വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അപകടമെന്ന് ടെലഗ്രാം സ്ഥാപകൻ
ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ മുൻ നിരയിലുള്ള രണ്ട് ആപ്ലിക്കേഷനുകളാണ് വാട്സ്ആപ്പും ടെലഗ്രാമും. ഈ രണ്ട് കമ്പനികൾക്കിടയിലെ മത്സരം ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമാവുന്ന രീതിയിൽ വളർന്നു കഴിഞ്ഞു. ഇപ്പോഴിതാ വാട്സ്ആപ്പിനെതിരെ പരസ്യമായി വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലഗ്രാം സ്ഥാപകനായ പരേൽ ഡുറോവ്. ടെലഗ്രാമിലെ പോസ്റ്റിലാണ് ഡുറോവ് വാട്സ്ആപ്പിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്.

വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്നാണ് പരേൽ ഡുറോവ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളെ നിരീക്ഷിക്കാൻ ഫേസ്ബുക്ക് വാട്സ്ആപ്പിനെ ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. സ്മാർട്ട്ഫോണിൽ സൂക്ഷിച്ചിരിക്കുന്ന വാട്ആപ്പ് ഇതര ഇമേജുകളിലേക്കും മറ്റ് കണ്ടൻറുകളിലേക്കും വാട്സ്ആപ്പ് നിരീക്ഷണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വാട്സ്ആപ്പ് ചെയ്യുന്നത് ചാരപണിയാണെന്നും അദ്ദേഹം തൻറെ പോസ്റ്റിൽ കുറിക്കുന്നു.

നിങ്ങളുടെ സ്മാർട്ട്ഫോണിലെ എല്ലാ ഫോട്ടോകളും മെസേജുകളും പരസ്യപ്പെടുന്നതിൽ നിങ്ങക്ക് താൽപര്യമില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണം എന്നാണ് 335,000 ഫോളോവേഴ്‌സുള്ള തൻറെ ടെലഗ്രാം ചാനലിലൂടെ ഡുറോവ് പറഞ്ഞത്. ടെക് മേഖലയിൽ കമ്പനികൾ തമ്മിൽ മത്സരമുണ്ടാവുമ്പോൾ പരസ്പരമുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും പരസ്യമായുള്ള ഗുരുതര ആരോപണം അപൂർവ്വമാണ്.

വാട്സ്ആപ്പ് ഏറ്റെടുക്കുന്നതിന് വളരെ മുമ്പുതന്നെ ഫേസ്ബുക്ക് നിരീക്ഷണ പരിപാടികളുടെ ഭാഗമായിരുന്നു . വാട്സ്ആപ്പ് ഏറ്റെടുത്ത ശേഷം കമ്പനി നയങ്ങളിൽ മാറ്റം വരുത്തുമെന്ന് കരുതാനാവില്ല, വാട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് സ്ഥാപകൻ 'ഞാൻ എന്റെ ഉപയോക്താക്കളുടെ സ്വകാര്യത വിറ്റു' എന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ ഫേസ്ബുക്ക് കമ്പനി വാട്സ്ആപ്പിനെ നിരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് വ്യക്തമാണെന്നും ഡുറോവ് ആരോപിച്ചു.

ആഗോള തലത്തിൽ 1.6 ബില്യൺ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉള്ളത്. ടെലിഗ്രാമിന് 200 ദശലക്ഷം ഉപയോക്താക്കളുണ്ട്. ടെലഗ്രാം വാട്സ്ആപ്പിൽ ഉണ്ടായതുപോലുള്ള സുരക്ഷാ വീഴ്ച്ചകൾക്ക് ഇതുവരെ പേരുദോഷം കേൾപ്പിച്ചിട്ടില്ല. ഉപയോക്താക്കളുടെ സ്വകാര്യതയാണ് ടെലഗ്രാമിൻറെ സവിശേഷത. ഇതുകൊണ്ട് തന്നെ രാജ്യ സുരക്ഷ, തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുടെ പേരിൽ വലിയ വിമർശനങ്ങൾ കമ്പനി ഏറ്റുവാങ്ങുന്നുമുണ്ട്. പ്രൈവസി സുരക്ഷയുടെ കാര്യത്തിൽ വാട്സ്ആപ്പിൻറെയും ഫേസ്ബുക്കിൻറെയു ഭാഗത്തുനിന്നും ഉണ്ടാകുന്ന പിഴവുകൾ ഡുറോവ് വിമർശനത്തിന് ഉപയോഗിക്കുന്നതും അതുകൊണ്ട് കൂടിയാണ്.

രണ്ടാമതൊരു സുരക്ഷാ തകരാർ കണ്ടെത്തിയതുകൊണ്ട് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. വാട്സ്ആപ്പിൽ കണ്ടെത്തിയ ഏറ്റവും പുതിയ സുരക്ഷാ പ്രശ്നം എംപി 4 ഫയലുകളുമായി ബന്ധപ്പെട്ടുള്ളതാണ്. എംപി4 ഫയൽ വഴി ബഗുകൾ അയക്കുകയും അതുപയോഗിച്ച് സ്മാർട്ട്ഫോണിലെ ഡാറ്റ ചോർത്തുകയും ചെയ്യുന്നുവെന്നതാണ് പുതിയ പ്രശ്നം. ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിൽ സ്നൂപ്പിങ് ആക്രമണം നടത്താൻ സാധിക്കുന്ന ബഗാണ് ഇത്.

വാട്സ്ആപ്പിൽ പ്രൈവസി, ഡാറ്റ എന്നിവയുടെ സുരക്ഷ പ്രധാന പ്രശ്മായി വരുമ്പോൾ ടെലഗ്രാമിൽ പ്രൈവസി ഏറ്റവും സുരക്ഷിതമായി വയ്ക്കുന്നു. സർക്കാരുകൾക്ക് പോലും ഡാറ്റ കൈമാറാൻ കമ്പനി തയ്യാറാവുന്നില്ല. ഇത് പല രാജ്യങ്ങളിലും വലിയ രാഷ്ട്രീയ പ്രശ്നമായി പോലും മാറുന്നുണ്ട്. ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി അടക്കം പല കോടതികളിലും ഉണ്ട്. ചൈൽഡ് പോൺ, തീവ്രവാദം, പെൺവാണിഭം, സിനിമ പൈറേറ്റിങ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ടെലഗ്രാം മാറുന്നു എന്നാണ് ആക്ഷേപം.


Click it and Unblock the Notifications