പെഗാസസ് എന്ന സ്പൈവെയർ സൈബർ ചാരപ്രവർത്തനത്തിൽ രാജാവ്; അറിയേണ്ടതെല്ലാം
ഇസ്രായേൽ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് ഉണ്ടാക്കിയ സ്പൈവെയറാണ് പെഗാസസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും സുപ്രീം കോടതി ജഡ്ജിയുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തത് ഈ സ്പൈവെയർ ഉപയോഗിച്ചാമ്. മാധ്യമ പ്രസിദ്ധീകരണങ്ങളുടെ ആഗോള കൺസോർഷ്യമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ സുരക്ഷാ ഭീഷണി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാ അതോറിറ്റി, നിലവിലുള്ളതും നേരത്തെ ഉണ്ടായിരുന്നതുമായ സുരക്ഷാ സംഘടനാ മേധാവികൾ, അഡ്മിനിസ്ട്രേറ്റർമാർ, ഇന്ത്യയിൽ നിന്നുള്ള 40 മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകളെല്ലാം ഇസ്രായേൽ കമ്പനി നിർമ്മിച്ച സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയതായാണ് റിപ്പോർട്ടുകൾ. 2018 സെപ്റ്റംബറിൽ, കനേഡിയൻ സൈബർ സുരക്ഷ സംഘടനയായ സിറ്റിസൺ ലാബ് ഇന്ത്യയടക്കം 45 രാജ്യങ്ങളിലുള്ള ഹാക്കിങുമായി ബന്ധപ്പെട്ട ഒരു സമഗ്ര റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിലും പെഗാസസ് സ്പൈവെയർ ഉപയോഗിക്കുന്നു.

എന്താണ് പെഗാസസ്?
ഒരു തരം സ്പൈവെയർ സോഫ്റ്റ്‌വെയറാണ് പെഗാസസ്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ ഡിവൈസിലേക്ക് ആക്‌സസ് നേടുന്നതിനും പേഴ്സണൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ചാരപ്പണി ചെയ്യാനും ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായുള്ള ഏറ്റവും മികച്ച സ്പൈവെയർ ആണ് പെഗാസസ് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ അറ്റാക്കുകൾക്കെല്ലാം പിന്നിൽ ഈ സ്പൈവെയറാണ് ഉള്ളത്. ആപ്പിൾ ഫോണുകൾക്ക് പോലും ഇതിൽ നിന്നും രക്ഷയില്ല.

പെഗാസസിനെ ഏറ്റവും കൂടുതൽ ഹാക്കർമാർ ആവശ്യപ്പെടുന്നതിന് കാരണംഏറ്റവും സുരക്ഷിതവും ഡാറ്റാ സ്വകാര്യതയ്‌ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്നതുമായ ആപ്പിളിന്റെ ഡിവൈസുകൾ പോലും ഹാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും എന്നതുകൊണ്ടാണ്. ഈ സ്പൈവെയർ ഉപയോഗിച്ച് ഡിവൈസ് ഉള്ള ആളുകൾ പുറയുന്നതും അയാളുടെ ചുറ്റുപാടുകൾ കാണുന്നതിനുമായി ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഓണാക്കാനും സാധിക്കും. പെഗാസസിന് "ഒരു വർഷത്തിൽ 500 ഫോണുകൾ വരെ നിരീക്ഷിക്കാൻ കഴിയും, എന്നാൽ ഒറ്റയടിക്ക് പരമാവധി 50 എണ്ണം മാത്രമേ ട്രാക്ക് ചെയ്യാൻ സാധിക്കൂ. പെഗാസസിന് ലൈസൻസിനായി വർഷം തോറും 7 മുതൽ 8 മില്യൺ ഡോളർ വരെ ചിലവാക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

പെഗാസസിന്റെ പ്രവർത്തനം എങ്ങനെ
ഒരു ലിങ്ക് ഉപയോഗിച്ച് പെഗാസസ് ഇരയുടെ ഡിവൈസിലേക്ക് കടക്കുന്നു. മെസേജ് വഴിയായിരിക്കും ഈ ലിങ്ക് ഡിവൈസുകളിൽ എത്തിക്കുന്നത്. ഫിഷിങ് ലിങ്കിൽ ക്ലിക്കുചെയ്യുന്നതോടെ (ഇരയുടെ അറിവില്ലാതെ) ഡിവൈസിൽ പെഗാസസിന്റെ ഡൗൺലോഡ് ആരംഭിക്കുകയും ആയിരക്കണക്കിന് കിലോമീറ്ററുകൾ പോലും അകലെയുള്ള ഒരു ഹാക്കറുടെ കമാൻഡ് കമ്പ്യൂട്ടറുമായി കണക്ഷനിൽ ആവുകയും ചെയ്യുന്നു. റിമോട്ട് കമാൻഡ് സെന്റർ വഴി ഹാക്കർക്ക് പെഗാസസ് സ്പൈവെയറുമായി ആശയവിനിമയം നടത്താനും സ്പൈവെയർ ഹാക്കറിന്റെ സെർവറിലേക്ക് ഏത് വിവരമാണ് തിരികെ അയയ്ക്കേണ്ടതെന്ന നിർദ്ദേശങ്ങൾ നൽകാനും കഴിയും.

സിറ്റിസൺ ലാബിന്റെ റിപ്പോർട്ട് അനുസരിച്ച് പാസ്‌വേഡുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കലണ്ടർ ഇവന്റുകൾ, ടെക്സ്റ്റ് മെസേജുകൾ, ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ നിന്നുള്ള ലൈവ് വോയ്‌സ് കോളുകൾ എന്നിവയെല്ലാം നിരീക്ഷിക്കാൻ പെഗാസസിലൂടെ സാധിക്കും. പെഗാസസിന് എൻക്രിപ്റ്റ് ചെയ്ത ഓഡിയോ സ്ട്രീമുകൾ കേൾക്കാനും എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ വായിക്കാനും കഴിയും. 60 ദിവസത്തിൽ കൂടുതൽ ഹാക്കറിന്റെ നിയന്ത്രണ കേന്ദ്രവുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ പെഗാസസ് തനിയെ ഇല്ലാതാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പെഗാസസ് ആരുടേതാണ്?
2010 ജനുവരി 25 ന് ആരംഭിച്ച ഇസ്രായേലി കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പാണ് പെഗാസസ് വികസിപ്പിച്ചെടുത്തത്. ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച്, സ്ഥാപകരായ നിവ് കാർമി, ഷാലേവ് ഹുലിയോ, ഒമ്രി ലവി എന്നിവരുടെ പേരുകളുടെ ചുരുക്കമാണ് എൻഎസ്ഒ. ഹൂലിയോയെ ഉദ്ധരിച്ച് ആംനസ്റ്റി റിപ്പോർട്ട് ചെയ്തത് നിയമപാലകർക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും മൊബൈൽ ഫോണുകളിലേക്കോ അവയുടെ കണ്ടന്റിലേക്കോ റിമോട്ട് ആക്സസ് നൽകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടൊണ് ഇത് വികസിപ്പിച്ചത് എന്നാണ്.


Click it and Unblock the Notifications








