5ജിയോട് മുഖം തിരിച്ച് വോഡാഫോൺ ഐഡിയ; സ്പെക്ട്രം ലേലത്തിനായി അധികം പണം ചിലവഴിക്കില്ല
5ജി ലേലം വൈകാതെ നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ലേലത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ടെലിക്കോം കമ്പനികളുടെ നയങ്ങളും രൂപപ്പെടുകയാണ്. വോഡാഫോൺ ഐഡിയ ഇത്തവണ നടക്കുന്ന 5ജി ലേലത്തിനായി അധികം പണം ചിലവഴിക്കില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വിഐയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരിക്കും ഇതിന് കാരണം. ഇന്ത്യൻ ടെലികോം വിപണിയിൽ ലാഭമുണ്ടാക്കുന്ന രണ്ട് സേവനദാതാക്കൾ മാത്രമേ ഉള്ളു. ഇതിൽ ആദ്യത്തേത് റിലയൻസ് ജിയോയും രണ്ടാമത്തേത് ഭാരതി എയർടെലുമാണ്.

വിപണിയിൽ ലാഭമുണ്ടാക്കുന്ന ജിയോയ്ക്കും എയർടെല്ലിനും പിന്നിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് വോഡാഫോൺ ഐഡിയ. എന്നാൽ ലയനത്തിന് ശേഷം ഒരു രൂപ പോലും ലാഭമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. വരാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡ് വൻതോതിൽ നിക്ഷേപം നടത്താൻ സാധ്യതയില്ലെന്ന റിപ്പോർട്ടിന് പിന്നിലെ കാരണവും ഇത് തന്നെയാണ്. ഭാരതി എയർടെല്ലും റിലയൻസ് ജിയോയും പങ്കെടുക്കുന്ന രീതിയിൽ പണമൊഴുക്കി പങ്കെടുക്കാൻ വിഐയ്ക്ക് സാധിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ടെലിക്കോം കമ്പനികൾക്ക് തിരഞ്ഞെടുക്കാനായി 5ജി എയർവേവുകൾ ധാരാളമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ലേലത്തിൽ കടുത്ത മത്സരം നടക്കാൻ ഇടയില്ല. ഇക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ഓരോ സർക്കിളിലും ലഭ്യമായ 3300 MHz ബാൻഡിൽ 330 MHz എയർവേവുകൾ ഉണ്ട്, അതുകൊണ്ട് തന്നെ ലേലത്തിൽ വലിയ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. അതേസമയം ഒരു ടെലിക്കോം ഓപ്പറേറ്റർക്ക് ഇന്ത്യയിൽ ഉടനീളം 5ജി നെറ്റ്വർക്ക് എത്തിക്കാൻ 100 MHz മാത്രമേ ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ 5ജി എയർവേവുകൾ ധാരാളം ലഭ്യമാണ്.

സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിന് സർക്കാർ അനുമതിയും നൽകിയിട്ടുണ്ട്. ഇത് ടെലിക്കോം കമ്പനികളിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വകാര്യ 5ജി നെറ്റ്വർക്കിനായി സംരംഭങ്ങൾക്ക് എയർവേവ് നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. റീട്ടെയിൽ ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ വരുമാനം എന്റർപ്രൈസ് മേഖലയിൽ നിന്നും ഉണ്ടാക്കാനാണ് ടെലിക്കോം കമ്പനികളുടെ ലക്ഷ്യം. എന്നാൽ സർക്കാർ തീരുമാനം കമ്പനികൾക്ക് തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്.

വർഷം തോറും സ്പെക്‌ട്രം ലേലം നടത്താനും സർക്കാരിന് ഉദ്ദേശം ഉണ്ട് എന്നതിനാൽ തന്നെ വരാനിരിക്കുന്ന ലേലത്തിൽ ടെലികോം കമ്പനികൾ എയർവേവുകൾക്കായി വലിയ തോതിൽ പണം ചിലവഴിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വരാനിരിക്കുന്ന ലേലത്തിൽ ഭൂരിഭാഗം എയർവേവുകളും വിൽക്കപ്പെടാതെ പോയാൽ അടുത്ത വർഷം ടെലികോം കമ്പനികൾക്ക് അവ കുറഞ്ഞ വിലയിൽ ലഭിക്കും. ഇത്തവണ ടെലികോം കമ്പനികൾ സൗമ്യമായ രീതിയിൽ ലേലം വിളിച്ചാൽ അടുത്ത വർഷം 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലാതെ വരും.

5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും 5ജി നെറ്റ്വർക്ക് വികസിപ്പിക്കാനുമായി വോഡാഫോൺ ഐഡിയ പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാൽ കമ്പനിയിലെ ഇക്വിറ്റി ഓഹരി സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് ടെൽകോയ്ക്ക് അത് സാധ്യമല്ല. 20,000 കോടി രൂപ സമാഹരിക്കുമെന്ന് വിഐയുടെ സിഇഒ രവീന്ദർ തക്കർ നേരത്തെ പറഞ്ഞിരുന്നു. പണം സ്വരൂപിക്കാൻ സാധിച്ചാൽ വിഐയുടം ഭാവി 5ജിയുടെ കാലത്ത് കൂടുതൽ സുരക്ഷിതമാകും. 5ജി നെറ്റ്വർക്കിലേക്ക് ആദ്യ ഘട്ടത്തിൽ തന്നെ മാറാൻ സാധിച്ചില്ലെങ്കിൽ അത് കമ്പനിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് 5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്. ട്രായ് സമർപ്പിട്ട സ്പെട്രം അടിസ്ഥാന വില മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ രണ്ട് മാസമെങ്കിലും കഴിഞ്ഞ് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ലേലം കഴിഞ്ഞാൽ അധികം വൈകാതെ രാജ്യത്ത് 5ജി ലഭ്യമായി തുടങ്ങും.


Click it and Unblock the Notifications