ചൈനീസ് കമ്പനികൾക്ക് പണികൊടുത്ത് അമേരിക്ക, ടെലിക്കോം കമ്പനിയുടെ ലൈസൻസ് റദ്ദാക്കി
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയുടെ ലൈസൻസ് അമേരിക്ക റദ്ദാക്കി. പസഫിക് നെറ്റ്‌വർക്സിന്റെ ടെലികമ്മ്യൂണിക്കേഷൻ ലൈസൻസാണ് അമേരിക്കയിലെ റെഗുലേറ്റേഴ്സ് ബുധനാഴ്ച റദ്ദാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള രൂക്ഷമായ പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ചൈനീസ് ബിസിനസുകൾക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഏറ്റവും പുതിയ പ്രഹരമാണിത്. നേരത്തെ ചൈനീസ് ഇലക്ട്രോണിക്സ് ബ്രാന്റുകൾക്ക് അടക്കം അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

നേരത്തെ തന്നെ അമേരിക്ക ചൈന ടെലികോം, ചൈന യൂണികോം എന്നിവയുടെ പെർമിറ്റുകൾ അസാധുവാക്കിയിരുന്നു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇപ്പോൾ പസഫിക്കിനും അതിന്റെ അനുബന്ധ സ്ഥാപനമായ കോംനെറ്റിനുമുള്ള ലൈസൻസാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഈ രണ്ട് കമ്പനികളുടെയും സേവനങ്ങൾ പൂർണമായും നിർത്താൻ 60 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. വ്യാപാരം, മനുഷ്യാവകാശം, തായ്‌വാൻ, കോവിഡ് -19 പാൻഡെമിക് എന്നിവയുൾപ്പെടെ ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക-ചൈന ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

പസഫിക് നെറ്റ്‌വർക്സിന്റെ ഉടമസ്ഥാവകാശവും ചൈനീസ് സർക്കാരിന്റെ നിയന്ത്രണവും അമേരിക്കയുടെ ദേശീയ സുരക്ഷയിലും നിയമപാലനത്തിലും വലിയ അപകടസാധ്യതകൾ ഉയർത്തുന്നു എന്ന് എഫ്സിസി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ചൈനയ്ക്ക് അമേരിക്കയിലെ ആശയവിനിമയങ്ങൾ നിരീക്ഷിക്കാനോ തടസ്സപ്പെടുത്താനോ കഴിയുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവർത്തനം എന്നും പ്രസ്താവനയിൽ വിശദീകരിച്ചു.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതേ രീതിയിലുള്ള സമീപനത്തോടെ ചൈനയെ വിശാലമായി നേരിടാനുള്ള തന്ത്രമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുള്ളത്. ഇത്തരത്തിലുള്ള നിലപാടിന്റെ ഭാഗമായിട്ടാണ് പസഫിക്കിന്റെ പ്രവർത്തന അധികാരം റദ്ദാക്കുന്നത്. ചൈന ടെലികോം എന്നത് ചൈനയിലെ ഏറ്റവും വലിയ ഫിക്‌സഡ് ലൈൻ ഓപ്പറേറ്ററാണ്. എന്നാൽ അമേരിക്കയിൽ വർഷങ്ങളായി കമ്പനി പ്രശ്‌നങ്ങൾ നേരിടുന്നു. ട്രംപ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഭരണകൂടം വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാരുമായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് ചൈന ടെലിക്കോമിനെ വലിയ തോതിൽ ബാധിച്ചു.

പസഫിക് നെറ്റ്‌വർക്സും കോംനെറ്റും അമേരിക്കയിൽ റീട്ടെയിൽ കോളിംഗ് കാർഡുകൾ വിൽക്കുന്ന കമ്പനികളാണെന്ന് കമ്പനികൾ ജനുവരിയിലെ ഫയലിങിൽ അറിയിച്ചിരുന്നു. കമ്പനിയുടെ ഓഹരി ഉടമകളിൽ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഉൾപ്പെടുന്നു. "100% സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് വളരെ വ്യത്യസ്തമാണ് പസഫിക് നെറ്റ്‌വർക്സും കോംനെറ്റും എന്നും പൊതു, അന്തർദ്ദേശീയ ഉടമസ്ഥതയിലുള്ള വലിയ പങ്കാളിത്തം ഈ കമ്പനികളിൽ ഉണ്ടെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പബ്ലിക് ലിസ്‌റ്റ് ചെയ്‌ത കമ്പനിയായ സിറ്റിക് ടെലികോം ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡിന്റെ 100% ഉടമസ്ഥതയിലാണ് പസഫിക് നെറ്റ്‌വർക്കുകൾ എന്നാണ് രേഖകളിൽ ഉള്ളത്. പസഫിക് നെറ്റ്‌വർക്കുകളും കോംനെറ്റും തങ്ങളുടെ പ്രവർത്തനങ്ങൾ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നും എഫ്‌സിസിയുടെ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും എഫ്‌സിസിയോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെയെല്ലാം മാതൃ കമ്പനി സർക്കാർ ഉടമസ്ഥതയിലുള്ള സിറ്റിക് ഗ്രൂപ്പ് കോർപ്പറേഷനാണ്.

ചൈനീസ് കമ്പനിയുടെ ലൈസൻസ് അസാധുവാക്കാൻ യു.എസ് സുരക്ഷ ഒരു കാരണമായി മാത്രം ഉപയോഗിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ജനുവരിയിൽ പറഞ്ഞിരുന്നു. ഇതോടെ ചൈനീസ് കമ്പനികൾക്ക് എതിരായ എഫ്സിസിയുടെ നടപടികൾ ചൈനീസ് സർക്കാരിന്റെയും ശ്രദ്ധയിൽപ്പെട്ടു. "ചൈനീസ് കമ്പനികളെ അടിച്ചമർത്താനുള്ള ഭരണകൂട അധികാരത്തിന്റെ ദുരുപയോഗം" എന്നാണ് ലിജിയാൻ ഈ നടപടികളെ വിശേഷിപ്പിച്ചത്. ടെലിക്കോം കമ്പനികൾക്ക് എതിരായ ഈ നടപടികൾ ചൈന-അമേരിക്ക പ്രശ്നം കൂടുതൽ രൂക്ഷമാക്കും എന്ന കാര്യം ഉറപ്പാണ്. ഇന്ത്യ പലപ്പോഴായി ചൈനയുമായുള്ള പ്രശ്നത്തിന്റെ അവസരത്തിൽ രാജ്യ സുരക്ഷ മുൻനിർത്തി ചൈനീസ് ആപ്പുകളെ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. എന്നാൽ കമ്പനികളെ നിരോധിക്കുന്ന നിലയിലേക്ക് മോദി സർക്കാരിന്റെ നടപടികൾ നീങ്ങിയിട്ടില്ല.


Click it and Unblock the Notifications








