വിഐ ഗിഗാനെറ്റ് കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക്
കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് നൽകുന്നത് വിഐ ഗിഗാനെറ്റ്. വെബ് ബേസ്ഡ് നെറ്റ്വർക്ക് ഡയഗ്നോസ്റ്റിക്സ് ആയ ഓക്ലയുടെ റിപ്പോർട്ടിലാണ് സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയതും സ്ഥിരതയുള്ളതുമായ 4ജി നെറ്റ്വർക്കായി വിഐയെ തിരഞ്ഞെടുത്തത്. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണ് വിഐ ഒന്നാം സ്ഥാനം നേടിയത്.

കണക്കുകൾ പ്രകാരം മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ഉയർന്ന ഡൌൺലോഡ്, അപ്ലോഡ് വേഗതയും സ്റ്റെബിലിറ്റിയും വിഐ ഗിഗാനെറ്റ് നൽകുന്നു. വോഡാഫോൺ, ഐഡിയ എന്നിവ ഒരുമിച്ച് വിഐ ആയതും രണ്ടായിരുന്ന കമ്പനികളുടെ സാങ്കേതിക സംവിധാനങ്ങൾ ഒരുമിച്ച് സ്പെക്ട്രം പുതുക്കിയതും കൊണ്ടാണ് വിഐ ഗിഗാനെറ്റ് എന്ന വേഗതയുള്ള 4ജി നൽകാൻ സാധിക്കുന്ന നെറ്റ്വർക്ക് ശേഷി കമ്പനിക്ക് ലഭിച്ചത്. ജിയോ അടക്കമുള്ള എതിരാളികളെ 4ജി വേഗതയുടെ കാര്യത്തിൽ പിന്തള്ളാനും ഇതിലൂടെ വിഐയ്ക്ക് സാധിച്ചു.

കേരളത്തെ കൂടാതെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, സിക്കിം, അസം എന്നിവിടങ്ങളിലെയും വേഗതയേറിയ 4ജി നെറ്റ്വർക്ക് വിഐ ഗിഗാനെറ്റ് ആണെന്നാണ് വിഐയുെ അവകാശ വാദം. കേരളത്തിലെ ഏറ്റവും മികച്ച 4ജി നെറ്റ്വർക്ക് കണ്ടെത്താനായി ഓക്ല ഉപയോഗിച്ചത് തങ്ങളുടെ തന്നെ സ്പീഡ് ടെസ്റ്റ് ഡാറ്റയാണ്. സംസ്ഥാനത്തെ ആളുകൾ ഓക്ല ഉപയോഗിച്ച് നടത്തിയ സ്പീഡ് ടെസ്റ്റുകളുടെ ഡാറ്റ ഏത് ഇന്റർനെറ്റ് സേവനദാതാവിന്റേതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചാണ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പുതിയ കണക്കുകൾ പ്രകാരമാണ് വിഐ ഈ റിപ്പോർട്ടിൽ മറ്റ് കമ്പനികളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ നെറ്റ്വർക്ക് ഏകീകരണമാണ് വിഐ പൂർത്തിയാക്കിയതെന്നും ഭാവിയിലെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന റിപ്പോർട്ടാണ് ഓക്ല പുറത്ത് വിട്ടത് എന്നും വിഐ ലിമിറ്റഡ് സിഇഒ രവീന്ദർ ടക്കർ അറിയിച്ചു.

സംസ്ഥാന അടിസ്ഥാനത്തിലുള്ള മുംബൈ, ദില്ലി എൻസിആർ, കൊൽക്കത്ത, കൊച്ചി, അഹമ്മദാബാദ്, ലഖ്നൌ, ജയ്പൂർ, ഇൻഡോർ, രാജ്കോട്ട്, ആഗ്ര തുടങ്ങിയ ഇന്ത്യയിലെ 120 പ്രധാന നഗരങ്ങളിലെ ഇന്റർനെറ്റ് വേഗതയുടെ പട്ടികയിലും വിഐ ഗിഗാനെറ്റ് മുന്നിലെത്തിയിട്ടുണ്ട്. 12,000ലധികം ഇൻസ്റ്റാളേഷനുകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് മാമിമോ വിന്യാസമാണ് വിഐ ഇന്ത്യയിൽ നടത്തിയത്. അതുകൊണ്ട് തന്നെ ഉപയോഗം വർധിച്ചിട്ടും ഇന്റർനെറ്റ് വേഗതയോ സ്റ്റേബിളിറ്റിയോ നഷ്ടമായിട്ടില്ല.

നൂറ് കോടിയോളം ആളുകൾക്ക് രാജ്യത്ത് വിഐയുടെ 4ജി സേവനം ലഭ്യമാകുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഐ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾ പോലും മാസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു. എജിആർ കുടിശ്ശികയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വൻതിരിച്ചടിയായിരുന്നു. പുതിയ റിപ്പോർട്ടുകൾ വിഐയുടെ 4ജി സേവനങ്ങളുടെ കരുത്ത് തുറന്ന് കാട്ടുന്നവയാണ്. ഈ റിപ്പോർട്ടുകളുടെ അടസ്ഥാനത്തിൽ വിഐ ടെലിക്കോം വിപണിയിൽ ജിയോ, എയർടെൽ എന്നീ വമ്പൻമാരെ നേരിടാൻ മികച്ച വേഗതയുള്ള ഇന്റർനെറ്റും സേവനവും നൽകുന്നു എന്ന് തന്നെ വേണം കരുതാൻ.


Click it and Unblock the Notifications








