വിമാനത്തിലെ ടോയിലെറ്റിൽ ഒളിക്യാമറ വച്ച് പൈലറ്റുമാർ ലൈവ് സ്ട്രീം കണ്ടതായി പരാതി
ഹോട്ടലുകളിലും മറ്റ് പൊതു ഇടങ്ങളിലെ ബാത്ത്റൂമുകളിലും ഹിഡൻ ക്യാമറകൾ വച്ച് വീഡിയോ എടുത്തതായുള്ള വാർത്തകൾ നമ്മൾ കാണാറുമണ്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തയിൽ ഹിഡൻ ക്യാമറ വില്ലനായത് വിമാനത്തിലെ ബാത്ത് റൂമിലാണ്. അത് വച്ചതാവട്ടെ വിമാനത്തിലെ പൈലറ്റുമാരും. സൌത്ത് വെസ്റ്റ് എയർലൈൻസിൽ രണ്ട് വർഷം മുമ്പ് നടന്ന സംഭവമാണ് ഫ്ലൈറ്റ് അറ്റൻഡ്ൻറിൻറെ വെളിപ്പെടുത്തലോടെ വിവാദമായിരിക്കുന്നത്.

2017 ഫെബ്രുവരിയിൽ പിറ്റ്സ്ബർഗിൽ നിന്നും ഫീനിക്സിലേക്ക് സർവ്വീസ് നടത്തിയ സൌത്ത് വെസ്റ്റ് എയർലൈൻസിൻറെ വിമാനത്തിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. ഫ്ലൈറ്റ് അറ്റൻഡൻറ് കോക്ക് പിറ്റിലേക്ക് ചെന്നപ്പോൾ രണ്ട് പൈലറ്റുമാരും ബാത്ത്റൂമിലെ ഒളിക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങൾ ഐപ്പാഡിൽ കാണുന്നുണ്ടായിരുന്നുവെന്ന് ഫ്ലൈറ്റ് അറ്റൻഡൻറ് വെളിപ്പെടുത്തി. വിമാനത്തിൻറെ പൈലറ്റുമാരിൽ ഒരാൾ ബാത്ത്റൂമിൽ പോവുന്ന അവസരത്തിലാണ് ഫ്ലൈറ്റ് അറ്റൻഡൻറ് സ്റ്റെയ്നേക്കറോട് കോക്ക് പിറ്റിലേക്ക് വരാൻ പൈലറ്റ് ക്യാപ്റ്റൻ ടെറി എബ്രഹാം ആവശ്യപ്പെട്ടത്.

കമ്പനിയുടെ നിയമമനുസരിച്ച് രണ്ട് ജീവനക്കാർ എല്ലായിപ്പോഴും കോക്ക്പിറ്റിൽ ഉണ്ടായിരിക്കണം. പൈലറ്റ് ബാത്ത്റൂമിൽ പോയതിന് പകരം കോക്പിറ്റിൽ നിന്ന സ്റ്റെയ്നേക്കറിൻറെ ശ്രദ്ധയിൽ ക്യാപ്റ്റൻറെ സീറ്റിനടുത്ത് ഘടിപ്പിച്ചിരിക്കുന്ന ഐപാഡ് ശ്രദ്ധയിൽപ്പെട്ടു. അതിൽ കാണുന്ന ദൃശ്യങ്ങൾ ബാത്തറൂമിൽ നിന്നും സ്ട്രിം ചെയ്യുന്ന ലൈവ് വിഷ്വലുകളാണെന്ന് സ്റ്റെയ്നേക്കറിന് പെട്ടെന്ന് തന്നെ പിടികിട്ടി. ബാത്തറൂമിൽ പോയ പൈലറ്റിൻറെ ദൃശ്യങ്ങളും അവയിൽ കാണാമായിരുന്നു. കോ പൈലറ്റ് റയാൻ റസ്സലിലും അയാളുടെ സീറ്റിൽ നിന്നും ഐപ്പാഡ് കാണാൻ സാധിക്കുമായിരുന്നുവെന്നും സ്റ്റെയ്നേക്കർ വെളിപ്പെടുത്തി.

വീഡിയോയെ കുറിച്ച് കോപൈലറ്റിനെ സ്റ്റെയ്നേക്കർ അറിയിച്ചു. ഇത് തനിക്ക് അറിയാമെന്നും പലവിമാനങ്ങളിലും ഇത്തരത്തിൽ ഹിഡൻ ക്യാമറകൾ ഉണ്ടെന്നും അവ ആർക്കും കാണാനാവാത്ത വിധമാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അയാൾ സ്റ്റെയ്നേക്കറിനെ അറിയിച്ചു. ഇതിനിടെ സ്റ്റെയ്നേക്കർ ഐപ്പാഡിൻറെ ഒരു ചിത്രം എടുത്തു. ഐപ്പാഡ് അറ്റൻഡർ കണ്ടുവെന്ന് മനസിലാക്കിയ പൈലറ്റ് അത് മറച്ചുവയ്ക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്തായാലും ഈ സംഭവം ഇപ്പോഴാണ് സ്റ്റെയ്നേക്കർ വെളിപ്പെടുത്തിയത്. വിമാനയാത്രക്കാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഫ്ലൈറ്റ് അറ്റൻഡർ സ്റ്റെയ്നേക്കറിൻറെ വെളിപ്പെടുത്തലിനെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് സൌത്ത് വെസ്റ്റ് എയർലൈൻസ് രംഗത്തെത്തി. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നുവെന്ന് പറയുന്നത്. ആ അവസരത്തിൽ ഉണ്ടായ പരാതിയിന്മേൽ കമ്പനി അന്വേഷണം നടത്തിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കാര്യം മനസ്സിലാക്കാൻ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തിൽ ബാത്ത് റൂമിൽ ക്യാമറ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നുവെന്നും സൌത്ത് വെസ്റ്റ് അധികൃതർ വ്യക്തമാക്കി. സംഭവം കമ്പനിയെ അവഹേളിക്കാനുള്ള ശ്രമമാണെന്നും കമ്പനി സൌത്ത് വെസ്റ്റ് വക്താവ് പ്രതികരിച്ചു.


Click it and Unblock the Notifications








