ഷവോമിക്ക് പണികൊടുത്ത് അമേരിക്ക, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിക്ക് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് അമേരിക്ക. യുഎസ് സർക്കാർ ഷവോമിയെ 'കമ്മ്യൂണിസ്റ്റ് ചൈനീസ് സൈനിക കമ്പനി' എന്ന് വിശേഷിപ്പിക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അമേരിക്കൻ പൌരന്മാർക്ക് ഷവോമിയിൽ നിക്ഷേപം നടത്താൻ സാധിക്കാതെയായി. നേരത്തെയും ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്ക ഇത്തരം നടപടികൾ എടുത്തിരുന്നു.

അമേരിക്ക നേരത്തെ തന്നെ ഹുവാവേ പോലുള്ള ചില കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് ഷവോമിയെയും ചേർത്തിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂരിറ്റികളെയും നിക്ഷേപ കമ്പനികളെയും കരിമ്പട്ടികയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് സർക്കാർ വിലക്കുന്നു. ഈ നടപടിക്ക് പിന്നാലെ അമേരിക്കൻ നിക്ഷേപകർ ചൈനീസ് സൈന്യത്തിന് ധനസഹായം നൽകില്ലെന്നാണ് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയത്.

ചൈന തങ്ങളുടെ സൈനിക വികസനത്തിനും നവീകരണത്തിനും ധനസഹായം നൽകാൻ അമേരിക്കൻ നിക്ഷേപകരെ ചൂഷണം ചെയ്യുന്നു. യുഎസിലെയും വിദേശത്തെയും പബ്ലിക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുന്ന അമേരിക്കൻ നിക്ഷേപകർ ചൈനീസ് സൈനിക കമ്പനികളിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇത് തടയാനാണ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഷവോമിയുടെ പ്രതികരണം
യുഎസ് ഭരണകൂടം ഷവോമിയെട കരിമ്പട്ടികയിൽ ചേർത്തത് ആശ്ചര്യകരമാണെന്ന് ഷവോമി പ്രതികരിച്ചു. ഷവോമി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവാണ്. ഈ സംഭവം സ്മാർട്ട്ഫോൺ വിപണിയെ ബാധിക്കുമെന്നണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ചും ചൈനീസ് കമ്പനികളുടെ ആധിപത്യമുള്ള സ്മാർട്ട്ഫോൺ വിപണിയെ ഇത് സാരമായി ബാധിച്ചേക്കും. ഇന്ത്യയിൽ ഷവോമിക്ക് വ്യക്തമായ ആധിപത്യം ഉണ്ട്. എന്നാൽ യുഎസ് വിപണിയിൽ സാംസങ്, ആപ്പിൾ എന്നിവയ്ക്കാണ് ആധിപത്യം ഇതിന് പിന്നിൽ തന്നെ ചൈനീസ് കമ്പനികളായ ഷവോമിയും വൺപ്ലസും ഉണ്ട്.

ഷവോമിയുടെ ബിസിനസുകൾ അതത് രാജ്യത്തെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടാണ് നടക്കുന്നത് എന്ന് ഷവോമി അറിയിച്ചു. കമ്പനി ചൈനീസ് മിലിട്ടറിയുടെ ഉടമസ്ഥതയിലുള്ളതോ മിലിട്ടറി നിയന്ത്രിക്കുന്നതോ അഫിലിയേറ്റോ അല്ലെന്നും എൻഡിഎഎ [നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്റ്റ്] പ്രകാരം നിർവചിച്ചിരിക്കുന്ന 'കമ്മ്യൂണിസ്റ്റ് ചൈനീസ് മിലിട്ടറി കമ്പനി' അല്ലെന്നും ഷവോമി വക്താവ് അറിയിച്ചു.

അമേരിക്കയിൽ നിരവധി കാര്യങ്ങൾ മാറി മറിയാൻ പോവുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ബിഡൻ ഭരണകൂടം അധികാരത്തിൽ വരും. യുഎസും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള നടപടികളിലേക്ക് ബിഡൻ ഭരണകൂടം കടക്കുമെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഷവോമിയെ വൈകാതെ തന്നെ കരിമ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








