ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ കുറച്ച് കാലം മുമ്പ് വരെ വാർത്തകളിൽ നിറഞ്ഞത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിലക്കുമായി ബന്ധപ്പെട്ടാണ്. ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ സ്വന്തമായൊരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപ്. ഡസ്ക് ഓഫ് ഡൊണാൾഡ് ജെ ട്രംപ് എന്ന പേരിലാണ് സ്വന്തം പ്ലാറ്റ്ഫോം ആരംഭിച്ചത്. ട്രംപിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉപവിഭാഗമായിട്ടാണ് ഈ പ്ലാറ്റ്ഫോം വരുന്നത്.

ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി എല്ലാ പ്രധാന സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ട്രംപിനെ പുറത്താക്കി മാസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ട്രംപിന്റെ പുതിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ വക്താവ് ജേസൺ മില്ലർ ട്വിറ്ററിൽ കുറിച്ചത് പ്രസിഡന്റ് ട്രംപിന്റെ വെബ്‌സൈറ്റ് ഔദ്യോഗിക പദവിയിലുണ്ടായിരുന്ന കാലത്തെ പ്രസ്താവനകളും ഹൈലൈറ്റുകളും കണ്ടെത്താനുള്ള മികച്ച സോഴ്സാണ്. പക്ഷേ ഇത് ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമല്ല എന്നാണ്.

ട്രംപിന്റെ പുതിയ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോമിനെക്കുറിച്ച് ഫോക്സ് ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കിന് സമാനമായ പ്ലാറ്റ്ഫോമായിരിക്കും പുറത്തിറക്കുക എന്ന അഭ്യൂഹങ്ങൾ തെറ്റിച്ചുകൊണ്ട് തന്റെ വെബ്‌സൈറ്റിന്റെ വിപുലീകരണമായിട്ടാണ് ട്രംപിന്റെ പുതിയ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം പുറത്തിറക്കിയിരിക്കുന്നത്. ഇതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമല്ലെന്നാണ് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിത്. ട്രംപിന് തന്റെ കാഴ്ചപ്പാടുകൾ പങ്കിടാനും വീഡിയോകൾ പോസ്റ്റുചെയ്യാനും അനുയായികളുമായി സംവദിക്കാനും മാത്രമുള്ളതാണ് ഈ പുതിയ ഇടം.

ട്രംപിന്റെ വീഡിയോയും ഡെമോക്രാറ്റുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളും വെബ്‌സൈറ്റിൽ ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. "നിശബ്ദതയുടെയും നുണകളുടെയും കാലഘട്ടത്തിൽ. സ്വാതന്ത്ര്യത്തിന്റെ ഒരു ദീപം ഉയർന്നുവരുന്നു. സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാനുള്ള ഒരിടം" എന്ന് പറയുന്ന വീഡിയോയും ഈ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ട്രംപിന്റെ അക്കൗണ്ട് അനിശ്ചിതമായി നിരോധിക്കണോ അതോ നിരോധനം പിൻവലിക്കണോ എന്ന കാര്യത്തിൽ ഫേസ്ബുക്ക് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനു ഒരു ദിവസം മുമ്പാണ് ട്രംപ് തന്റെ പ്ലാറ്റ്ഫോം ആരംഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ട്രംപിന്റെ അക്കൌണ്ടിനെ കുറിച്ചുള്ള തീരുമാനം ഫേസ്ബുക്ക് മേൽനോട്ട ബോർഡ് ഇതിനകം തന്നെ എടുത്തിട്ടുണ്ട്. വൈകാതെ ഇത് പരസ്യപ്പെടുത്തും.

ക്യാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ട് അക്രമത്തിന് ആഹ്വാനം നൽകി എന്നതുകൊണ്ട് നാല് മാസം മുമ്പ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അതത് കമ്പനികൾ വിലക്ക് ഏർപ്പെടുത്തിയത്. ട്രംപിനെ അനിശ്ചിതകാലത്തേക്കാണ് ഫേസ്ബുക്ക് വിലക്കിയത്. നിരോധനം പിൻവലിക്കാൻ കമ്പനിക്ക് പദ്ധതിയില്ലെന്ന് സിഒഒ ഷെറിൻ സാൻഡ്‌ബെർഗ് വ്യക്തമാക്കിയിരുന്നു. ട്രംപിനെ ഫേസ്ബുക്കിൽ തുടരാൻ അനുവദിക്കുന്നതിനെതിരായി ഫേസ്ബുക്ക് സിഇഒ സക്കർബർഗും നിലപാട് എടുത്തിരുന്നു. ട്രംപിന് തങ്ങളുടെ സേവനം തുടർന്നും ഉപയോഗിക്കാൻ അനുവദിക്കുന്നത് അപകടമാണെന്ന് തിരിച്ചറിയുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലുള്ള ബ്ലോക്ക് അനിശ്ചിതമായി നീട്ടുകയാണ് എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കർബർഗ് വ്യക്തമാക്കിയത്.


Click it and Unblock the Notifications








