നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
വിപണിയിലെ നഷ്ടവും എജിആർ ബാധ്യതയും കൊണ്ട് നട്ടം തിരിയുന്ന ടെലിക്കോം രംഗത്തെ ഭീമൻ വോഡാഫോൺ ഐഡിയ തങ്ങളുടെ ഒപ്റ്റിക് ഫൈബർ ബിസിനസ്സ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജുമെന്‍റ് കമ്പനിക്ക് ഒപ്റ്റിക് ഫൈബർ ബിസിനസ്സ് വിൽക്കാനുള്ള നടപടികളിലാണെന്നാണ് റിപ്പോർട്ട്. നവി മുംബൈയിലെ ഡാറ്റാ സെന്‍റർ വിൽക്കുന്നതിനായി മറ്റൊരു അസറ്റ് മാനേജുമെന്‍റ് കമ്പനിയായ എഡൽവീസ് ഗ്രൂപ്പുമായും കമ്പനി ചർച്ചകൾ നടത്തുന്നതായി ഇക്കണോമിക്ക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു.

156,000 കിലോമീറ്റർ ഒപ്റ്റിക് ഫൈബർ ആസ്തികൾ വിൽക്കാൻ കമ്പനി ആഗോള അസറ്റ് മാനേജരായ ബ്രൂക്ക്ഫീൽഡുമായി ചർച്ച നടത്തുന്നുണ്ട്. വോഡഫോണിനെ വിൽപ്പനയ്ക്കും വാങ്ങാൻ സാധ്യതയുള്ള കമ്പനികളുമായി ചർച്ചയ്ക്കും സഹായിക്കുന്നത് ബാങ്ക് ഓഫ് അമേരിക്കയും മോർഗൻ സ്റ്റാൻലിയുമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. "എഡൽവെയിസ് അതിന്‍റെ ഇതര നിക്ഷേപ ഫണ്ടുകളിലൊന്നായ എഡൽവീസ് യീൽഡ് പ്ലസ് ഫണ്ട് വഴി ഇത് സ്വന്തമാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിപ്പോർട്ട് പ്രകാരം വോഡാഫോൺ ഐഡിയയുടെ ഫൈബർ നെറ്റ്‌വർക്ക് ബിസിനസ്സിന്‍റെ മൂല്യം 1.5 മുതൽ 2 ബില്യൺ ഡോളർ വരെയാണ്. കമ്പനിയുടെ ഡാറ്റാ സെന്‍റർ ബിസിനസ്സിന് 60 ദശലക്ഷം മുതൽ 100 ദശലക്ഷം ഡോളർ വരെയാണ് വില. എന്നിരുന്നാലും 7 ലക്ഷം കോടി രൂപ കടത്തിലുള്ള ഒപ്റ്റിക് ഫൈബർ ബിസിനസ്സ് വിൽക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് ബാങ്കർമാർ വ്യക്തമാക്കിയിട്ടുണ്ട്.

മൂല്യനിർണ്ണയം ഒരു വെല്ലുവിളിയാകുമെന്ന് ഉറപ്പുണ്ടെന്നും ടെലികോം വ്യവസായത്തിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഫൈബർ വിൽക്കാൻ ഇത് അനുയോജ്യമായൊരു സമയമല്ലെന്നും ബാങ്കർ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ടെലിക്കോം മേഖലയിലെ പ്രതിസന്ധി മൂല്യനിർണ്ണയത്തെ ബാധിക്കും. എന്നാലും ബിസിനസിന് എത്ര പണം ലഭിക്കുമെന്ന് വിലയിരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ബാങ്കർ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

എജിആർ വിഷയത്തിൽ ടെലികോം ഓപ്പറേറ്റർമാർക്കെതിരായ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് കമ്പനികൾ. വോഡഫോൺ ഐഡിയ 53,000 ലക്ഷം കോടി രൂപയാണ് ടെലിക്കോം വകുപ്പിന് നൽകേണ്ടത്. മൂന്ന് മാസത്തിനകം കുടിശ്ശിക നൽകണമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ഈ മാസം ആ കാലാവധി പൂർത്തിയാവുകയാണ്. ഡിസംബർ 13നകം കുടിശ്ശികയുടെ സ്വയം വിലയിരുത്തൽ പൂർത്തിയാക്കണമെന്ന് സർക്കാർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ടെലിക്കോം വ്യവസായത്തിന് സർക്കാരിന്‍റെ ഭാഗത്ത് നിന്നും ദുരിതാശ്വാസ പാക്കേജ് അനുവദിച്ചില്ലെങ്കിൽ വോഡാഫോൺ ഐഡിയ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാനുള്ള സാധ്യതയുണ്ടെന്ന് കുമാർ മംഗലം ബിർള നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനി രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ഒപ്റ്റിക് ഫൈബർ ബിസിനസ് വിൽക്കുന്നത് ഒരു സൂചനയായാണ് കാണേണ്ടത്. കമ്പനി രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് തന്നെ കരുതേണ്ടി വരും.


Click it and Unblock the Notifications








