എജിആർ കുടിശ്ശികയിൽ ഇളവില്ല, വോഡാഫോണും എയർടെല്ലും കടുത്ത പ്രതിസന്ധിയിൽ
ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയയും, ഭാരതി എയർടെലും 2020 ജനുവരിയിൽ അടച്ച് തീർക്കേണ്ട എജിആർ കുടിശ്ശികയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. നികുതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കമ്പനികൾ. എന്നാൽ ആ പ്രതീക്ഷകളെ എല്ലാം തകർത്തുകൊണ്ട് ചരക്ക് സേവന നികുതി കൗൺസിൽ 36,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരികെ നൽകണമെന്ന കമ്പനികളുടെ അപേക്ഷ നിരസിച്ചു.

ചരക്ക് സേവന നികുതി കൗൺസിൽ അപേക്ഷ നിരസിച്ച കാര്യം സുഷീൽ കുമാർ മോദിയെ ഉദ്ധരിച്ച് ഇക്കണോമിക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ടെലികോം മേഖലയിലെ ആകെ എജിആർ കുടിശ്ശിക നിലവിൽ 1.4 ലക്ഷം കോടി രൂപയാണ്. എജിആർ കണക്കാക്കുമ്പോൾ കമ്പനികളുടെ മറ്റ് വരുമാന സ്ത്രോതസ്സുകൾ കൂടി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ടെലിക്കോം വകുപ്പും കമ്പനികളും തമ്മിൽ ഉണ്ടായിരുന്ന കേസിൽ കമ്പനികൾക്കെതിരായ വിധിയാണ് സുപ്രിം കോടതി പുറപ്പെടുവിച്ചത്. എജിആറിൽ എല്ലാ വരുമാനവും ഉൾപ്പെടുത്തണമെന്ന ടെലിക്കോം വകുപ്പിന്റെ വാദം കോടതി ശരിവച്ചു.

റീഫണ്ടിനായുള്ള അഭ്യർത്ഥന ജിഎസ്ടി കൗൺസിൽ നിരസിച്ചു
ടാക്സ് റീഫണ്ട് ചെയ്യുന്ന കാര്യം ജിഎസ്ടി കൗൺസിൽ പരിഗണിച്ചിട്ടില്ലെന്നും പരിഗണനയ്ക്ക് വന്നാലും അത് അംഗീകരിക്കില്ലെന്നും സുഷീൽ കുമാർ മോദി വ്യക്തമാക്കി. ഇത്രയും വലിയ തുക റീഫണ്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലികോം കമ്പനികൾ അവരുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് റീഫണ്ട് നൽകണമെന്നോ അതല്ലെങ്കിൽ അവരുടെ നിയമപരമായ കുടിശ്ശികയിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ടെലികോം കമ്പനികൾ ഇതിനകം തന്നെ ധനമന്ത്രാലയത്തിന് ധാരാളം അഭ്യർത്ഥനകൾ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ധനമന്ത്രാലയത്തിന്റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൽ റിലയൻസ് ജിയോയിൽ നിന്ന് 18,000 കോടി രൂപയും ഭാരതി എയർടെല്ലിൽ നിന്ന് 10,000 കോടി രൂപയും വോഡഫോൺ ഐഡിയയിൽ നിന്ന് 8,000 കോടി രൂപയുമാണ് ഉൾപ്പെടുന്നത്. ടെലികോം ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്ന റീഫണ്ട് ടെലികോം സേവനങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഡിവൈസുകൾ പോലുള്ള ഇൻപുട്ടുകളിലേക്കാണ്.

ടെലികോം കമ്പനികൾ ജനുവരിയിൽ നൽകേണ്ട കുടിശ്ശിക
ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും ചേർന്ന് 89,000 കോടി രൂപ കുടിശ്ശിക ഇനത്തിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡിഒടി) നൽകണം. 15 വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാത്ത ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജുകൾ (എസ്‌യുസി) എന്നിവ ചേർന്നതാണ് ഈ കുടിശ്ശിക. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടരുകയായിരുന്നു എജിആർ സംബന്ധിച്ച തർക്കം ഒക്ടോബറിൽ സുപ്രീം കോടതി വിധിയോടെ നിയമപരമായി അവസാനിച്ച കാര്യമാണ്.

എജിആർ കുടിശ്ശിക ജനുവരിയിൽ അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കുടിശ്ശിക അടയ്ക്കാൻ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഈ എജിആർ കുടിശ്ശിക തീർക്കാൻ ധനസമാഹരണ പദ്ധതികൾ പോലും ഭാരതി എയർടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടെലികോം കമ്പനികൾക്ക് ധനമന്ത്രാലയത്തിൽ നിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ലഭിക്കുമായിരുന്നെങ്കിൽ എജിആർ കുടിശ്ശികയുടെ കാര്യത്തിൽ ആശ്വാസമാകുമായിരുന്നു.

വോഡഫോൺ ഐഡിയ അടച്ചുപൂട്ടിയേക്കും
ടെലികോം കമ്പനികൾ കടുത്ത പ്രതിസന്ധി നേരിടുന്ന അവസരമാണ് ഇത്. ടെലികോം കമ്പനികൾക്കുള്ള ഏക ആശ്വാസം ഏക ആശ്വാസം 42,000 കോടി രൂപ പേയ്മെന്റ് രണ്ട് വർഷത്തെ മൊറട്ടോറിയത്തിന്റെ രൂപത്തിലാണ് ഉള്ളത് എന്നതാണ്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് ജനുവരിയിൽ കുടിശ്ശിക നൽകേണ്ടിവരും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആശ്വാസമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വോഡാഫോൺ ഐഡിയ നേരത്തെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








