ഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽ
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതിനിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2021 ഒക്‌ടോബർ മാസത്തെ മൈസ്പീഡ് ഡാറ്റ പുറത്തുവിട്ടു. തത്സമയമായി മൈസ്പീഡ് ആപ്ലിക്കേഷൻ വഴി രാജ്യത്തുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ ശരാശരി വേഗത കണക്കാക്കുന്നത്. ട്രായ് പുറത്ത് വിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഒക്ടോബറിൽ എല്ലാ 4ജി സേവന ദാതാക്കളിൽ വച്ച് ഡൌൺലോഡ് വേഗതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ജിയോയാണ്. 21.9 എംബിപിഎസ് ശരാശരി ഡൌൺലോഡ് വേഗതയാണ് ജിയോ ഉപയോക്താക്കൾക്ക് നൽകുന്നത്.

രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ടെലിക്കോം കമ്പനികളായ എയർടെല്ലും വിഐയും ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. ഒക്ടോബറിൽ എയർടെല്ലിന് 13.2 എംബിപിഎസ് ഡൌൺലോഡ് വേഗതയാണ് ഉള്ളത്. വോഡഫോൺ ഐഡിയ 15.6 എംബിപിഎസ് ഡൗൺലോഡ് സ്പീഡുമായി രണ്ടാം സ്ഥാനത്താണ്. ജൂണിൽ എയർടെല്ലിന് 5 എംബിപിഎസ് ഡൗൺലോഡ് സ്പീഡ് മാത്രമാണ് രേഖപ്പെടുത്താനായത്. ജൂണിൽ വോഡഫോൺ ഐഡിയ 6.5 എംബിപിഎസ് ഡൗൺലോഡ് സ്പീഡ് രേഖപ്പെടുത്തിയിരുന്നു. അപ്ലോഡ് വേഗതയുടെ കാര്യത്തിൽ വിഐ ആണ് ഒന്നാം സ്ഥനത്ത്. ഒക്ടോബറിൽ വോഡഫോൺ ഐഡിയ 7.6 എംബിപിഎസ് അപ്‌ലോഡ് വേഗതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന വേഗതയാണ് ഇത്.

വിഐയെ പോലെ തന്നെ എയർടെല്ലും ജിയോയും തങ്ങളുടെ അഞ്ച് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന അപ്ലോഡ് വേഗതയാണ് ഒക്ടോബറിൽ നൽകിയത്. എയർടെൽ 5.2 എംബിപിഎസ് വേഗതയും ജിയോ 6.4 എംബിപിഎസ് ഡാറ്റ അപ്ലോഡ് വേഗതയുമാണ് നൽകിയത്. ഡൗൺലോഡ് വേഗത എന്നത് ഉപയോക്താക്കളെ ഇന്റർനെറ്റിൽ നിന്ന് കണ്ടന്റ് ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന വേഗതയാണ്. അപ്‌ലോഡ് വേഗത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളിലേക്ക് ചിത്രങ്ങളോ വീഡിയോകളോ അയയ്‌ക്കാനോ ഷെയർ ചെയ്യാനോ സഹായിക്കുന്ന ഡാറ്റ വേഗതയാണ്.

വേഗതയുടെ വിവരങ്ങൾക്ക് പുറമേ ട്രായ് ഓരോ ടെലിക്കോം കമ്പനികളുടെയും വരിക്കാരുടെ ഡാറ്റയും പുറത്ത് വിടുന്നുണ്ട്. ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് ജിയോയ്ക്ക് ആണ് ഏറ്റവും കൂടുതൽ വയർലെസ് വരിക്കാരെ ലഭിച്ചത്. വോഡഫോൺ ഐഡിയയ്ക്ക് നിരവധി വരിക്കാരെ നഷ്ടപ്പെട്ട മാസം കൂടിയായിരുന്നു ഓഗസ്റ്റ്. 6.49 ലക്ഷം ആളുകളെയാണ് ജിയോ ചേർത്തത്. ജിയോ കഴിഞ്ഞാൽ വരിക്കാരെ ചേർത്ത ഏക വയർലെസ് ടെലികോം സേവനദാതാവ് എയർടെൽ ആയിരുന്നു, 1.38 ലക്ഷം വരിക്കാരെയാണ് എയർടെൽ ഓഗസ്റ്റിൽ ചേർത്തത്. വിഐയ്ക്ക് ഓഗസ്റ്റിൽ 8 ലക്ഷത്തോളം വരിക്കാരെയാണ് നഷ്ടമായത്.

ഓഗസ്റ്റിലെ കണക്കുകൾ അനുസരിച്ച് ജിയോ തന്നെയാണ് വിപണി വിഹിതത്തിന്റെ കാര്യത്തിൽ മുന്നിൽ. ഏറ്റവും ഉയർന്ന വിപണി വിഹിതമായ 37.40 ശതമാനമാണ് ജിയോയ്ക്ക് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന് 29.85 ശതമാനം വിപിണി വിഹിതമാണ് ഉള്ളത്. വോഡഫോൺ ഐഡിയ 22.84 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 9.63 ശതമാനം വിപണി വിഹിതവുമാണ് ഉള്ളത്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ ചേരുമ്പോൾ 10 ശതമാനത്തോളം വിപണി വിഹിതം ലഭിക്കുന്നു.

ഓഗസ്റ്റ് അവസാനത്തോടെ മൊത്തം ടെലിക്കോം വരിക്കാരുടെ എണ്ണത്തിന്റെ 98.75 ശതമാനം വിപണി വിഹിതവും മികച്ച അഞ്ച് സേവന ദാതാക്കളുടെ കൈയ്യിലാണ് ഉള്ളത്. 447.57 ദശലക്ഷം വരിക്കാരുള്ള റിലയൻസ് ജിയോ, 205.96 ദശലക്ഷം വരിക്കാരുള്ള എയർടെൽ, 205.96 ദശലക്ഷം വരിക്കാരുള്ള വോഡഫോൺ ഐഡിയ എന്നിവയാണ് വിപണി ഭരിക്കുന്നത്. ബിഎസ്എൻഎല്ലിന് 24.28 ദശലക്ഷവും ആട്രിയ കൺവെർജൻസിന് 1.95 ദശലക്ഷം വരിക്കാരുമാണ് ഉള്ളത്. വയേഡ് ബ്രോഡ്ബാന്റ് വിപണിയിൽ സ്വകാര്യ കമ്പനികൾക്കെല്ലാം മുകളിൽ ബിഎസ്എൻഎൽ ശക്തമായി തന്നെ നില നിൽക്കുന്നുണ്ട്.


Click it and Unblock the Notifications