കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ കോളിന് ഇന്നേക്ക് 25 വയസ്സ്
കേരളത്തിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ചിട്ട് ഇന്നേക്ക് 25 വയസ് തികയുന്നു. സംസ്ഥാനത്തെ ആദ്യത്തെ മൊബൈൽ ഫോൺ സേവനദാതാക്കളായ എസ്കോട്ടെൽ പ്രവർത്തം ആരംഭിച്ചത് 1996 സെപ്റ്റംബർ 16ന് ആയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് ആദ്യത്തെ കോൾ വിളിച്ചത്. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടണ്ടനായിരുന്നു ആ ചരിത്രപരമായ കോളിന്റെ മറുതലയ്ക്കൽ. തകഴിക്കൊപ്പം ഈ വേളയിൽ മാധവിക്കുട്ടിയും ഉണ്ടായിരുന്നു. തകഴി സംസാരിച്ച ശേഷം മാധവികുട്ടിയും മൊബൈലിൽ സംസാരിച്ചു.

25 വർഷം മുമ്പ് എറണാകുളത്തെ പ്രമുഖ ഹോട്ടലായിരുന്ന അവന്യു റീജന്റിൽ വച്ചാണ് കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ തകഴി വിളിക്കുന്നത്. വേദിയിലും സദസിലും ഉള്ളവരിൽ പലർക്കും അതൊരു അതിശയമായിരുന്നു. അന്ന് മൊബൈൽ ഫോൺ കോളുകൾക്ക് ഈടാക്കിയിരുന്ന ചാർജുകളും വളരെ കൂടുതലായിരുന്നു. ഒരാൾ കോൾ വിളിച്ചാൽ അയാളിൽ നിന്നും 16 രൂപയും കോൾ എടുത്ത ആളിൽ നിന്നും 8 രൂപയുമാണ് ഈടാക്കിയിരുന്നത്. അതായത് ഒരു മിനുറ്റ് കോളിനായി മൊത്തം 24 രൂപ നൽകേണ്ടി വരും. കോൾ അറ്റന്റ് ചെയ്ത് കഴിഞ്ഞാൽ തന്നെ ഈ ചാർജ് ഈടാക്കും. മൊബൈൽ ഫോണുകൾകും വലിയ വില ഉണ്ടായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ഫോൺ എത്തുന്നത് 1995 ജൂലൈ 31ന് ആണ്. കൊൽക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോൾ വിളിച്ചത്. ഇത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് എസ്കോട്ടെൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. പണക്കാരുടെ മാത്രം സൌകര്യമായിട്ടാണ് ആദ്യഘട്ടത്തിൽ മൊബൈലുകളെ കണ്ടിരുന്നത്. മൊബൈൽ ഫോണുകൾക്ക് 50000 രൂപ വരെ വിലയുണ്ടായിരുന്നു. അന്നത്തെ അമ്പതിനായിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളുടെ മൂല്യം ഉള്ളതാണ്. അന്ന് ഫോണുകളിൽ കോളുകൾ വിളിക്കാനുള്ള സൌകര്യം മാത്രമാണ് ലഭ്യമായിരുന്നത്. മറ്റ് സൌകര്യങ്ങൾ പിന്നീട് വന്നതാണ്.

ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പും ഹോങ്കോങ് ആസ്ഥാനമായുള്ള ഫസ്റ്റ് പസഫിക് ഗ്രൂപ്പും ചേർന്നുള്ള എസ്കോട്ടൽ കമ്പനി സെപ്റ്റംബറിൽ ഉദ്ഘാടനം നടത്തി ഒക്ടോബർ മുതൽ മൊബൈൽ സേവനം എല്ലാവർക്കുമായി ലഭ്യമാക്കി. അധികം വൈകാതെ ബിപിഎല്ലും കേരളത്തിൽ സേവനം ആരംഭിച്ചു. ഐഡിയ ഇന്ത്യയിൽ സജീവമാകുന്നത് എസ്കോട്ടെല്ലിനെ വാങ്ങിയിട്ടാണ്. 2003 വരെയാണ് ഇൻകമിങ് കോളുകൾക്ക് ചാർജ് ഈടാക്കിയിരുന്നത്. ഈ രീതി നിർത്തലാക്കിയതോടെ കോൾ വിളിക്കുന്ന ആൾ മാത്രം പണം ചിലവഴിച്ചാൽ മതിയെന്നായി. എസ്എംഎസുകളും 3ജിയും 4ജിയുമെല്ലാം വളരെ കഴിഞ്ഞ് വന്നതാണ്.

ആദ്യകാല മൊബൈൽ ഫോണിൽ നിന്നും ഇന്നത്തെ സ്മാർട്ട്ഫോണുകളിലേക്കുള്ള മാറ്റം ചെറുതല്ല. ഡോ.മാർട്ടിൻ കൂപ്പർ 1973 ഏപ്രില്‍ 3ന് മൊബൈൽ കണ്ടുപിടിച്ച് 23 വർഷങ്ങൾക്ക് ശേഷമാണ് ഇത് കേരളത്തിൽ എത്തിയത്. പിന്നീട് സാങ്കേതികവിദ്യ വളരുകയും ലോകം ചെറുതാകുകയും ചെയ്തതോടെ മൊബൈൽ ഫോണുകളും നെറ്റ്വർക്കുകളും മാറി വരികയും ഇതിന് അനുസരിച്ച് കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. 116 കോടി ഇന്ത്യക്കാരാണ് ഇന്ന് ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. ഇതിൽ 3.81 ശതമാനം കേരളത്തിലാണ്.

കൈയ്യിൽ ഒതുങ്ങാത്ത ഭാരം കൂടിയ മൊബൈൽ ഫോണുകളിൽ നിന്നും ഇന്ന് കാണുന്ന സ്മാർട്ട് ഫോണുകളിലേക്കുള്ള സാങ്കേതികവിദ്യയുടെ യാത്ര വളരെ വലുതായിരുന്നു. ഇന്റർനെറ്റ്, ആപ്പുകൾ, ക്യാമറ തുടങ്ങിയ പലതും ഫോണിലേക്ക് വന്നു. ഫോൺ തന്നെ ഒരു കമ്പ്യൂട്ടറായി മാറിക്കഴിഞ്ഞിരിക്കുന്നു. കോളുകൾ വിളിക്കുക എന്നത് ഇന്ന് വളരെ ചെറിയൊരു ഉപയോഗം മാത്രമാണ്. മറ്റ് അനവധി കാര്യങ്ങൾ നമ്മൾ ഫോൺ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. കേരളത്തിലെ സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്ന് എന്ന ഓർമ്മ നമ്മൾ പിന്നിട്ട സാങ്കേതികവിദ്യയുടെ വഴികളെ കൂടി ഓർമ്മിക്കുന്നതാണ്. അനുദിനം വളരുന്ന ടെക്നോളജി മേഖലയിൽ നാളെ ഇനി എന്തൊക്കെ മാറ്റം ഉണ്ടാകുമെന്ന് നമുക്ക് പ്രവചിക്കാനും സാധിക്കില്ല.


Click it and Unblock the Notifications