ചൈനയിലെ മുസ്ലിങ്ങളെ ജയിലിലിടുന്നതിനെ കുറിച്ച് പോസ്റ്റ് ചെയ്ത അക്കൗണ്ട് ടിക്ടോക്ക് ബ്ലോക്ക് ചെയ്തു
ചൈനയിലെ മുസ്ലിങ്ങളെ തടവിൽ പാർപ്പിക്കുന്ന ക്യാമ്പുകളെ കുറിച്ച് പോസ്റ്റ് ചെയ്ത പെൺകുട്ടിയുടെ അക്കൗണ്ട് ടിക്ടോക്ക് ബ്ലോക്ക് ചെയ്തു. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ന്യൂനപക്ഷ മുസ്‌ലിംകളെ കൂട്ടത്തോടെ തടവിലാക്കുന്നത് സംബന്ധിച്ച ഗൗരവമേറിയ വിഷയം അവതരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് പെൺകുട്ടിയുടെ അക്കൗണ്ട് ടിക്ടോക്ക് ബ്ലോക്ക് ചെയ്തത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ടിക് ടോക്കിൽ 498,000 ലധികം ലൈക്കുകൾ നേടിയിട്ടുണ്ട്.

നിരവധി ആളുകളിലേക്ക് എത്തിയ വീഡിയോ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ ഫിറോസ അസീസ് എന്ന പെൺകുട്ടിയുടെ അക്കൗണ്ട് ടിക് ടോക്ക് താൽക്കാലികമായി ബ്ലോക്ക് ചെയ്തു. ഇത് പ്ലാറ്റ്‌ഫോമിന്‍റെ സെൻസർ സംവിധാനത്തെ കുറിച്ചുള്ള ഭീതിയുണർത്തുന്ന കാര്യമായാണ് കാണേണ്ടത്. ചൈനീസ് സോഷ്യൽ മീഡിയ ഭീമനായ ബൈറ്റ്ഡാൻസ്, ചൈനീസ് ഗവൺമെന്റിന് ഇഷ്ടപ്പെടാത്ത വീഡിയോകൾ സെൻസർ ചെയ്യുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തതു. സർക്കാർ സംവിധാനങ്ങളെ വിമർശിക്കാൻ സാധിക്കാത്ത ജനാധിപത്യ വിരുദ്ധമായ ഇടപെടലാണെന്ന വിമർശനം ഉയർന്നു വരികയാണ്.

ഒസാമ ബിൻ ലാദന്റെ ചിത്രം ഉൾക്കൊള്ളുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ മുൻ അക്കൗണ്ട് ഉപയോഗിച്ചതിനാലാണ് ഫിറോസ അസീസിന്‍റെ ടിക്ടോക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് ബൈറ്റ്ഡാൻസ് വക്താവ് ജോഷ് ഗാർട്ട്നർ പറഞ്ഞു. ഇത് തീവ്രവാദ സംബന്ധിയായ കണ്ടന്‍റുകൾക്ക് എതിരെയുള്ള ടിക് ടോക്കിന്റെ നയങ്ങൾ ലംഘിച്ചതാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂജേഴ്‌സിയിലെ 17 കാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഫിറോസ അസീസ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയിൽ വളർന്നുവരുന്ന വംശീയതയെയും വിവേചനത്തെയും കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താനും അതിനെതിരെ നിലപാടെടുക്കാനുമാണ് തന്‍റെ വീഡിയോയിലൂടെ ശ്രമിച്ചത്. ഒരു വീഡിയോയിൽ താനടക്കമുള്ള മുസ്ലിം വിഭാഗം പതിവായി കേൾക്കുന്ന ബിൻലാദനെ പിന്തുണയ്ക്കുന്നെന്ന അപവാദത്തെ എതിർക്കാനാണ് ഫോട്ടോ അടങ്ങുന്ന പോസ്റ്റ് ചെയ്തതെന്ന് ഫിറോസ വ്യക്തമാക്കി.

ആരെയും ഉപദ്രവിക്കാത്ത തന്‍റെ കണ്ടന്‍റുകൾ ടിക്ടോക്ക് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാവുന്നില്ലെന്നും ഫിറോസ കൂട്ടിച്ചേർത്തു. അടുത്ത മാസങ്ങളിൽ ചൈനിസ് സർക്കാരിന്‍റെ നിർദ്ദേശപ്രകാരം സെൻസറിങ് ശക്തമാക്കാനും അധികാരികളുമായി ഉപയോക്താക്കളുടെ ഡാറ്റ ഷെയർ ചെയ്യാനുമാണ് കമ്പനി പദ്ധതിയിടുന്നത് എന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് യുഎസ് ലോമേക്കേഴ്സ് അഭിപ്രായപ്പെട്ടു.

ചൈനീസ് സർക്കാർ രാജ്യത്തിനകത്ത് കർശനമായ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുന്നുണ്ട്. ചൈനയിൽ നിന്ന് ഇത്തരം പ്ലാറ്റ്ഫോമുകൾ മറ്റ് രാജ്യങ്ങളിൽ കൂടി സജീവമാകുമ്പോഴും ചൈനീസ് സർക്കാരിന്‍റെ നിരീക്ഷണം മറ്റിടങ്ങളിലേക്ക് കൂടി നീളുകയാണ് എന്നത് പേടിപ്പെടുത്തുന്ന വസ്തുതയാണ്. സർക്കാർ മുസ്ലിങ്ങളെ അടിച്ചമർത്തുന്നതിനെ കുറിച്ച് ലോകം സംസാരിച്ച് തുടങ്ങുന്നത് തീർച്ചയായും തിരിച്ചടിയാകും എന്ന ഭയം കൊണ്ടായിരിക്കും ഇത്തരം നടപടികൾ.

ടിക്ടോക്ക് ചൈനീസ് സർക്കാരിന്‍റെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു എന്ന ആരോപണം ടിക്ടോക്ക് തലവൻ അലക്സ് സു നിഷേധിച്ചു. ചൈനീസ് റെഗുലേറ്റർമാർ ഒരു തരത്തിലും ടിക് ടോക്കിനെ സ്വാധീനിച്ചിട്ടില്ലെന്നും അമേരിക്കയിലെ വീഡിയോ കണ്ടന്‍റ് കൈകാര്യം ചെയ്യുന്നതിനുള്ള ടിക് ടോക്കിന്റെ നയങ്ങളെ നിയന്ത്രിക്കാൻ ബൈറ്റ്‌ഡാൻസിന് പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








