Vodafone CEO Apologises: സർക്കാരിനോട് മാപ്പ് പറഞ്ഞ് വോഡാഫോൺ സിഇഒ നിക്ക് റീഡ്
സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള പരാമർശം തൻറെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന അവകാശവാദവുമായി വോഡാഫോൺ സിഇഒ നിക്ക് റീഡ്. ഇന്ത്യൻ വിപണിയോട് കമ്പനിക്ക് വലിയ പ്രതിബദ്ധതയാണ് ഉള്ളതെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ടെലിക്കോം മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് നിക്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇത് കൂടാതെ സ്പെക്ട്രം ചാർജ്ജ് സംബന്ധിച്ച കാര്യം പഠിക്കാനായി സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെയും നിക്ക് റീഡ് കത്തിൽ അഭിനന്ദിച്ചു. സ്പെക്ട്രം ചാർജ്ജിനെ സംബന്ധിച്ച കാര്യത്തിൽ സർക്കാരിനെ വിമർശിച്ച നിക്കിൻറെ പരാമർശത്തിൽ സർക്കാർ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മാധ്യമങ്ങളുടെ മേൽ പഴിചാരിയുള്ള പുതിയ പ്രസ്താവന. അദ്ദേഹത്തിന്റെ പ്രസ്താവന സർക്കാർ അംഗീകരിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിലെ മാധ്യമങ്ങൾ തൻറെ വാക്കുകളെ വളച്ചൊടിച്ചു, മാധ്യമങ്ങളിലൂടെ വളച്ചെടിക്കപ്പെട്ട തൻറെ അഭിപ്രായത്തിന്മേൽ ഉണ്ടായ പ്രശ്നങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും നിക്ക് പറഞ്ഞു. അടുത്തിടെയുണ്ടായ അഡ്ജസ്റ്റ് ഗ്രോത്ത് റവന്യുവിനെ സംബന്ധിച്ച സുപ്രിം കോടതി വിധിയുടെയും അതുമൂലം ടെലിക്കോം വ്യവസായ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിൻറെയും സാഹചര്യത്തിൽ സഹായമായി സർക്കാർ ആവിഷ്കരിച്ച ദുരിതാശ്വാസ പാക്കേജിന് നിക്ക് നന്ദി അറിയിച്ചു.

ടെലികോം ഡിപ്പാർട്ട്മെൻറ് (DOT) എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും സുപ്രീംകോടതി വിധി പ്രകാരമുള്ള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. സെൽഫ് അസസ്മെൻറ് ബേസിൽ എല്ലാ കുടിശ്ശികകളും ക്ലിയർ ചെയ്യാനുള്ള ഓപ്ഷൻ DOT എല്ലാ ടെൽകോകൾക്കും നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് സേവന ദാതാക്കളോടും വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരോടും DOT ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും പിഴയടക്കം 2.27 ലക്ഷം കോടി രൂപ നൽകേണ്ടിവരുന്ന പുതിയ കുടിശ്ശികയാണ് ടെലിക്കോം വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന എസ്റ്റിമേറ്റ് പ്രകാരം വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 28,000 കോടി രൂപയും എയർടെല്ലിന് ഏകദേശം 20,000 കോടി രൂപയുമാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ടെലിക്കോം ഓപ്പറേറ്റർമാർക്ക് അവരുടെ എല്ലാ കുടിശ്ശികയും അടച്ച് തീർക്കാൻ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി മൂന്ന് മാസത്തെ സമയം നൽകിയത്.

ടെലിക്കോം കമ്പനികളും ടെലിക്കോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ എന്നതിൽ ഏതൊക്കെ തുകകൾ ഉൾപ്പെടും എന്നതനെ ചൊല്ലിയുള്ള തർക്കമാണ് കേസായി സുപ്രിം കോടതിയിലെത്തിയത്. ടെലിക്കോം സേവനങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുകയെന്ന് കമ്പനികളും സേവനങ്ങൾ മാത്രമല്ല നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിലുള്ള വരുമാനം എന്നിവയും എജിആറിൽ ഉൾപ്പെടുമെന്ന് ടെലിക്കോം വകുപ്പ് വാദിച്ചു.

കമ്പനികളുടെയും സർക്കാരിൻറെയും വാദം പരിഗണിച്ച സുപ്രിംകോടതി കരാറിൽ മൊത്ത വരുമാനം എന്നതിന് കൃത്യമായ നിർവ്വചനം നൽകിയിട്ടണ്ടെന്നും കമ്പനികളുടെ വാദങ്ങൾ അനാവശ്യമാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കരാർ ലംഘിച്ച് വരുമാനം പങ്കുവയ്ക്കുന്നതിൽ പിഴവ് കാണിച്ചാൽ പലിശയും പിഴയും ചുമത്താനുള്ള വ്യവസ്ഥ കരാറിലുണ്ട്. അതിനാൽ തന്നെ സർക്കാരിന് പിഴ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.

അഡ്ജസ്റ്റ് ഗ്രോസ് റവന്യൂവിൽ ടെലിക്കോം വകുപ്പ് പറയുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുമെന്ന് വന്നതോടെ കുടിശ്ശികയായി കമ്പനികൾ വൻ തുക തന്നെ അടയ്ക്കേണ്ടി വരുമെന്ന അവസ്ഥയാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികൻ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ് കടന്ന് പോവുന്നത്. ഈ അവസരത്തിൽ വോഡാഫോൺ സിഇഒയുടെ വിവാദ പരാമർശം വലിയ വാർത്തയായിരുന്നു. എന്തായാലും മാപ്പ് അറിയിച്ച് കത്തെഴുതിയതോടെ ഈ വിവാദം ഇവിടെ അവസാനിച്ചിരിക്കുന്നുവെന്ന് വേണം കരുതാൻ.


Click it and Unblock the Notifications