ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ
രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാലാണ് നമ്പരുകൾ പത്തിൽ നിന്നും പതിനൊന്നായി വർദ്ധിപ്പിക്കാനൊരുങ്ങുന്നത്.

മൊബൈൽ സേവനങ്ങൾക്കും ലൈനിനുമായി മതിയായ നമ്പറിംഗ് സോഴ്സുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ട്രായ് പുതിയ നിർദേശങ്ങൾ മുന്നോട്ട് വച്ചത്. മൊബൈൽ നമ്പറുകളുടെ എണ്ണം 10ൽ നിന്ന് 11 ആകുന്നതിലൂടെ മൊത്തം 10 ബില്ല്യൺ നമ്പറുകൾ അധികമായി ലഭിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുതിയ കൺസൾട്ടേഷൻ പേപ്പറിൽ വ്യക്തമാക്കുന്നു.

നിലവിലുള്ള അലോട്ട്മെന്റ് നയത്തിലൂടെ 70 ശതമാനം വിനിയോഗത്തിനുശേഷവും രാജ്യത്ത് ഏഴ് ബില്യൺ കണക്ഷനുകൾ ഉണ്ടാകുന്നതുവരെ ഇത് മതിയാകും. നമ്പരുകൾ 11 ആക്കുന്നതിലൂടെ ടെലിക്കോം ഉപയോക്താക്കൾക്ക് കണക്ഷനുകൾ ഉദാരമായി നൽകാനും തങ്ങളുടെ നെറ്റ്വർക്കിന് കീഴിലെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നടത്താനും സാധിക്കും.

ട്രായ്
ട്രായ് മുന്നോട്ട് വച്ച ശുപാർശ അനുസരിച്ച് ഡോംഗിളുകളിലും മറ്റ് ചില പ്രൊഡക്ടുകളിലും ഉപയോഗിക്കുന്ന ഡാറ്റ-ഓൺലി സിം കാർഡുകളിൽ 10 അക്കങ്ങൾക്ക് പകരം 13 അക്ക നമ്പറുകൾ ഉപയോഗിക്കണം. എം 2 എം കണക്ഷനുകൾക്ക് 13 അക്കങ്ങൾ നൽകണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിനകം ടെലികോം ഓപ്പറേറ്റർമാർ ഒഴിവാക്കിയിട്ടുള്ള നമ്പറുകൾ മറ്റുള്ളവർക്ക് നൽകുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൌണിന് ശേഷം അടിസ്ഥാന വില നിർണയം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ അടിസ്ഥാന താരിഫ് നിരക്കുകൾ നിർണയിക്കണം എന്ന ആവശ്യവുമായി ടെലിക്കോം കമ്പനികൾ ട്രായിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് ട്രായ് വ്യക്തമാക്കി. പ്രീപെയ്ഡ് പ്ലാനുകൾക്ക് അടിസ്ഥാന താരിഫ് നിരക്കുകൾ നിർണയിക്കണം എന്ന ആവശ്യവുമായി എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികളാണ് ട്രായ് യെ സമീപിച്ചത്.

പ്രീപെയ്ഡ് പ്ലാനുകൾക്ക് അടിസ്ഥാന വില നിർണയിച്ചാൽ അത് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് ട്രായ് യുടെ വാദം. ടെലിക്കോം വിപണിയിലെ കടുത്ത മത്സരങ്ങളുടെ ഫലമായി കമ്പനികളെല്ലാം കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായത്. എജിആറുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയും കമ്പനികൾക്ക് തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ താരിഫ് നിരക്കുകൾ വർദ്ധിപ്പിക്കുകയോ അടിസ്ഥാന വില നിശ്ചയിക്കുകയോ ചെയ്യാതെ കമ്പനികൾക്ക് പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന സ്ഥിതിയാണ്.


Click it and Unblock the Notifications








