ടിക്ടോക്കിന്‍റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
ഷോർട്ട് വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്ക് വീണ്ടും വിവാദത്തിൽ.
ഭിന്നശേഷിക്കാരായ ഉപയോക്താക്കൾ ഉണ്ടാക്കിയ വീഡിയോകൾ പ്രചരിക്കുന്നത് തടയുകയും വൈറലാകാതെ അടിച്ചമർത്തുകയും ചെയതതായി ടിക്ടോക്ക് സമ്മതിച്ചു. ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് സൈബർലോകത്ത് കളിയാക്കലുകളും മറ്റും നേരിടേണ്ടി വരുമെന്നതിനാലാണ് വീഡിയോകൾ വൈറൽ അകാതിരിക്കാൻ മനപൂർവ്വം നടപടികളെടുത്തതെന്നാണ് കമ്പനിയുടെ വാദം. ഈ സമീപനം തെറ്റായിരുന്നുവെന്നും ടിക്ടോക്ക് സമ്മതിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

സൈബർ ലോകത്ത് കളിയാക്കപ്പെടാനും അവഹേളിക്കപ്പെടാനും സാധ്യതയുള്ളവരായി കമ്പനി തങ്ങളുടെ റൂൾ ബുക്കിൽ പട്ടികപ്പെടുത്തിയ വിഭാഗമാണ് ഭിന്നശേഷിക്കാർ. റൂൾബുക്കിൽ നിന്നും ചോർന്ന എക്ട്രാക്റ്റിൽ നിന്നാണ് ഈ വിവരം പുറത്തറിഞ്ഞത്. മുഖത്തെ അസ്വാഭാവികത, ഡൗൺസിഡ്രം, ഓട്ടിസം തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങളുള്ളവരെ പ്രത്യേകം പട്ടികപ്പെടുത്തി അവരുടെ വീഡിയോകൾ കമ്പനി വൈറലാകാതെ തടഞ്ഞു. ഡിജിറ്റൽ അവകാശങ്ങളെയും കൾച്ചറിനെയും പറ്റിയുള്ള ജർമ്മൻ വാർത്താ സൈറ്റായ നെറ്റ്സ്പോളിറ്റിക്സാണ് ഇത് പുറത്തെത്തിച്ചത്.

നെറ്റ്സ്പോളിറ്റിക് റിപ്പോർട്ട് പ്രകാരം ഭിന്നശേഷിക്കാരായ ഉപയോക്താക്കളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്ത രാജ്യത്തിനകത്ത് മാത്രം പരിമിതപ്പെടുത്താൻ ടിക് ടോക്ക് മോഡറേറ്റർമാരോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ക്രിയേറ്റർമാർ ഭിന്നശേഷിക്കാരാണെന്ന് കണ്ടെത്തിയ സന്ദർഭങ്ങളിൽ 6,000 മുതൽ 10,000 വരെ വ്യൂകളിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത്തരം ക്ലിപ്പുകൾ പ്രധാന വീഡിയോ ഫീഡിൽ ദൃശ്യമാകുന്നത് തടയാനും കമ്പനി മോഡറേറ്റർമാരോട് ആവശ്യപ്പെട്ടു.

തങ്ങളുടെ നിലപാട് തെറ്റായിരുന്നുവെന്ന് ടിക്ടോക്ക് വക്താവ് സമ്മതിച്ചു. തുടക്കത്തിൽ ആപ്ലിക്കേഷനിൽ കളിയാക്കലുകൾക്കും മറ്റും തടയിടാനായി താൽക്കാലികമായൊരു പ്രതിരോധം എന്ന നിലയിലാണ് ഈ നയം നടപ്പിലാക്കിയത്. ഇത് ഒരിക്കലും ദീർഘകാലത്തേക്കുള്ള പരിഹാരമായി കൊണ്ടുവന്ന ഒന്നല്ല. കമ്പനിയുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും സമീപനം തെറ്റായിരുന്നെന്ന് ഇപ്പോൾ വ്യക്തമായി. കൂടുതൽ സൂക്ഷ്മമായ പദ്ധതികൾക്ക് കമ്പനി തയ്യാറെടുക്കുകയാണ്. വിമർശനം ഏറ്റുവാങ്ങിയ നയം തങ്ങൾ പിൻ വലിച്ചുവെന്നും ടിക്ടോക്ക് വക്താവ് ബിബിസിയോട് പറഞ്ഞു.

ടിക്ടോക്കിന്‍റെ ഈ നയത്തെ വിചിത്രം എന്നാണ് ഡിസേബിലിറ്റി ഇക്യാലിറ്റി ചാരിറ്റി സ്കോപ്പിൽ നിന്നുള്ള സെറി സ്മിത്ത് വിളിച്ചത്. സൈബർ ഭീഷണി നേരിടാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, എന്നാൽ ഒരു കൂട്ടം ഉപയോക്താക്കളെ സംരക്ഷിക്കാനെന്നതിന്‍റെ പേരിൽ അവരുടെ കണ്ടന്‍റുകളെ അടിച്ചമർത്തുന്നത് ശരിയായ സമീപനമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ടന്‍റുകളുമായി ബന്ധപ്പെട്ട് ടിക്ടോക്ക് ആദ്യമായല്ല വിമർശനം ഏറ്റുവാങ്ങുന്നത്. ഓരോ പ്രദേശത്തിനനുസരിച്ചും ടിക്ടോക്ക് സെൻസർഷിപ്പ് മാറ്റുന്നു. ഇത് പലപ്പോഴും രാഷ്ട്രീയത്തിനും മറ്റ് പലഘടകങ്ങൾക്കും വഴങ്ങികൊടുക്കലായിരിക്കും. തുർക്കിയിൽ അമുസ്ലിം കണ്ടന്‍റുകൾ സെൻസർ ചെയ്ത് കളയുന്നതും അമേരിക്കയിൽ ട്രംപിനെ സംബന്ധിക്കുന്ന കണ്ടന്‍റുകളെ ഇല്ലാതാക്കുന്നതും നേരത്തെ ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എൽജിബിടിക്യൂ സമൂഹവുമായി ബന്ധപ്പെട്ട കണ്ടന്‍റുകൾ പല സ്ഥലങ്ങളിലും കമ്പനി ഇല്ലാതാകാൻ ശ്രമിക്കുന്നുവെന്ന വിമർശനവും മുമ്പ് ഉയർന്നിരുന്നു. ഇതിനിടെ ചൈനീസ് സർക്കാർ മുസ്ലിങ്ങളെ തടവിലാക്കുന്നതിനെ കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കയിൽ താമസിക്കുന്ന പെൺകുട്ടിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതും വലിയ വിമർശനങ്ങൾക്ക് കാരണമായ സംഭവമാണ്. ചൈനീസ് സർക്കാരിന് വഴിങ്ങികൊടുത്താണ് കമ്പനി ലോകത്താകമാനം പ്രവർത്തിക്കുന്നത് എന്നതടക്കമുള്ള വിമർശനങ്ങൾ അന്ന് ഉയർന്നുവന്നു. എന്തായാലും ഭിന്നശേഷിക്കാരോട് കമ്പനി വച്ച് പുലർത്തിയ നിലപാട് സൈബർ ലോകത്ത് വലിയ പ്രതിഷേധം തന്നെ സൃഷ്ടിക്കുന്നുണ്ട്.


Click it and Unblock the Notifications







