കനത്ത നഷ്ടത്തിൽ വോഡാഫോൺ, ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചേക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ വോഡഫോൺ ഇന്ത്യയിലെ പ്രവർത്തനം നിർത്തലാക്കുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. സംയുക്ത സംരംഭ കമ്പനിയായ വോഡഫോൺ-ഐഡിയ കനത്ത നഷ്ടം കാരണം ഇന്ത്യൻ ടെലികോം മേഖലയിൽ നിന്നും ഏതുദിവസവും സേവനം അവസാനിപ്പിച്ച് പോകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രതിമാസം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കുറയുന്നതും വോഡാഫോണിനെ പ്രവർത്തനം അവസാനിപ്പിക്കുന്ന ആലോചനകളിലേക്ക് കൊണ്ടുപോവുന്നതിൻറെ മറ്റൊരു കാരണമായിരിക്കാം. അതേസമയം, ഇൻഡസ് ടവേഴ്സ് ഭാരതി ഇൻഫ്രാടെലുമായി ലയിപ്പിക്കുന്ന കാര്യം സാധ്യമല്ലെന്ന് വോഡഫോൺ ഐഡിയ അറിയിച്ചു ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് റെഗുലേഷൻസ് കാരണമാണ് ഈ ലയനം സാധ്യമല്ലെന്ന് കമ്പനി അറിയിച്ചത്.

അതിനിടെ ലെണ്ടേഴ്സിനെ കടം തിരിച്ചെടുക്കാനായി വോഡഫോൺ സമീപിച്ചുവെന്ന വാർത്താ റിപ്പോർട്ട് കമ്പനി നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തു. "ഞങ്ങൾ ഏതെങ്കിലും വായ്പക്കാരോട് കടം തിരിച്ചുപിടിക്കാൻ ഒരു അഭ്യർത്ഥനയും നടത്തിയിട്ടില്ല കൂടാതെ പേയ്മെന്റ് നിബന്ധനകളിൽ റീവർക്ക് ചെയ്യാനും ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ എല്ലാ കടങ്ങളും ഡ്യൂ ആവുമ്പോൾ അടയ്ക്കുന്ന രീതി ഞങ്ങൾ തുടരുമെന്നും വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറഞ്ഞു.

കടം തിരിച്ചുപിടിക്കുന്നതിനായി വോഡഫോൺ ഐഡിയ കടം കൊടുക്കുന്നവരെ സമീപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റും ആണെന്ന് പറഞ്ഞ് കമ്പനി നിഷേധിക്കുകയും വാർത്ത തള്ളി കളയുകയും ചെയ്തു. വോഡാഫോണുമായി ബന്ധപ്പെട്ട ഈ വാർത്ത കമ്പനി നേരിട്ട് നിഷേധിച്ച അവസരത്തിൽ ഇനി ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിച്ചേക്കും എന്ന വാർത്തയോട് കമ്പനി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

എജിആറിനെ സംബന്ധിച്ച കേസിൽ എയർടെൽ, വോഡഫോൺ, റിലയൻസ് കമ്മ്യൂണിക്കേഷൻ എന്നിവയ്‌ക്കെതിരെ സുപ്രീംകോടതി ഉത്തരവ് വന്നിരുന്നു. ഇതാണ് കമ്പനികളെ സാമ്പത്തിക പ്രശ്നത്തിലേക്ക് തള്ളിവിട്ടത്. കണക്കുകൾ പ്രകാരം വോഡഫോൺ 28,309 കോടി രൂപ സർക്കാരിന് നൽകണം. മൂന്ന് മാസമാണ് ഈ തുക നൽകാനായി കമ്പനിക്ക് അനുവദിച്ചിരിക്കുന്ന സമയം. ഈ കോടതി വിധിയോടെ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടായിട്ടുണ്ടെന്ന് വോഡഫോൺ വ്യക്തമാക്കി. ഈ പ്രശ്നം കമ്പനി അവലോകനം ചെയ്ത് വരികയാണ്.

സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് എന്നീ ഇനത്തിൽ സർക്കാരിലേക്ക് കമ്പനികൾ 92,642 കോടി രൂപ അടയ്ക്കണമെന്നാണ് സുപ്രിം കോടതി ഉത്തരവ്. ഈ തുട ഈടാക്കാനുള്ള ടെലിക്കോം മന്ത്രാലയത്തിൻറെ തീരുമാനത്തിനെതിരായുള്ള ഹർജി പരിഗണിച്ച കോടതി മന്ത്രാലയത്തിൻറെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

ടെലിക്കോം കമ്പനികളും ടെലിക്കോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ എന്നതിൽ ഏതൊക്കെ തുകകൾ ഉൾപ്പെടും എന്നതായിരുന്നു ഇരു പക്ഷവും തമ്മിലുണ്ടായിരുന്ന തർക്കം. ടെലിക്കോം സേവനങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുകയെന്ന് കമ്പനികളും സേവനങ്ങൾ മാത്രമല്ല നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിലുള്ള വരുമാനം എന്നിവയും എജിആറിൽ ഉൾപ്പെടുമെന്ന് ടെലിക്കോം വകുപ്പ് വാദിച്ചു.

ഇന്ത്യൻ ടെലിക്കേം മേഖല കടുത്ത മത്സരത്തിൻറെയും സാമ്പത്തിക ബാധ്യതകളിലൂടെയുമാണ് കടന്നുപോവുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐയുസി ചാർജ്ജുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ജിയോ തീരുമാനിച്ചതും ഇതുകൊണ്ടാണ്. ജിയോയുടെ ആധിപത്യം തുടരുന്ന ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവ പെടാപാട് പെടുകയാണ്. ബിഎസ്എൻഎല്ലാവട്ടെ കനത്ത നഷ്ടത്തിൽ നിന്നും രക്ഷപ്പെടാൻ സർക്കാരിനോട് തന്നെ സഹായം ചോദിക്കുന്ന അവസ്ഥയിലുമാണ്. വരും ദിവസങ്ങളിൽ ടെലിക്കോം മേഖലയിൽ വലീയ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








