത്തിന്റെ കുറവാണ് 4 വർഷത്തിനിടെ ഉണ്ടായത്. കമ്പനികൾ തമ്മിലുള്ള മത്സരം ശക്തമാകുകയും ജിയോയ്ക്ക് ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങളും താരിഫുകൾ കുറയ്ക്കാൻ കമ്പനികളെ നിർബന്ധിതരാക്കി. ഇത് മുൻ നിര ടെലിക്കോം കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. അടുത്ത ഘട്ട താരിഫ് വർദ്ധനവ് വോഡഫോൺ-ഐഡിയയുടെ ഭാവി തന്നെ നിശ്ചയിക്കുന്ന ഒന്നാകും. എജിആർ അടച്ച് തീർക്കേണ്ട എയർടെല്ലിനും താരിഫ് വർദ്ധന ആവശ്യം തന്നെയാണ്.


Click it and Unblock the Notifications








