ഈ ഇന്ത്യക്കാരൻ ഹാക്കറുടെ വരുമാനം 89 ലക്ഷം രൂപ
സൈബർ ആക്രമണങ്ങൾ, ഹാക്കുകൾ, ഡാറ്റാ ബ്രീച്ചുകൾ എന്നിവ പുതിയ വാർത്തകളല്ല. സൈബർ സെക്യൂരിറ്റി പ്രശ്നങ്ങൾ വർദ്ധിച്ച് വരുന്നതോടെ കമ്പനികൾ ബൌണ്ടി പ്രോഗ്രാമുകളും ആരംഭിക്കുന്നുണ്ട്. പല കമ്പനികളുടെയും ബഗ് ബൗണ്ടി പ്രോഗ്രാമുകൾ മികച്ച പ്രതിഫലം നൽകുന്നുണ്ട്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഹാക്കർഓൺ കമ്പനിയിലെ 23 കാരനായ ഇന്ത്യൻ ഹാക്കർ ബഗ് ബൌണ്ടി പ്രോഗ്രാമിലൂടെ പ്രതിവർഷം 125,000 ഡോളർ (ഏകദേശം 88.94 ലക്ഷം രൂപ) സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം, വൺപ്ലസ്, ട്വിറ്റർ പോലുള്ള കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ ബഗുകൾ കണ്ടെത്തുന്നതിന് ഹാക്കർഓണിന്റെ സഹായം തേടുന്നുണ്ട്.

ട്വിറ്ററിൽ ബുൾ എന്നറിയപ്പെടുന്ന ശിവം വാസിഷ്ട് ആഴ്ചയിൽ 15 മണിക്കൂർ ഹാക്കിംഗിനായി ചെലവഴിക്കുന്നു. ഈ സമയക്രമം തന്റെ ഷെഡ്യൂളിനെ ആശ്രയിച്ച് കാലാകാലങ്ങളിൽ വ്യത്യാസപ്പെടുന്നുവെന്നും ചില ദിവസങ്ങളിൽ താൻ ദിവസങ്ങളോളം തുടർച്ചയായി ഹാക്കിങ് സംബന്ധമായ കാര്യങ്ങളിൽ മുഴുകിയിരിക്കുമെന്നും ചിലപ്പോൾ താൻ ആഴ്ചകളോളം ഹാക്കിംഗ് സംബന്ധമായ വർക്കുകൾ ചെയ്യാറില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

19 വയസ്സുള്ളപ്പോൾ മുതൽ ഈ ഇന്ത്യൻ ഹാക്കർ കമ്പ്യൂട്ടറുകളെയും എത്തിക്കൽ ഹാക്കിംഗിനെയും കുറിച്ച് പഠിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും ക്രമേണ അവർക്ക് എത്തിക്കൽ ഹാക്കിംഗും അതിന്റെ നിയമസാധുതയും മനസ്സിലായി. ഇൻസ്റ്റാ കാർട്ടിൽ നിന്ന് ഇരുപതാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ആദ്യ പാരിതോഷികം ലഭിച്ചു.

"വെല്ലുവിളികളെ നേരിടാനും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത അപകടസാധ്യതകൾ കണ്ടെത്താനുമുള്ള സൃഷ്ടിപരമായ വഴികളെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നത് കൊണ്ടാണ് ഹാക്കിംഗിൽ തനിക്ക് ഉയർന്ന സ്ഥാനം ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കമ്പനികളും ബഗ് ബൗണ്ടി പ്രോഗ്രാം നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

എത്തിക്കൽ ഹാക്കിംഗ് കമ്മ്യൂണിറ്റി
എത്തിക്കൽ ഹാക്കിംഗിന്റെ ലോകം പതുക്കെ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യ-പസഫിക് മേഖലയിൽ ഇത്തരത്തിലുള്ള സുരക്ഷാ പരിപാടികൾ 30 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയാണ് ബൌണ്ടി വരുമാനത്തിൽ മുന്നിലുള്ളത്. 19 ശതമാനമാണ് യുഎസ്എ ഹാക്കർമാർ നേടിയ ബൌണ്ടി വരുമാനം. അതേ സമയം 10 ശതമാനം വരുമാന നേട്ടവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.

ബഗ് ബൗണ്ടി പ്രോഗ്രാമുകളിലൂടെ ആപ്പുകളുടെയും മറ്റും സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് എത്തിക്കൽ ഹാക്കർമാർ പ്രതിവർഷം 21 മില്യൺ ഡോളർ (ഏകദേശം 149.42 കോടി രൂപ) സമ്പാദിച്ചുവെന്ന് ഹാക്കർ വൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. "ഹാക്കർഓണിന്റെ 'ഹാക്കർ-പവേർഡ് സെക്യൂരിറ്റി റിപ്പോർട്ട് 2019' കാണിക്കുന്നത് 2018 ൽ ലഭിച്ച ബൌണ്ടികളിൽ 2,336,024 ഡോളർ (ഏകദേശം 16.62 കോടി രൂപ) ഇന്ത്യയിലെ എത്തിക്കൽ ഹാക്കർ കമ്മ്യൂണിറ്റിയിലേക്കാണ് പോയതെന്നാണ്.

അടുത്തിടെ സിസ്റ്റങ്ങളിലേക്ക് വരാൻ സാധ്യതയുള്ള ഭീഷണികളെയും സുരക്ഷാ പ്രശ്നങ്ങളെയും റിപ്പോർട്ടുചെയ്യുന്നതിനായി ഹാക്കർഓണുമായി ചേർന്നുകൊണ്ട് വൺപ്ലസ് അതിന്റെ സെക്യൂരിറ്റി റെസ്പോൺസ് സെന്റർ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബൌണ്ടികളുടെ നിരക്ക് $ 50- $ 7,000 രൂപ വരെയുള്ള ശ്രേണിയിലാണ് ഉൾപ്പെടുന്നത്. ആപ്പിളിനും ബഗ് ബൗണ്ടി പ്രോഗ്രാം ഉണ്ട്. അത് ബഗുകളും ഭീഷണികളും കണ്ടെത്തുന്നതിന് 100,000 മുതൽ 1 മില്യൺ ഡോളർ വരെ പാരിതോഷികമായി നൽകുന്നു.


Click it and Unblock the Notifications








