കാട്ടിറച്ചി പാകം ചെയ്ത് യൂട്യൂബ് വീഡിയോ, ലക്ഷങ്ങൾ സമ്പാദിച്ച വേട്ടക്കാർ പിടിയിൽ
ഗ്രാമങ്ങളിൽ ഭക്ഷണം ചെയ്യുന്ന വില്ലേജ് കിച്ചൺ വീഡിയോകൾക്ക് യൂട്യൂബിൽ പ്രേക്ഷകർ ഏറെയാണ്. വ്യത്യസ്തവും ഗ്രാമീണവുമായ രീതിയിൽ പാകം ചെയ്യുന്ന ഭക്ഷണക്കൂട്ട് പഠിക്കാൻ ആളുകൾ ഇത്തരം വീഡിയോകളെ ആശ്രയിക്കാറുണ്ട്. കഴിഞ്ഞ പത്ത് മാസമായി യൂട്യൂബിൽ നിരവധി ആളുകൾ കാണുകയും പ്രതിമാസം 1.5 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുകയും ചെയ്ത യൂട്യൂബ് ചാനലിന് പിന്നിലെ ആളുകളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പാകം ചെയ്യുന്നത് കുറ്റകരമല്ല പക്ഷേ വന്യജീവികളുടെ പട്ടികയിലുള്ള മൃഗങ്ങളെ വേട്ടയാടുന്നതും തീറ്റയാക്കുന്നതും കുറ്റകരമാണ്. ഇത്തരമൊരു കേസിനാണ് തമിഴ്നാട് സ്വദേശികൾ പിടിയിലായത്.

അരിയലൂർ ജില്ലയിലെ നാച്ചിയാർപേട്ട സ്വദേശികളായ ആളുകളെയാണ് വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നി, സിവെറ്റ്, മുയൽ, ഇഗ്വാന, പാർട്രിഡ്ജ്, ഇന്ത്യൻ മോണിറ്റർ ലിസാർഡ്, പ്രാവ് എന്നിവയെ വേട്ടയാടിയതിനും പാചകം ചെയ്ത് കഴിച്ചതിനുമാണ് പ്രതികൾ അറസ്റ്റിലായത്. യൂട്യൂബിൽ ഇവയെ വേട്ടയാടുന്നതും പാചകം ചെയ്യുന്നതുമായ വീഡിയോയും പ്രതികൾ പോസ്റ്റ് ചെയ്തു.

കാട്ടിറച്ചി പാചകം ചെയ്യുന്ന വീഡിയോ കണ്ടെങ്കിലും കുറ്റകൃത്യം എവിടെയാണ് നടന്നത് എന്ന് തുടക്കത്തിൽ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിൽ തമിഴ് അക്ഷരങ്ങളുള്ള ഒരു മുളക് പൊടി പായ്ക്കറ്റ് ശ്രദ്ധയിൽപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വില്ലേജ് ഹണ്ടർ എന്ന യൂട്യൂബിലാണ് വേട്ടയാടുന്നതിന്‍റെയും കാട്ടിറച്ചി പാകം ചെയ്യുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് കെ അന്നദുരൈ (37), ഫോട്ടോഗ്രാഫർ എം കാർത്തിക് (24), നിർമാണത്തൊഴിലാളി അലക്സ് പാണ്ഡ്യൻ (23), ആർ സുബ്രഹ്മണ്യൻ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുച്ഛമായ വരുമാനമുണ്ടായിരുന്ന പ്രതികൾ കൂടുതൽ പണം സമ്പാദിക്കാനാണ് ഫെബ്രുവരിയിൽ വില്ലേജ് ഹണ്ടർ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്.

മനകെത്തി വനമേഖലയിൽ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിന്‍റെ വീഡിയോകൾ വില്ലേജ് ഹണ്ടർ എന്ന ചാനലിൽ പ്രതികൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. വേട്ടയാടി പിടിച്ച കാട്ടുമൃഗങ്ങളെയും പക്ഷികളെയും പാചകം ചെയ്യുന്നതും കഴിക്കുന്നതും വീഡിയോകളിൽ കാണിച്ചിരിക്കുന്നു. വീഡിയോ എഡിറ്റിംഗിൽ വൈദഗ്ദ്ധ്യം നേടിയ അന്നദുരൈയായിരുന്നു ചാനലിന്‍റെ അഡ്മിൻ.

പ്രതികൾ പ്രതീക്ഷിച്ചതുപോലെ വീഡിയോകൾ ജനപ്രിയമാവുകയും ചാനലിന് ഏകദേശം 5.59 ലക്ഷം സബ്ക്രൈബർമാരെ ലഭിക്കുകയും ചെയ്തു. ഒരു വീഡിയോയ്ക്ക് 10 ദശലക്ഷം വ്യൂകൾ ലഭിച്ചു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വേട്ടക്കാർ പ്രതിമാസം 1.5 ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിരുന്നു. മൊത്തം 15 ലക്ഷം രൂപയാണ് ഇവർ യൂട്യൂബ് വരുമാനത്തിൽ നിന്ന് മാത്രം സമ്പാദിച്ചത്.

വീഡിയോകൾ വൈറലായതോടെ അവ വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതികൾ വളരെ ബുദ്ധിപൂർവ്വമാണ് വീഡിയോകൾ ഉണ്ടാക്കിയത്. പ്രതികളുടെ ശബ്ദം പോലും വീഡിയോയിൽ കേട്ടിരുന്നില്ല. വേട്ടയാടൽ സ്ഥലവും തിരിച്ചറിയാൻ കഴിഞ്ഞില്ല. പശ്ചാത്തല സംഗീതം മാത്രമാണ് വീഡിയോയ്ക്ക് ശബ്ദമായി ഉണ്ടായിരുന്നത് എന്ന് വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ വന്യജീവി ഇൻസ്പെക്ടർ മത്തിയവനൻ പറഞ്ഞു.

കുറ്റകൃത്യം നടന്നത് മറ്റേതെങ്കിലും സംസ്ഥാനത്തായിരിക്കുമെന്നാണ് നേരത്തെ ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ ഒരു വീഡിയോയിൽ തമിഴ് അക്ഷരങ്ങൾ എഴുതിയ മുളകുപൊടി പാക്കറ്റ് ഉണ്ടായിരുന്നു. ഇത് വേട്ടക്കാരെ പിടികൂടാൻ സഹായകമായി. ഇതിനുശേഷം വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ തമിഴ്‌നാട്ടിലെ വനം വകുപ്പിന് കുറ്റകൃത്യം സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറി. ഇതേ തുടർന്നാണ് തിമിഴ്നാട് വനം വകുപ്പ് പ്രതികളെ പിടികൂടിയത്.


Click it and Unblock the Notifications








