ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ സാധിക്കാത്തത് കമ്പനിക്ക് വലിയ വെല്ലുവിളി തന്നെയാണ്. അതേ സമയം കഴിഞ്ഞ ദിവസം ബിഎസ്എൻഎല്ലിന്റെ ഒരു നമ്പറിന് വേണ്ടി നടന്ന ലേലം ശ്രദ്ധേയമാണ്. വിഐപി എന്നും ഫാൻസി നമ്പർ എന്നും അറിയപ്പെടുന്ന നമ്പരുകൾക്ക് വേണ്ടി സാധാരണയായി ലേലങ്ങൾ നടക്കാറുണ്ട്. ഇത്തരത്തിൽ ഒരു ലേലമാണ് കഴിഞ്ഞ ദിവസവും നടന്നത്. ഒരു ഫാൻസി നമ്പർ ഈ ലേലത്തിലൂടെ പോയത് 2.4 ലക്ഷം രൂപയ്ക്കാണ്. ഇത്രയും വലിയ തുകയ്ക്ക് ഫോം നമ്പർ ലേലം വിളിച്ച് എടുത്തു എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്.

രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ഒരു ഉരുളക്കിഴങ്ങ് വ്യാപാരിയാണ് ബിഎസ്എൻഎല്ലിൽ നിന്ന് ഫാൻസി മൊബൈൽ നമ്പർ ലക്ഷങ്ങൾ കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഫോൺ നമ്പർ ലഭിക്കാൻ 2.4 ലക്ഷം രൂപ വരെ ലേലം പോയി എന്നത് ബിഎസ്എൻഎൽ അധികൃതരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഉപയോക്താക്കൾ കൊഴിഞ്ഞ് പോകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അഭിമുഖികരിക്കുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ നമ്പരിനായി ഇത്രയും തുകയുടെ ലേലം ഉണ്ടായിരിക്കുന്നു. XXX7000000 എന്ന നമ്പരിനായിട്ടാണ് രണ്ടര ലക്ഷം രൂപയോളം ലേലം വിളിച്ചിരിക്കുന്നത്.

ഓൺലൈൻ പോർട്ടലിലൂടെ ബിഎസ്എൻഎൽ വിഐപി നമ്പറുകൾ
ബിഎസ്എൻഎല്ലിന്റെ വിഐപി നമ്പരുകൾ എന്നറിയപ്പെടുന്ന ഫാൻസി നമ്പറുകൾ അതിന്റെ വെബ്‌സൈറ്റിൽ നിന്ന് തന്നെ ലേലത്തിൽ സ്വന്തമാക്കാം. "ഫാൻസി നമ്പേഴ്സ് ഓക്ഷൻ" എന്ന വിഭാഗം തന്നെ വെബ്സൈറ്റിൽ ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. XXX7000000 എന്ന നമ്പറിനായുള്ള ലേലം 20,000 രൂപയിൽ നിന്നാണ് ആരംഭിച്ചത്. ഇത് ഒരു ഘട്ടത്തിൽ 2,00,000 രൂപയ്ക്ക് മുകളിൽ പോയി, കോട്ടയിലെ ഉരുളക്കിഴങ്ങ് വ്യാപാരിയാണ് 2.4 ലക്ഷം രൂപയ്ക്ക് ഈ നമ്പർ സ്വന്തമാക്കിയത്. ഇത്രയും പണം മുടക്കി നമ്പർ സ്വന്തമാക്കിയ ആളുടെ പേര് തനൂജ് ദുഡേജ എന്നാണ്.

ലേലത്തിൽ വിജയിച്ച ശേഷം തനൂജ് ദുഡേജ ഫറൂഖാബാദിലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്ന് വിഐപി നമ്പർ ശേഖരിച്ചിരുന്നുവെന്ന് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഇത് ദുഡേജയുടെ ആദ്യത്തെ വിഐപി/ ഫാൻസി നമ്പറല്ല മറ്റൊരു ഫാൻസി നമ്പറിനായി ഇയാൾ മുമ്പ് ഒരു ലക്ഷം രൂപയോളം ലേലം വിളിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് ഫാൻസി ഫോൺ നമ്പരുകളോടുള്ള താല്പര്യം തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരു സിം കാർഡ് നമ്പറിനായി ആളുകൾ ലക്ഷക്കണക്കിന് രൂപ മുടക്കുന്നു എന്നത് നമുക്ക് അതിശയകരമായ കാര്യമായിരിക്കും. അതും ആ നമ്പർ ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലാത്ത, ഒരു സമയത്ത് അടച്ച് പൂട്ടിയേക്കുമെന്ന് വരെ റിപ്പോർട്ടുകൾ വന്ന സർക്കാർ ടെലികോം കമ്പനിയുടേതാണ് എന്നത് അതിലും അതിശയകരമായ കാര്യമാണ്. ഈ അമിത തുകയ്ക്ക് ഒരു വിഐപി നമ്പർ വാങ്ങുന്നത് സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നാണെങ്കിൽ പോലും നമ്മളിൽ പലർക്കും അത് അനാവശ്യമായിട്ടേ തോന്നുകയുള്ളു.

നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ നടക്കുന്ന ലേലം വിളിയിൽ പങ്കെടുത്ത് വിഐപി നമ്പറുകൾ സ്വന്തമാക്കാം. ഒരു സെൽ ഫോൺ നമ്പറിനായി ആളുകൾ ലക്ഷങ്ങൾ മുടക്കുന്നുവെന്നത് മിക്ക മലയാളികൾക്കും ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. വാഹന നമ്പരുകൾക്കായി ലക്ഷങ്ങൾ മുടക്കുന്ന ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്. വാഹന നമ്പരിന് വേണ്ടി പണം മുടക്കുന്നത് പോലല്ല ഫോൺ നമ്പരിന് വേണ്ടി പണം മുടക്കുന്നത് എന്ന കാര്യവും ശരിയാണ്. ആളുകൾ പ്രീമിയം സ്റ്റാറ്റസ് സിമ്പലായിട്ടാണ് ഫോൺ നമ്പരുകളെയും വാഹന നമ്പരുകളെയും കാണുന്നത് എന്നതിനാൽ ഇതിനേക്കാൾ വലിയ തുകയ്ക്കും ഫോൺ നമ്പരുകളും വാഹന നമ്പരുകളും ലേലത്തിൽ പോയാലും അതിശയിക്കാനില്ല.


Click it and Unblock the Notifications