വോഡാഫോൺ ഐഡിയയ്ക്ക് പണിയായത് ഡ്യുപ്ലിക്കേറ്റ് സിം, 28 ലക്ഷം രൂപ പിഴ നൽകണം
വോഡാഫോൺ ഐഡിയ വരിക്കാരന് കമ്പനി 28 ലക്ഷം രൂപ പിഴയായി നൽകണം. രേഖകൾ കൃത്യമായി പരിശോധിക്കാതെ ഉപയോക്താവിന്റെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് മറ്റൊരു വ്യക്തിക്ക് നൽകിയതിനാണ് പിഴ ശിക്ഷ. മൊബൈൽ നമ്പർ ഡ്യുപ്ലിക്കേറ്റ് എടുത്ത് നടത്തിയ തട്ടിപ്പിൽ വിഐ ഉപയോക്താവിന് 68.5 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇയാൾക്ക് വിഐ 27,53,183 രൂപ നഷ്ടപരിഹാരം നൽകണമെന്ന് രാജസ്ഥാൻ സർക്കാരിന്റെ ഐടി വകുപ്പ് വോഡഫോൺ ഐഡിയ ലിമിറ്റഡിനോട് ആവശ്യപ്പെട്ടത്. ഡ്യുപ്ലിക്കേറ്റ് സിം കാർഡ് എടുക്കുമ്പോൾ നൽകിയ രേഖകൾ വിഐയുടെ ജീവനക്കാർ പരിശോധിച്ചിട്ടില്ല എന്ന് തെളിഞ്ഞതുകൊണ്ടാണ് പിഴ ഈടാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം വിഐ ഉപയോക്താവിന്റെ ഓവർ ഡ്രാഫ്റ്റ് സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാർഡിന്റെ ഡ്യുപ്ലിക്കേറ്റ് വ്യാജ രേഖകൾ കാണിച്ച് എടുക്കുകയും ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 68 ലക്ഷം രൂപ പിൻവലിക്കാൻ ഈ സിം കാർഡ് ഉപയോഗിക്കുകയും ചെയ്തു. ശരിയായ പരിശോധനയില്ലാതെ വിഐ നൽകിയ ഡ്യുപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ് നിയമവിരുദ്ധമായി പണം കവർന്നത്. അതുകൊണ്ട് തന്നെ കമ്പനിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാൻ ഐടി വകുപ്പ് പിഴ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

2017 മേയ് മുതൽ ആരംഭിച്ച കേസിലാണ് ഇപ്പോൾ ഐടി വകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്. കൃഷ്ണ ലാൽ നെയ്ൻ എന്ന വിഐ ഉപയോക്താവിന്റെ മൊബൈൽ നമ്പർ പെട്ടെന്ന് ഒരു ദിവസം ഡിആക്ടിവേറ്റ് ആയിപോയി. തുടർന്ന് അദ്ദേഹം ഹനുമാൻഗഡിലുള്ള വിഐ കസ്റ്റമർ സർവ്വീസ് സെന്ററിൽ പരാതി നൽകി. അവിടെ നിന്നും അദ്ദേഹത്തിന് ഒരു പുതിയ സിം കാർഡ് ലഭിച്ചുവെങ്കിലും നിരവധി പരാതികൾ നൽകിയിട്ടും അത് ആക്ടിവേറ്റ് ആയില്ല. പിന്നീട് ഇദ്ദേഹം ജയ്പൂർ സ്റ്റോറിലെത്തി പരാതി നൽകുകയും പുതിയ നമ്പർ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. അഞ്ച് ദിവസം കഴിഞ്ഞാണ് ഡ്യൂപ്ലിക്കേറ്റ് സിം കൈവശപ്പെടുത്തിയ പ്രതി ഒടിപി വഴി അനധികൃതമായി പണം ട്രാൻസ്ഫർ ചെയ്തത്.

കൃഷ്ണ ലാലിന്റെ നമ്പർ ആക്ടീവ് ആകുമ്പോഴാണ് അദ്ദേഹത്തിന് പണം ബാങ്ക് അക്കൌണ്ടിൽ നിന്നും കൈമാറിയതായുള്ള മെസേജ് ലഭിച്ചത്. പിന്നീട് ഇദ്ദേസം ഒരു എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. പണം ട്രാൻഫർ ചെയ്ത അക്കൌണ്ട് കണ്ടെത്തി പോലീസ് പ്രതിയെ പിടിക്കുകയും പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നൽകുകയും ചെയ്തു. 27.5 ലക്ഷം രൂപ അദ്ദേഹത്തിന് തിരികെ ലഭിച്ചിരുന്നില്ല. നാല് വർഷങ്ങൾക്ക് ശേഷമാണ് വോഡഫോൺ ഐഡിയ കുറ്റക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഐടി വകുുപ്പ് പരാതിക്കാരന് ബാക്കി ലഭിക്കാനുള്ള തുക നൽകാൻ വിഐയോട് ആവശ്യപ്പെട്ടത്.

വോഡഫോൺ ഐഡിയ ലിമിറ്റഡ് ഒരു മാസത്തിനുള്ളിൽ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ 27,53,183 രൂപ നിക്ഷേപിക്കണം എന്നാണ് ഐടി വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. അല്ലാത്തപക്ഷം പ്രതിവർഷം 10 ശതമാനം നിരക്കിലുള്ള സംയുക്ത പലിശ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഐടി ഡിപ്പാർട്ട്‌മെന്റ് അഡ്‌ജക്ടിംഗ് ഓഫീസറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ അലോക് ഗുപ്തയാണ് വിധി പുറപ്പെടുവിച്ചത്. പിഴ നൽകാൻ ടെലികോം കമ്പനികൾക്ക് ഒരു മാസത്തെ സമയമാണ് ഉത്തരവിൽ നൽകിയിട്ടുണ്ട്. വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വിതരണം ചെയ്തതും കൃഷ്ണ ലാലിന്റെ പരാതിയിൽ നടപടിയെടുക്കാതെ പുതിയ സിം കാർഡ് ആക്ടിവേറ്റ് ചെയ്യാൻ കാലതാമസം എടുത്തതും കുറ്റകരമാണെന്ന് വിധിയിൽ പറയുന്നു.

സൈബർ കുറ്റവാളികൾ 2ജി സിം കാർഡ് ഉള്ള ആളുകളെ ബന്ധപ്പെട്ട് അവരുടെ സിം 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു എന്നതിന്റെ പേരിൽ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കുന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. 20 അക്ക സിം കാർഡ് നമ്പറും ആധാർ കാർഡ് വിശദാംശങ്ങളുമെല്ലാം ഇത്തരത്തിൽ നേടിയെടുക്കുകയും ഈ ഡാറ്റ ഉപയോഗിച്ച് ബാങ്ക് വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണം. ടെലിക്കോം കമ്പനികൾ തന്നെ ചിലപ്പോഴൊക്കെ ഡാറ്റ മറ്റാർക്കും കൊടുക്കരുത് എന്ന് നിർദേശിക്കുന്ന മെസേജുകൾ അയക്കാറുണ്ട്. സർക്കാർ തലത്തിലും ഇത്തരം തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ നിർദേശങ്ങൾ വരുന്നുണ്ട്.


Click it and Unblock the Notifications