റിച്ചാർജ് നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കും, മിനിമം താരിഫ് നിശ്ചയിക്കാനൊരുങ്ങി ട്രായ്
ഇന്ത്യൻ ടെലികോം വ്യവസായത്തിൽ മിനിമം താരിഫുകൾ നിർണ്ണയിക്കുന്ന കാര്യത്തിൽ ഇതുവരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇടപെടലൊന്നും നടത്തിയിട്ടില്ല. ടെലിക്കോം മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും കമ്പനികളുടെ പരസ്പര മത്സരം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കാനും കോളുകൾക്കും ഡാറ്റയ്ക്കുമായി മിനിമം നിരക്കുകൾ നിശ്ചയിക്കാൻ ട്രായ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഏതാനും ആഴ്ചകൾക്ക് മുമ്പ് ടെലിക്കോം കമ്പനികളുടെയും വ്യവസായത്തിന്‍റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി മിനിമം താരിഫ് വില നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ടെലിക്കോം കമ്പനികൾ ട്രായിയെ സമീപിച്ചിരുന്നു. 2017 ൽ ടെലിക്കോം കമ്പനികൾ തന്നെ നിഷേധിച്ച ആശയമാണ് കോസ് ഫ്ലോർ പ്രൈസിംഗ്. പക്ഷേ ഇപ്പോൾ എജിആർ സംബന്ധിച്ച സുപ്രിം കോടതി വിധിയിലെ തിരിച്ചടിയും വരുമാനത്തിലെ കുറവും കാരണം കമ്പനികൾ തന്നെ മിനിമം താരിഫുകൾ നിശ്ചയിക്കാൻ ട്രായ് യോട് ആവശ്യപ്പെടുകയാണ്.

ഉപയോക്താവിൽ നിന്നുള്ള വാർഷിക വരുമാന നിരക്ക് 250 രൂപയിൽ കൂടുതലായതിനാൽ 2016 വരെ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്ക് മിനിമം താരിഫ് പ്ലാൻ നിശ്ചയിക്കാത്തത് ഗുണകരമായിരുന്നു. പിന്നീട് റിലയൻസ് ജിയോ വിപണിയിൽ വന്നതോടെ ആജീവനാന്ത സൗജന്യ വോയ്‌സ് കോളുകളും കുറഞ്ഞ വിലയ്ക്ക് ഡാറ്റയും നൽകാൻ തുടങ്ങി. കുറഞ്ഞ വിലയിലുള്ള താരിഫ് പ്ലാനുകൾ ലഭ്യമാക്കികൊണ്ട് റിലയൻസ് ജിയോ ജനപ്രിയമാവുകയും ധാരാളം വരിക്കാരെ നേടുകയും ചെയ്തു.

ജിയോയെ പ്രതിരോധിക്കാൻ മറ്റ് കമ്പനികൾക്കും കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ അനുവദിക്കേണ്ടി വന്നു. ഇത് ടെലിക്കോം കമ്പനികൾക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയത്. മൊത്ത വരുമാനം കണക്കാക്കി ടെലിക്കോം വകുപ്പിലേക്ക് അടയ്ക്കേണ്ട തുകയെ സംബന്ധിച്ച് ഉണ്ടായ തർക്കം സുപ്രീം കോടതിയിലെത്തുകയും കോടതി വിധി പ്രതികൂലമാവുകയും ചെയ്തതോടെ മുൻ നിര ടെലിക്കോം കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് മുൻ നിര ടെലിക്കോം കമ്പനികൾ എജിആർ കുടിശ്ശികയായി അടയ്ക്കേണ്ടി വരിക. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് മിനിമം താരിഫ് നിശ്ചയിക്കണമെന്ന് കമ്പനികൾ ട്രായ് യോട് ആവശ്യപ്പെട്ടത്.

അടുത്തിടെയാണ് ടെലികോം കമ്പനികൾ ഒരുമിച്ച് തങ്ങളുടെ മിനിമം താരിഫ് വില നിശ്ചയിക്കണമെന്ന് ട്രായ് യോട് ആവശ്യപ്പെട്ടതെന്ന് ട്രായ് ചെയർമാൻ ആർഎസ് ശർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ടെലികോം സെക്രട്ടറിയുമായി എയർടെൽ തലവൻ സുനിൽ മിത്തൽ ഫ്ലോർ വിലനിർണ്ണയം സംബന്ധിച്ച് നടത്തിയ ദീർഘനേരത്തെ ചർച്ചയ്ക്ക് പിന്നാലെയാണ് ട്രായ് ചെയർമാന്‍റെ പ്രതികരണം.

2012ൽ താരിഫ് നിയന്ത്രണം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ കമ്പനികൾ ഇതിനെ ശക്തമായി എതിർത്തിരുന്നു. താരിഫ് കാര്യങ്ങൾ കമ്പനിക്ക് വിടണമെന്നും കമ്പനികൾ വാദിച്ചതായി ആർഎസ് ശർമ്മ പറഞ്ഞു. താരിഫ് കാര്യങ്ങളിൽ ഇടപെടാൻ ട്രായ്ക്ക് താല്പര്യമില്ല. ഇത് ഉപയോക്താക്കൾക്ക് എതിരായ നീക്കമായിരിക്കും. എന്നാൽ ടെലിക്കോം വിപണിക്ക് വെല്ലുവിളിയാകുന്ന കാര്യങ്ങൾ വരുമ്പോൾ താരിഫ് നിരക്കുകളിൽ അടക്കം ഇടപെടാനും മാറ്റങ്ങൾ വരുത്താനും ട്രായ്ക്ക് അധികാരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡാറ്റയ്ക്കും വോയ്‌സ് കോളുകൾക്കുമായി മിനിമം വില നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റർമാർക്ക് ഉപയോഗപ്രദമായ കാര്യമാണ്. ഇതിലൂടെ സബ്‌സ്‌ക്രൈബർമാർക്ക് വിലകുറഞ്ഞ താരിഫുകൾ തിരഞ്ഞെടുക്കുന്നതിന് പകരം സേവനത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. താരിഫ് പ്ലാനുകൾ ഏകദേശം ഒരുപോലെ ആയി കഴിഞ്ഞാൽ ഉപയോക്താവ് പ്രാധാന്യം നൽകുക സേവനത്തിനായിരിക്കും. ഇത് ടെലിക്കോം മേഖലയ്ക്ക് ഗുണം ചെയ്യും. കഴിഞ്ഞ മൂന്ന് വർഷമായി സബ്സ്ക്രൈബർ അഡീഷണൽ ഗ്രാഫിൽ റിലയൻസ് ജിയോയാണ് ആധിപത്യം പുലർത്തുന്നത്. ഇതിൽ വലിയ മാറ്റം വരുത്താൻ ഫ്ലോർ പ്രൈസിങിന് സാധിക്കും.


Click it and Unblock the Notifications








