ടിക്ടോക്കിലും ഐസിസ് തീവ്രവാദ പ്രചരണം, പ്രതിരോധിക്കാനൊരുങ്ങി കമ്പനി
ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള വീഡിയോ കണ്ടൻറ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക്ടോക്ക് ദുരുപയോഗിക്കപ്പെടുന്നതിൻറെ വാർത്തകൾ നമ്മൾ ധാരാളം കേൾക്കാറുണ്ട്. ഈ ആപ്പിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി പരിഗണനയിലുമാണ്. വിമർശനങ്ങൾക്കിടെ തങ്ങളുടെ ആപ്ലിക്കേഷനിലെ കണ്ടൻറുകൾ പരിശോധിക്കാനും മോശം കണ്ടൻറുകളെന്ന് കണ്ടെത്തുന്നവ നീക്കം ചെയ്യാനും കമ്പനി നടപടി ആരംഭിച്ചിട്ടുണ്ട്.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിൻറെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ആപ്പ് തങ്ങളുടെ കണ്ടൻറുകൾ കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കുമ്പോൾ തന്നെയാണ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയടക്കം ടിക്ടോക്ക് ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. വാൾസ്ട്രീറ്റ് ജേണലിൻറെ റിപ്പോർട്ട് അനുസരിച്ച് ടിക്ടോക്കിലെ വീഡിയോ കണ്ടൻറുകളിലൂടെ ആകർഷകമായ രീതിയിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ട്.

ടിക്ടോക്ക് വഴി തീവ്രവാദം പ്രചരിപ്പിക്കുന്ന രണ്ട് ഡസനോളം അക്കൌണ്ടുകളെ സോഷ്യൽ മീഡിയ ഇൻറലിജൻസ് ഏജൻസിയായ സ്റ്റോറിഫുൾ കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ നിന്നും മതപരമായ കാര്യങ്ങൾ, ഐസിസ് ഗാനങ്ങൾ ആലപിക്കുന്ന ആളുകൾ, ജിഹാദി നിലപാട് സ്ഥിരീകരിക്കുന്ന സ്ത്രീകൾ എന്നിവയുടെ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടൻറുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇവയ്ക്ക് ലഭിച്ചിരിക്കുന്നലൈക്കുകളും ധാരാളമാണ്. ആപ്പിലെ സാധാരണ കണ്ടൻറുകളെ അപേക്ഷിച്ച് ഇവയ്ക്കുള്ള റീച്ചും സ്വീകാര്യതയും ഭയപ്പെടുത്തുന്ന വിധം അധികമാണ്.

തീവ്രവാദ സംഘടനകളെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് കമ്പനിയുടെ പോളിസികൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിച്ച രണ്ട് ഡസൻ അക്കൗണ്ടുകൾ ടിക്ടോക്ക് നീക്കംചെയ്തു. തീവ്രവാദ സംഘടനകളെയും മറ്റേതെങ്കിലും ക്രിമിനൽ ഓർഗനൈസേഷനുകളെയും ടിക് ടോക്ക് ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി വിലക്കിയിരിക്കുന്നു. ഈ ഓർഗനൈസേഷനുകളെയോ വ്യക്തികളെയോ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ടിക് ടോക്ക് ഉപയോഗിക്കരുതെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

തീവ്രവാദത്തെ അനുകൂലിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ കണ്ടൻറകൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളൊന്നും പ്രത്യേകിച്ച് ജനപ്രിയമായി കാണപ്പെടുന്നില്ലെങ്കിലും, ചുരുക്കം ചില അക്കൌണ്ടുകൾക്ക് ആയിരത്തിലധികം ഫോളോവേഴ്സുണ്ട്. വാൾട്രീറ്റ് ജേണൽ കണ്ടെത്തിയ ഇത്തരത്തിലുള്ള ഒരു വീഡിയോയ്ക്ക് 68 ലൈക്കുകൾ ഉണ്ടായിരുന്നു ഇത് ആശങ്കാജനകമായ കാര്യമാണ്. ജേണൽ ഫ്ലാഗ് ചെയ്തതിന് ശേഷം മാത്രമാണ് ഈ വീഡിയോകൾ കമ്പനി നീക്കം ചെയ്തത്. ഇത് ടിക്ടോക്ക് തങ്ങളുടെ ആപ്പിലെ കണ്ടൻറുകളെ നിരീക്ഷിക്കുന്നതിൽ അലംഭാവം കാണിക്കുന്നു എന്നതിൻറെ തെളിവാണ്.

ടിക്ടോക്ക് ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷം ആളുകളും ചെറുപ്പക്കാരാണ്. തങ്ങളുടെ ആശയങ്ങൾ സ്വീകരിക്കുന്നവരാണെന്ന് തോന്നുന്നവരെ ഇസ്ലാമിക്ക് സ്റ്റേറ്റ് പ്രത്യേകം കണ്ടെത്തുകയും അവർക്ക് കണ്ടൻറുകൾ നൽകുകയും ചെയ്യും. തീവ്രവാദ കണ്ടൻറുകൾ പ്രചരിപ്പിക്കുന്ന ചില അക്കൗണ്ടുകൾ പ്രത്യേകിച്ചും യുവതികളെ ലക്ഷ്യമിടുന്നവയാണ്. ആകർഷമായ യുവാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ അക്കൌണ്ടുകൾ ക്രിയേറ്റ് ചെയ്യുന്നത്.

ടിക്ടോക്കിന് ജനപ്രീതി വർദ്ധിക്കും തോറും അതിനൊപ്പം തന്നെ രാഷ്ട്രീയപരമായ കണ്ടൻറുകളുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ട്രംപ് അനുകൂല കണ്ടൻറുകൾക്കുള്ള അപ്രഖ്യാപിത നിരോധനം കമ്പനി കഴിഞ്ഞ ആഴ്ച പൂർണമായും റദ്ദാക്കിയിരുന്നു. പല രാജ്യങ്ങളിലും പല തരത്തിലാണ് ടിക്ടോക്ക് സെൻസറിങ്ങ് നടത്തുന്നത്. ഇപ്പോഴുള്ള സെൻസറിങ് നിയമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവും കമ്പനിക്കുണ്ട്. തുർക്കിയിലടക്കം എൽജിബിടിക്യൂ സമൂഹവുമായി ബന്ധപ്പെട്ട കണ്ടൻറുകൾ നിരോധിച്ച നടപടിയും വലിയ വിമർശനങ്ങൾക്ക് ഇടവച്ചിരുന്നു.

എന്തായാലും കൃത്യമായ സെൻസർ രീതികൾക്കൊപ്പം തന്നെ ആളുകളുടെ ആശയപ്രകാശന സാധ്യതകൂടി കണക്കിലെടുത്താൽ മാത്രമേ ടിക്ടോക്കിന് വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യതകളെ കമ്പനി മുളയിലേ നുള്ളേണ്ടതുണ്ട് അല്ലാത്ത പക്ഷം മിക്ക രാജ്യങ്ങളും ആപ്പിനെതിരെ നടപടികൾക്ക് ഒരുങ്ങുമെന്ന് ഉറപ്പാണ്. കൃത്യമായ സെൻസറിങ് സംവിധാനത്തിലേക്ക് കമ്പനി നീങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications








