വോഡഫോൺ ഐഡിയ ഇനിയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കും; റിപ്പോർട്ട്
ഇന്ത്യൻ ടെലികോം വിപണിയിൽ ഇനിയൊരു താരിഫ് വർധനവ് ആവശ്യമാണെന്ന് വിഐ ചെയർമാൻ കുമാർ മംഗളം ബിർള. ഇന്ത്യയിലെ ടെലികോം മേഖലയുടെ ഭാവിയിലെ വളർച്ചയ്ക്ക് ഉയർന്ന താരിഫ് നിരക്ക് ആവശ്യമാണെന്ന് ബിർള ബുധനാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. കൊവിഡ് 19 പാൻഡെമിക് സമയത്ത് സാമ്പത്തികമായി ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വ്യവസായങ്ങളിലൊന്നാണ് ഇന്ത്യയിലെ ടെലികോം വ്യവസായം.

തമ്മിലുളള മത്സരം കാരണം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന വിഐ ഉൾപ്പെടെയുള്ള കമ്പനികൾക്ക് സുപ്രീം കോടതിയുടെ എജിആർ കുടിശികയുമായി ബന്ധപ്പെട്ട വിധി തിരിച്ചടിയായിരുന്നു. എജിആർ വിധി പുനഃപരിശോധിക്കണം എന്ന ടെലിക്കോം കമ്പനികളുടെ അപേക്ഷ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. എന്നിരുന്നാലും അടുത്ത പത്ത് വർഷത്തിനുള്ളിൽ കുടിശ്ശിക തീർക്കാനുള്ള സാവകാശം ഓപ്പറേറ്റർമാർക്ക് സെപ്റ്റംബർ ആദ്യം സുപ്രീം കോടതി നൽകി.

വിഐ ഉപയോക്താക്കൾക്ക് നൽകുന്ന റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കഴിഞ്ഞ ഡിസംബറിൽ നടന്ന താരിഫ് വർധനവിന് ശേഷവും വിഐയുടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള ലാഭമുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. വിഐയ്ക്ക് സേവനങ്ങൾ തുടരാൻ ഇനിയും ധാരാളം പണം ആവശ്യമുണ്ട്. അതുകൊണ്ട് തന്നെ കമ്പനി ഉടൻ തന്നെ കടവും ഇക്വിറ്റിയും വഴി 25,000 കോടി രൂപ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

ദീർഘകാലാടിസ്ഥാനത്തിലുള്ള കമ്പനിയുടെ വളർച്ചയ്ക്കായി ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ഉയർന്ന ശരാശരി വരുമാനം (ARPU) വർധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിഐ അതിന്റെ ഓഫറുകളുടെ താരിഫ് നിരക്കുകൾ ഉടൻ തന്നെ വർദ്ധിപ്പിച്ചേക്കും. അടുത്ത 10 വർഷത്തിനുള്ളിൽ ടെൽകോ 50,000 കോടിയിലധികം രൂപ എജിആർ കുടിശ്ശികയായി സർക്കാരിന് നൽകണം. ഇതിനൊപ്പം കമ്പനിയെ ലാഭകരമായി നിലനിർത്തുന്നതിന് ധാരാളം വരുമാനം ആവശ്യമാണ്. അതുകൊണ്ടാണ് കമ്പനി താരിഫ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിലെ 3ജി ഉപഭോക്താക്കളെയെല്ലാം 4ജി നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള ശ്രമത്തിലാണ് വിഐ. 4ജി നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കളെ മാറ്റുന്നത് ഘട്ടം ഘട്ടമായി നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പറേറ്റർ ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് സംയോജനവും പൂർത്തിയാക്കി ഇതിന് ജിഗാനെറ്റ് എന്ന് പേരിട്ടിരുന്നു. 4ജി നെറ്റ്‌വർക്കുകളിലേക്ക് മാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ വിഐയുടെ സാമ്പത്തിക പ്രതിസന്ധികളെ ദീർഘകാലാടിസ്ഥാനത്തിൽ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രീം 11 ഇന്ത്യൻ പ്രീമിയർ ലീഗുമായ (ഐപിഎൽ) ബന്ധപ്പെട്ട് ബിസിസിഐയുമായി സ്പോൺസർഷിപ്പ് കരാറും വിഐയ്ക്ക് ഉണ്ട്. താരിഫ് വർദ്ധനവ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വ്യവസായത്തിന് താരിഫ് വർദ്ധനവ് ആവശ്യമാണെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ടെലികോം വ്യവസായത്തിന്റെ വളർച്ചയ്ക്ക് താരിഫ് വർദ്ധനവ് ആവശ്യമാണെന്ന് ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തലും നേരത്തെ പറഞ്ഞിരുന്നു.


Click it and Unblock the Notifications








