സൌജന്യ എസ്എംഎസുകൾ ഇനി പഴങ്കഥയാകും; ഓരോ എസ്എംഎസിനും 50 പൈസ വരെ ഈടാക്കിയേക്കും
എല്ലാ ടെലിക്കോം കമ്പനികളും മിക്ക പ്ലാനുകൾക്കൊപ്പവും നൽകുന്ന ആനുകൂല്യമാണ് ദിവസവും 100 സൌജന്യ എസ്എംഎസുകൾ. ഈ ആനൂകൂല്യം ഇനിമുതൽ ലഭ്യമാകില്ല. എസ്എംഎസുകൾ സൌജന്യമായി നൽകുന്നതിന് ട്രായ് വിലക്ക് ഏർപ്പെടുത്തി. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്ക് ആശ്വാസമായിട്ടാണ് ട്രായ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇനി മുതൽ ഓരോ എസ്എംഎസിനും ഉപയോക്താവ് പണം നൽകേണ്ടി വരും.

ഒരു മെസേജിന് കുറഞ്ഞത് 50 പൈസ നിരക്കിൽ ഈടാക്കാനാണ് ട്രായ് നിർദ്ദേശം. ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഓർഡർ പ്രകാരം ഷെഡ്യൂൾ XIII നീക്കം ചെയ്തതോടെയാണ് സൌജന്യ എസ്എംഎസുകൾ ഇന്ത്യൻ ടെലിക്കോം വിപണിയിൽ പഴങ്കഥയായത്. താരിഫ് നിരക്കുകൾക്ക് അടിസ്ഥാന വില നിശ്ചയിക്കണമെന്ന ടെലിക്കോം കമ്പനികളുടെ ആവശ്യം ഉയർന്നുവരുന്നതിനിടെയാണ് ട്രായ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ട്രായുടെ പുതിയ നടപടിയോടെ വാണിജ്യേതര ഉപയോക്താക്കൾ ഉപയോഗിക്കുന്ന ബൾക്ക് എസ്എംഎസുകൾക്ക് നിരക്കുകൾ നിശ്ചയിക്കാനുള്ള അധികാരം ടെലിക്കോം കമ്പനികൾക്ക് വീണ്ടും തിരികെ ലഭിച്ചിരിക്കുകയാണ്. 2012 ലെ ട്രായുടെ ടെലികോം താരിഫ് ഓർഡറിൽ ടെക്സ്റ്റ് മെസേജുകളുടെ ദിവസേനയുള്ള നിശ്ചിത പരിധിക്ക് മുകളിൽ ഉപയോഗിക്കുന്ന ഉപയോക്താക്കളിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കിയിരുന്നു.

അനാവശ്യമായ കോളുകളും മെസേജുകളും കാരണം ഉണ്ടാവുന്ന വ്യക്തിഗതവും നെറ്റ്വർക്ക് അധിഷ്ഠിതവുമായ പ്രശ്‌നങ്ങളെ പുതിയ നടപടി ഇല്ലാതാക്കും. ഈ നടപടിയിലൂടെ ടെലിമാർക്കറ്റർമാരിൽ നിന്നുള്ള അനാവശ്യ കോളുകളും മെസേജുകളും കർശനമായി തടയാനാകുമെന്നാണ് ടെലിക്കോം റെഗുലേറ്ററായ ട്രായ് വിശ്വസിക്കുന്നത്.

ടെലിമാർക്കറ്റർമാരുടെ കോളുകൾ അടക്കമുള്ള വാണിജ്യ ആശയവിനിമയങ്ങൾ വരിക്കാരുടെ സമ്മതത്തോടെയല്ലാതെ അവരുടെ നമ്പരിലേക്ക് ലഭ്യമാക്കരുതെന്ന് ട്രായ് 2018 ജൂലൈയിൽ പുറത്തിറക്കിയ നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം അംഗീകൃത എന്റിറ്റികളിൽ നിന്നുള്ള വരിക്കാർക്ക് മാത്രമേ ടെലിമാർക്കറ്റിംഗ് മെസേജുകൾ അയച്ചിട്ടുള്ളൂവെന്ന് ഉറപ്പാക്കുന്നതിന് ബ്ലോക്ക് ചെയിൻ സംവിധാനം ഉപയോഗിക്കണമെന്നും ട്രായ് ആവശ്യപ്പെട്ടിരുന്നു.

ട്രായ് യുടെ പുതിയ നടപടി സാധാരണക്കാരായ ഉപയോക്താക്കളെ ബാധിക്കാൻ ഇടയില്ല. നിലവിൽ എസ്എംഎസുകൾ ഉപയോഗിക്കുന്നത് വളരെ കുറച്ച ശതമാനം ആളുകൾ മാത്രമാണ്. വാണിജ്യ ആവശ്യങ്ങൾക്ക് കൊമേഴ്ഷ്യൽ ആയി രജിസ്റ്റർ ചെയ്യാതെ തന്നെ ദിവസേനയുള്ള സൌജന്യ എസ്എംഎസുകൾ ഉപയോഗിക്കുന്ന ധാരാളം ഉപയോക്താക്കളുണ്ട്. അത്തരക്കാരെയാണ് ഈ പുതിയ നിയമം ബാധിക്കുന്നത്. സൌജന്യ എംഎസ്എസുകൾ എല്ലാ കമ്പനികളും ഒരുമിച്ച് ഒഴിവാക്കും എന്നതിനാൽ തന്നെ വിപണിയിൽ ഇതുമായി ബന്ധപ്പെട്ട മത്സങ്ങൾ ഉണ്ടാവില്ല.

വാണിജ്യ ആവശ്യങ്ങൾക്ക് എസ്എംഎസുകൾ അയക്കുന്ന സ്ഥാപനങ്ങൾ അത് കൃത്യമായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കാതെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എസ്എംഎസ് സൌകര്യം ലഭ്യമാകില്ല. സൌജന്യ എസ്എംഎസുകൾ ഒഴിവാക്കുന്നതോടെ എസ്എംഎസ് വൌച്ചർ പ്ലാനുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ എസ്എംഎസ് റേറ്റ് കട്ടറുകളായിരിക്കും കമ്പനികൾ അവതരിപ്പിക്കുക.


Click it and Unblock the Notifications