വോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യം
ഇന്ത്യൻ ടെലിക്കോം വിപണിയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഇത്തരം പ്ലാനുകൾ നൽകുകയും എന്നാൽ ഉപയോക്താക്കളെ നഷ്ടപ്പെടുകയും ചെയ്യുന്ന ടെലിക്കോം കമ്പനിയാണ് വോഡാഫോൺ ഐഡിയ. കനത്ത നഷ്ടത്തിലുള്ള വിഐ ഇനിയും റീചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചനകൾ. നവംബറിൽ കമ്പനി നടപ്പിൽ വരുത്തിയ താരിഫ് നിരക്ക് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ഏകദേശം ഒരു മാസത്തെ സേവനത്തിനായി കമ്പനി നിശ്ചയിച്ച 99 രൂപ മിനിമ നിരക്ക് എന്നത് 4ജി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് അധികം വില കൂടിയതായി അനുഭവപ്പെടില്ല എന്നാണ് വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ തക്കർ ഏർണിങ്സ് കോളിനിടെ പറഞ്ഞത്. 2022-ൽ മറ്റൊരു വിലവർദ്ധന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും ഒരു ഘട്ടത്തിൽ വില വർദ്ധന സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ വില വർധിപ്പിക്കുന്നിന് മുമ്പ് രണ്ട് വർഷത്തോളം കമ്പനി നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇത്തരം കാലതാമസം ഇനി ഉണ്ടാകില്ലെന്നാണ് വിഐ അധികൃതർ നൽകുന്ന സൂചനകൾ.

കഴിഞ്ഞ തവണ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന്റെ ഫലമായി വിഐ വരിക്കാരുടെ എണ്ണം മുൻവർഷത്തെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞിരുന്നു. താരിഫ് വർധിപ്പിച്ചിട്ടും ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (എആർപിയു) ഏകദേശം 5 ശതമാനം ഇടിഞ്ഞ് 115 രൂപയായി. 2020-21ലെ അവസാന പാദത്തിലെ 121 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 6 രൂപ കുറവാണ്. വോഡഫോൺ ഐഡിയയുടെ ഏകീകൃത നഷ്ടത്തിൽ വലിയ വർധനവമാണ് ഉണ്ടായത്. 2021 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 7,230.9 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിക്ക് ഉണ്ടായ നഷ്ടം 4,532.1 കോടി രൂപയായിരുന്നു.

വിഐയുടെ ഇക്കഴിഞ്ഞ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞിരുന്നു. 9,717.3 കോടി രൂപയാണ് ഇത്തവണ വിഐയ്ക്ക് നേടാനായത്. 2020-21 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ കണക്കുകളിൽ ഇത് 10,894.1 കോടി രൂപയായിരുന്നു. ഈ വരുമാനം കുറഞ്ഞത് കടക്കെണിയിലുള്ള വിഐയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാട്ട ബാധ്യതകൾ ഒഴികെയുള്ള വിഐയുടെ മൊത്തം കടം 2021 ഡിസംബർ 31ലെ കണക്കനുസരിച്ച് കുടിശ്ശികയായിട്ടും കുടിശ്ശികയായിട്ടില്ലാത്ത പലിശയും ഉൾപ്പെടെ. 1,98,980 കോടി രൂപയാണ്.

മാറ്റിവെച്ച സ്പെക്‌ട്രം പേയ്‌മെന്റ് ബാധ്യതകൾ ഉൾപ്പെടുന്ന 1,11,300 കോടി രൂപയുടെ കടവും എജിആർ ബാധ്യതയായി 64,620 കോടി രൂപയും സർക്കാരിനും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള കടബാധ്യത 23,060 കോടി രൂപയുമാണ്. കമ്പനിയുടെ പണവും പണത്തിന് തുല്യമായ മൂല്യവും 1,500 കോടിയാണ്. അതേ സമയം മൊത്തം കടം 1,97,480 കോടിയാണ്. കടക്കെണിയിലായ കമ്പനി ഏകദേശം 16,000 കോടി രൂപ പലിശ നൽകാൻ തീരുമാനിച്ചിരുന്നു. മുൻഗണനാ ഓഹരി വഴിയാണ് ഇത് നൽകുന്നത്. ഇതോടെ കമ്പനിയിൽ സർക്കാരിന് 35.8 ശതമാനം ഓഹരി ലഭിക്കും.

കടം ഇക്വിറ്റിയാക്കി മാറ്റുന്നത് പലിശ നിരക്കിൽ വാർഷികാടിസ്ഥാനത്തിൽ 1,600 കോടി രൂപ കുറയ്ക്കുമെന്ന് വിഐഎൽ സിഎഫ്ഒ അക്ഷയ മൂന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇതിയൊരു താരിഫ് നിരക്കിന് കൂടി വിഐ മുതിർന്നാൽ എത്ര ഉപയോക്താക്കൾ അതിനൊപ്പം നിൽക്കുമെന്ന് സംശയമാണ്. ജിയോ ഇപ്പോഴും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിപണിയിൽ വില വർധിപ്പിച്ചാൽ വിഐയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകും.


Click it and Unblock the Notifications








