ഐഫോൺ എക്സ് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്
ഐഫോൺ എക്സ് പോക്കറ്റിൽ നിന്ന് പൊട്ടിത്തെറിച്ച് ഉപയോക്താവിന് പൊള്ളലേറ്റ സംഭവത്തിൽ ആപ്പിളിനെതിരെ കേസ്. 2019ലാണ് ഓസ്‌ട്രേലിയയിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. ഉപയോകാതവിന്റെ പോക്കറ്റിൽ നിന്നും ഐഫോൺ എക്സ് പൊട്ടിത്തെറിക്കുകയായിരുന്നു. പോക്കറ്റിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചു എന്ന വിവരം ആപ്പിളിനെ താൻ അറിയിച്ചുവെന്നും എന്നാൽ പ്രതീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും ഉപയോക്താവ് അറിയിച്ചു. ഇതിന് പിന്നാലെയാണ് കേസ് കൊടുത്തിയിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ എക്സ് കത്തി നശിച്ചതിനുള്ള നഷ്ടപരിഹാരത്തിലും തനിക്ക് ഉണ്ടായ പരിക്കിനുള്ള നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഉപയോക്താവ് ഓസ്‌ട്രേലിയയിലെ കൗണ്ടി കോടതിയിൽ കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ ആപ്പിളും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെൽബണിൽ ജോലി ചെയ്യുന്ന സയന്റിസ്റ്റായ റോബർട്ട് ഡി റോസിന്റെ ഐഫോൺ എക്സാണ് 2019ൽ പൊട്ടിത്തെറിച്ചത്. ഓഫീസിൽ ഇരിക്കുമ്പോഴാണ് ഫോൺ പോക്കറ്റിൽ നിന്ന് പൊട്ടിത്തെറിച്ചത്.

ആദ്യം ഒരു ചെറിയ പോപ്പ് ശബ്ദമാണ് പോക്കറ്റിൽ നിന്നും കേട്ടത് എന്നും അതിനുശേഷം വലതു കാലിൽ കടുത്ത വേദന അനുഭവപ്പെട്ടുവെന്നും ഇരുന്ന സീറ്റിൽ നിന്നും ചാടി എഴുന്നേറ്റപ്പോൾ പോക്കറ്റിൽ നിന്നും ഫോൺ പൊട്ടിത്തെറിച്ചതായി മനസിലായതായും റോബർട്ട് പറഞ്ഞതായി ന്യൂസ് സൈറ്റായ 7ന്യൂസ് റിപ്പർട്ട് ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിച്ച ഐഫോൺ റോബർട്ടിന്റെ തുടയിൽ പൊള്ളലേൽപ്പിച്ചിട്ടുണ്ട്. പാന്റിന്റെ പോക്കറ്റ് കത്തി നശിച്ചു. സെക്കന്റ് ഡിഗ്രി പൊള്ളലാണ് ഇയാൾക്ക് ഉണ്ടായിരിക്കുന്നത്.

റോബർട്ട് ഡി റോസ് തന്റെ ഐഫോൺ എക്സ് പൊട്ടിത്തെറിച്ച സംഭവം ആപ്പിളിനെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീടാണ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്. മറ്റ് ഐഫോൺ ഉപയോക്താക്കൾക്ക് ഇത്തരമൊരു അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുക കൂടി ലക്ഷ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഈ കേസിന് കൌണ്ടി കോടതിയിൽ മറ്റൊരു കേസ് കൂടി ഉണ്ട്. മറ്റൊരു ആപ്പിൾ ഉപയോക്താവിന്റെ ആപ്പിൾ വാച്ച് ചൂടായി കൈത്തണ്ടയ്ക്ക് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി. ഈ സംഭവത്തിലും നഷ്ടപരിഹാരത്തിനാണ് കേസ്.

ഉപഭോക്താക്കളുടെ സുരക്ഷ കമ്പനി വളരെ ഗൗരവമായി കാണുന്നുവെന്നും രണ്ട് പരാതികളും അന്വേഷിക്കുന്നുണ്ടെന്നും ആപ്പിൾ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിൾ ഡിവൈസുകളിൽ നിന്നും ഉപയോക്താക്കൾക്ക് പൊള്ളലേറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2018 നവംബറിൽ യുഎസിലെ വാഷിംഗ്ടണിൽ ഒരു ഉപയോക്താവ് ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനിടെ 10 മാസം പഴക്കമുള്ള ഐഫോൺ എക്സ് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അമേരിക്കയിലെ തന്നെ ഒഹിയോയിൽ മൂന്നാഴ്ച മാത്രം പഴക്കമുള്ള ഐഫോൺ എക്സ്എസ് മാക്സിന് ഉപയോക്താവിന്റെ ബാക്ക് പോക്കറ്റിൽ നിന്നും തീ പിടിച്ചതായി 2018ൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പൊതുവേ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് സ്മാർട്ട് ഡിവൈസുകൾക്കും അവയുടെ ബാറ്ററികൾ കാരണമണ് തീ പിടിക്കുന്നത്. അമിതമായി ഫോണുകൾ ചാർദജ് ചെയ്യുന്നതും മറ്റും ഇതിന് കാരണമായി പറയാറുണ്ട്. ആപ്പിൾ ഐഫോണുകൾ പൊട്ടിത്തെറിക്കുന്ന ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ തന്നെ കമ്പനി ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








