ഇന്ത്യയിൽ വിപിഎൻ സേവനം നിരോധിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
നിരോധനങ്ങളുടെ വാർത്തകൾ ഇന്ത്യയിൽ തുടരുകയാണ് ചൈനീസ് ബന്ധമുള്ള ധാരാളം ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ഇന്ത്യയിൽ വിപിഎൻ സേവനങ്ങൾ നിരോധിക്കണമെന്ന ആവശ്യം ഉയർന്ന് വരികയാണ്. പാർലമെന്ററി പാനലാണ് രാജ്യത്ത് വിപിഎൻ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്സ് (വിപിഎൻ) വ്യത്യസ്ത ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമല്ലാത്ത കാര്യങ്ങൾ സ്ട്രീം ചെയ്യാൻ വിപിഎൻ ഉപയോഗിക്കുന്നവർ നിരവധിയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾക്കും ആളുകൾ വിപിഎൻ ഉപയോഗിക്കുന്നുണ്ട്.

ഇന്റർനെറ്റിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ വെബ്സൈറ്റുകളിൽ കയറാൻ വിപിഎൻ സഹായിക്കുന്നു. ഇന്ത്യയിൽ നിരോധിച്ച പോൺ സൈറ്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ആക്സസ് ലഭിക്കുന്നതിന് വിപിഎൻ ഉപയോഗിക്കുന്ന ആളുകൾ നിരവധിയാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി വിപിഎൻ രാജ്യത്ത് നിരോധിക്കണെന്ന് നിയന്ത്രിക്കണമെന്നാണ് ആഭ്യന്തര കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചത്.

വിപിഎൻ എന്ന ഉപകാരി
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമുക്ക് നല്ലതും തെറ്റുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിരോധിച്ച വെബ്സൈറ്റുകളിൽ മറ്റും സ്വന്തം ഐഡന്റിറ്റി മറച്ച് വച്ച് കയറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിപിഎന്നിന്റെ മോശം വശമാണ് എങ്കിലും വിപിഎൻ പലപ്പോഴും ഏറെ സഹായകരമാവാറുമുണ്ട്. ഒരു ജനറൽ നെറ്റ്‌വർക്കിലേക്കോ സെർവറുകളിലേക്കോ കണക്റ്റുചെയ്യുമ്പോൾ നമ്മുടെ ഡിവൈസുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അവസരങ്ങളിലാണ് വിപിഎൻ സഹായകരമാവുന്നത്.

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും സുരക്ഷിതരായിരിക്കാൻ വിപിഎൻ സഹായിക്കും. കമ്പനികൾ വിപിഎൻ ഉപയോഗിച്ച് അവരുടെ ഡാറ്റ സുരക്ഷിതമാക്കി വെക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം രീതി വർധിച്ച് വരുന്ന അവസരത്തിൽ ഓഫീസ് ഇന്റർനെറ്റിലൂടെ മാത്രം ആക്സസ് ലഭിച്ചിരുന്ന കമ്പനികളുടെ സ്വകാര്യ സെർവറുകളിലേക്ക് ആളുകൾ വീട്ടിലിരുന്ന് ആക്സസ് നേടുന്നത് അതത് കമ്പനികളുടെ വിപിഎൻ ഉപയോഗിച്ചാണ്.

വിപിഎൻ ദുരുപയോഗം ചെയ്യുമ്പോൾ
വിപിഎൻ ധാരാളം ഉപയോഗങ്ങൾ ഉള്ള ഒരു സേവനമാണ് എന്നത് പോലെ തന്നെ ഈ സേവനം ദുരുപയോഗം ചെയ്യുന്നവരും ധാരാളമായി ഉണ്ട്. ഇത്തരം ദുരുപയോഗമാണ് വിപിഎൻ നിരോധിക്കണമെന്ന ആവശ്യം ഉണ്ടാകാൻ കാരണം. മീഡിയനാമയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് വിപിഎൻ ഉപയോഗിച്ച് ഐഡന്റിറ്റി മറച്ച് വയ്ക്കാനും ഡാർക്ക് വെബിൽ കയറി നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ടെന്നും ഇത് തടയാനായി വിപിഎൻ സേവനങ്ങൾ രാജ്യത്ത് നിയന്ത്രിക്കണം എന്നുമാണ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഒരു 'കോർഡിനേഷൻ മെക്കാനിസത്തിന്റെ' സഹായത്തോടെ ഇന്ത്യയിലെ വിപിഎൻ ഉപയോഗം സർക്കാർ തടയണമെന്നാണ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻറർനെറ്റ് സർവ്വീസ് പ്രൊവൈഡർമാരുടെ (ISP) സഹായത്തോടെ ഇന്ത്യയിൽ ലഭ്യമായ എല്ലാ വിപിഎന്നുകളും കണ്ടെത്താനും അവയെ പൂർണ്ണമായും തടയുന്നതിനും ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് പ്രവർത്തിക്കണം എന്നും ആഭ്യന്തര കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








