സൗജന്യ കോളുകളില്ല, ഐയുസി നിരക്കുകൾ തുടരാൻ ട്രായ്
ഐയുസി ചാർജ്ജുകൾ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാർത്തകളെ തള്ളി ട്രായ് യുടെ പുതിയ കൺസൾട്ടേഷൻ പേപ്പർ പുറത്തുവിട്ടു. 2021 ജനുവരി വരെ ഇന്‍റർ കണക്ഷൻ ചാർജ്ജുകം തുടരാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊരു നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ വിളിക്കുന്ന ഉപയോക്താവിന്‍റെ ടെലിക്കോം ഓപ്പറേറ്റർ കോൾ ലഭിക്കുന്ന ഉപയോക്താവിന്‍റെ ടെലിക്കോം ഓപ്പറേറ്റർക്ക് നൽകേണ്ട തുകയാണ് ഐയുസി. മിനുറ്റിന് 6 പൈസ എന്ന നിരക്കിലാണ് നിലവിൽ ഐയുസി ചാർജ്ജുകൾ ഉള്ളത്. ഇത് തുടരാനാണ് ട്രായ് യുടെ തീരുമാനം.
"രേഖാമൂലവും ഓപ്പൺ ഹൗസ് ചർച്ചയ്ക്കിടെയുമായി കമ്പനികൾ അറിയിച്ച കാര്യങ്ങളെ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ബിൽ ആൻഡ് കീപ്പ് (BAK) കൊണ്ടുവന്നത്. 2021 ജനുവരി മുതൽ വയർലെസ് ടു വയർലസ് ഡൊമസ്റ്റിക്ക് കോളുകൾക്ക് സീറോ ടെർമിനേഷൻ ചാർജ് എന്ന നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ടെലിക്കോം കമ്പനികളുടെ അഭിപ്രായങ്ങളും നിലപാടും അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും നടപ്പാക്കുകയെന്നും ട്രായ് അധികൃതർ അറിയിച്ചു.

2020 ജനുവരി ഒന്നിന് ഐയുസി നിരക്ക് നീക്കം ചെയ്യാനാണ് ട്രായ് രണ്ട് വർഷം മുമ്പ് തീരുമാനിച്ചത്. ടെലിക്കോം മേഖലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്താണ് ഐയുസി നിരക്കുകൾ ഒരു വർഷം കൂടി നീട്ടി കൊണ്ടുപോകാൻ കമ്പനികൾ തീരുമാനിച്ചത്. ഈ തീരുമാനം രണ്ടാം പാദത്തിൽ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയ ഭാരതി എയർടെലിനെയും വോഡഫോണിനെയും സഹായിക്കും. മിക്കവാറും എല്ലാ ടെലികോം ഓപ്പറേറ്റർമാരും ഡിസംബർ മുതൽ താരിഫ് പരിഷ്കരിച്ചിട്ടുണ്ടെന്നും ഇപ്പോൾ 15 മുതൽ 50 ശതമാനം വരെ താരിഫ് വർദ്ധനവ് കൊണ്ടുവന്നിട്ടുണ്ടെന്നും ട്രായ് വ്യക്തമാക്കി.

ടെലിക്കോം വ്യവസായത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് താരിഫ് വർദ്ധന അനിവാര്യമാണെന്ന് ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിൽ നിലവിലുള്ള ടെലിക്കോം കമ്പനികളുടെ തോന്നിയ പോലുള്ള വിലനിർണ്ണയനം വ്യവസായത്തിന്‍റെ തകർച്ചയ്ക്ക് കാരണമാവും. ഈ സാഹചര്യം ശരിയാക്കാൻ ട്രായ് യുടെ ഇടപെടൽ താരിഫ് നിരക്ക് നിർണ്ണയിക്കുന്നതിലും ആവശ്യമാണെന്ന് സിഒഎഐ ഡിജി രാജൻ എസ് മാത്യൂസ് പറഞ്ഞു. ടെലികോം വ്യവസായം ആരോഗ്യകരവും കരുത്തുറ്റതുമായി തുടരാനായി ഇത്തരം നിയന്ത്രണം ഉറപ്പാക്കുമെന്നാണ് കരുതുന്നതെന്നും. വ്യവസായത്തിന് ആവശ്യമായ റിസോഴ്സുകൾ കൊണ്ടുവരുന്നതിനും സേവനം വർദ്ധിപ്പിക്കുന്നതിനും ഇത്തരം നടപടികൾ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐയുസി നിരക്കുകൾ ഒഴിവാക്കിയാൽ ലാഭം ഉണ്ടാകുന്നത് റിലയൻസ് ജിയോയ്ക്ക് ആയിരിക്കും 2ജി നെറ്റ്വകർക്ക് ഇല്ലാത്ത ജിയോയെ സംബന്ധിച്ച് ഐയുസി നിരക്കുകൾ ബാധ്യതയാണ്. അതുകൊണ്ട് തന്നെയാണ് കമ്പനി ഇപ്പോൾ ഐയുസി നിരക്കുകൾ ഉപയോകതാക്കളിൽ നിന്നും ഈടാക്കുന്നത്. പൊതുവേ ജിയോ നെറ്റ്വർക്കിലേക്ക് ലഭിക്കുന്ന മറ്റ് നെറ്റ്വർക്കിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ കുറവാണ്. എന്നാൽ മറ്റ് നെറ്റ്വർക്കിലേക്ക് ധാരാളമായി ഔട്ട് ഗോയിങ് കോളുകൾ ജിയോയിൽ നിന്ന് പോകുന്നുമുണ്ട്. സൗജന്യ കോളുകൾ നൽകിയിരുന്ന അവസരത്തിൽ കമ്പനിയാണ് ഓരോ ഔട്ട് ഗോയിങ് കോളിനും പണം നൽകിയിരുന്നത്.

ഐയുസി നിരക്കുകൾ മറ്റ് കമ്പനികളെ സംബന്ധിച്ച് നല്ലതാണ്. മറ്റ് നെറ്റ്വർക്കിലേക്ക് പോകുന്ന കോളുകൾക്ക് സമാനമായി ഇൻകമിംഗ് കോളുകളും അവരുടെ നെറ്റ്വർക്കിലേക്ക് ലഭിക്കുന്നുണ്ട്. 2ജി നെറ്റ്വർക്കുകൾ മാത്രം ഉള്ള പ്രദേശങ്ങളിൽ പോലും സേവനം നൽകുന്ന ഇത്തരം കമ്പനികൾ ഇപ്പോഴും സൗജന്യ കോളുകൾ തുടരുന്നതും അതുകൊണ്ടാണ്. എന്തായാലും അടുത്ത ദിവസങ്ങളിൽ ഐയുസി ചാർജ്ജുകളുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്ത് വരുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








