ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയും
മാഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങളെല്ലാം ബ്ലാക്ക്ആൻറ് വൈറ്റ് ചിത്രങ്ങളായി നമുക്കിന്ന് ലഭ്യമാണ്. അവയിൽ ഗാന്ധിയുടെ അവസാനകാലത്തെ ചില ചിത്രങ്ങൾ 1992ൽ ഡൽഹിയിലെ നാസാർ ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ചു. ഗാന്ധിയുടെ നിഴലായി തോന്നിയ ആ ക്യമറയ്ക്ക് പിന്നിലെ ഫോട്ടോഗ്രാഫർ ആരെന്ന ഞങ്ങളുടെ അന്വേഷണം എത്തിനിന്നത് കനു ഗാന്ധി എന്ന ഗാന്ധിയുടെ ബന്ധുവിലാണ്. ഇരുപത് വയസ്സുകാരനായ യുവാവ് ഗാന്ധിക്കൊപ്പം നടന്ന് തൻറെ റോളിഫ്ലക്സ് ക്യാമറയിൽ പകർത്തിയ ചിത്രങ്ങളായിരുന്നു അവ.

ഡോക്ടറാകണമെന്നാഗ്രഹിച്ച കനുവിനെ മാതാപിതാക്കളാണ് ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫാകാൻ നിർബന്ധിച്ചത്. 1938ൽ ഗാന്ധിക്കൊപ്പം കനുഗാന്ധി ചേർന്നു. ഫോട്ടോഗ്രഫിയിൽ അതിയായ താല്പര്യം തോന്നിയിരുന്ന കനുവിനോട് ക്യാമറ വാങ്ങാനുള്ള പണം ഇല്ലെന്ന് ഗാന്ധി പറഞ്ഞുവെങ്കിലും കനുവിൻറെ താല്പര്യം കണക്കിലെടുത്ത് ബിസിനസുകാരനായ ഗനശ്യം ബിർലയോട് കനുവിനൊരു ക്യാമറയും ഫിലിം റോളും സമ്മാനിക്കാൻ ആവശ്യപ്പെട്ടു. ദാസ് ബിർള നൽകിയ 100 രൂപയിൽ കനു റോളിഫ്ലക്സ് ക്യാമറയും ഒരു ക്യാമറ റോളും വാങ്ങി ഗാന്ധിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു.

ക്യാമറ സ്വന്തമാക്കിയ കനുവിനോട് ഗാന്ധിക്ക് ചില നിർദ്ദേശങ്ങൾ നൽകാനുണ്ടായിരുന്നു. ഒന്നാമത്തേത് പോസ് ചെയ്യാൻ ആവശ്യപ്പെടരുത് എന്നായിരുന്നു. രണ്ടാമത് ഫ്ലാഷ് ഉപയോഗിക്കാൻ പാടില്ല എന്നും. ആശ്രമത്തിലെ അന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലുള്ള യാതൊരു വിധ നടപടികളും ഫോട്ടോഗ്രാഫി മൂലം ഉണ്ടാകാൻ പാടില്ല എന്നും നിർദ്ദേശിച്ചു. കനു താൻ പകർത്തിയ ചിത്രങ്ങൾ പത്രങ്ങൾക്കും മറ്റും അയച്ചുകൊടുത്ത് ഫിലിം റോളുകൾ സ്വയം വാങ്ങി.

1938 മുതൽ ഗാന്ധി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ച 1948 വരെയുള്ള 10 വർഷങ്ങളിൽ ഗാന്ധിയുടെ ഒപ്പം നടന്ന് കനുഗാന്ധി പകർത്തിയത് 2000ലധികം ചിത്രങ്ങളാണ്. ഗാന്ധിയുടെ ചിത്രങ്ങൾ എടുക്കാൻ അനുവാദം ഉണ്ടായിരുന്ന ഒരേയൊരാൾ എന്ന നിലയിൽ കനു ദിവസവും ഗാന്ധിയെ ക്യാമറയിലേക്ക് പകർത്തികൊണ്ടിരുന്നു. ഗാന്ധി കനുവിനെ ചിത്രമെടുക്കുന്നതിൽ നിന്ന് തടഞ്ഞ സന്ദർഭങ്ങളിൽ ഒന്ന് പൂനെയിലെ അഗ ഘാൻ പാലസിൽ വച്ച് കസ്തൂർഭാ ഗാന്ധി ഗാന്ധിയുടെ മടിയിൽ കിടന്ന് മരിക്കുമ്പോഴാണ്.

1948ൽ ഗാന്ധി കൊല്ലപ്പെട്ടതോടെ കനു ഈസ്റ്റ് ബംഗാളിലേക്ക് പോയി. ഗാന്ധിയുടെ മരണശേഷം ഫോട്ടോഗ്രഫിയിൽ താല്പര്യം തോന്നുകയോ ചിത്രങ്ങൾ പകർത്തകയോ ചെയ്തില്ല. 1986 ഫെബ്രവരിയിൽ ഒരു തീർത്ഥാടനത്തിനിടെയാണ് കനു ഹാർട്ട് അറ്റാക്ക് മൂലം മരിക്കുന്നത്. ഗാന്ധി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വ്യത്യസ്തവും ശക്തവുമായ ഇടപെടലുകൾ നടത്തിയ ഒരു ദശാബ്ദകാലത്തിൻറെ സാക്ഷിയായി അവ ചരിത്രത്തിൽ ബ്ലാക്ക്ആൻറ് വൈറ്റിൽ പകർത്തിവച്ച ക്യാമറയും ഫോട്ടോഗ്രാഫറും ഇന്ന് ആരും ഓർമിക്കാത്ത രണ്ട് ചരിത്ര സാക്ഷികളാണ്.


Click it and Unblock the Notifications








