ഐയുസി നിരക്കുകൾ ഒഴിവാക്കി സമ്പൂർണ സൌജന്യ കോളുകൾ നൽകുന്ന ജിയോയുടെ ലക്ഷ്യമെന്ത്
എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് ജിയോ. ജനുവരി ഒന്ന് മുതൽ ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) ജിയോ ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതൽ അൺലിമിറ്റഡ് സൌജന്യ കോളുകൾ തന്നെ എല്ലാ നെറ്റ്വർക്കിലേക്കും ലഭിക്കും. നേരത്തെ ഇത്തരം കോളുകൾക്ക് മിനുറ്റിന് ആറ് പൈസ എന്ന നിരക്കിൽ ചാർജ് ഈടാക്കിയിരുന്നു. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഈ ചാർജ് ജിയോയുടെ പോരായ്മയായിരുന്നു.

മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ ഓരോ പ്ലാനുകൾക്കൊപ്പവും നിശ്ചിത ഐയുസി മിനുറ്റുകൾ നൽകുമെങ്കിലും ഈ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്നും മിനുറ്റിന് ആറ് പൈസ ഈടാക്കിയിരുന്നു. ഇത് ജിയോയുടെ വളർച്ചയെ മന്ദഗതിയിലാക്കി. ഉപയോക്തക്കളെ നഷ്ടമായിട്ടില്ലെങ്കിലും വരിക്കാരെ വൻതോതിൽ ചേർത്തിരുന്ന ജിയോയുടെ വളർച്ചയുടെ വേഗത കുറഞ്ഞിരുന്നു. 2020 സെപ്റ്റംബറിലും ഒക്ടോബറിലും റിലയൻസ് ജിയോ ഭാരതി എയർടെല്ലിന്റെ പകുതിയിൽ താഴെ വരിക്കാരെ മാത്രമാണ് ചേർത്തത്.

ജിയോയുടെ വളർച്ച വേഗത്തിലാകുമോ
ഐയുസി നിരക്കുകൾ ഒഴിവാക്കാനുള്ള ജിയോയുടെ നീക്കം തങ്ങളുടെ ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്ക് വേഗത കൂട്ടാനുള്ള നീക്കമായിട്ടാണ് കാണുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള കമ്പനിയാണ് ജിയോ. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബറിൽ റിലയൻസ് ജിയോ 1.46 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്. അതേസമയം ജിയോയുടെ മുഖ്യ എതിരാളിയും വിപണിയിലെ രണ്ടാം സ്ഥാനക്കാരുമായ എയർടെൽ 3.77 ദശലക്ഷം പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തിച്ചു.

2020 ഒക്ടോബറിൽ എയർടെൽ 3.67 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തു, അപ്പോഴും 2.65 ദശലക്ഷം ഉപയോക്താക്കളെ മാത്രമാണ് ജിയോയ്ക്ക് കൂടുതലായി നേടാനായത്. 2016 സെപ്റ്റംബറിൽ സേവനം ആരംഭിച്ചതിനുശേഷം ജിയോ പ്രതിമാസം ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കളെ ചേർക്കുന്നുണ്ട്. എന്നാൽ അടുത്തിടെയുണ്ടായ വളർച്ചയിലെ മന്ദഗതി കമ്പനിയെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഉപയോക്താക്കളെ ആകർഷിക്കാൻ ഐയുസി നിരക്കുകൾ എടുത്ത് മാറ്റിയിരിക്കുന്നത്.

ഇപ്പോഴും തുടരുന്ന കർഷക സമരങ്ങളും ജിയോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ജിയോയ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു പോരായ്മ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാനായി നൽകുന്ന കോളുകളുടെ മിനുറ്റാണ്. 2019 ഒക്ടോബറിൽ ജിയോ ഓഫ്-നെറ്റ് കോളുകൾക്ക് ചാർജ് ഈടാക്കി തുടങ്ങിയപ്പോൾ തന്നെ ടെലിക്കോം കമ്പനിയുടെ പ്രതിമാസമുള്ള വരിക്കാരുടെ എണ്ണത്തിലെ വളർച്ച ഒമ്പത് ദശലക്ഷത്തിൽ നിന്ന് 5.8 ദശലക്ഷമായി കുറഞ്ഞിരുന്നു.

ഐയുസി നിരക്കുകൾ നീക്കം ചെയ്യുന്നത് ജിയോയെ വിപണിയിൽ കൂടുതൽ കരുത്തരാക്കും. എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും വിഐ, എയർടെൽ എന്നിവയെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ടെലിക്കോം കമ്പനിയാണ് ജിയോ. ഏതാണ്ട് ഒരേ വില നിലവാരത്തിലുള്ള പ്ലാനുകളിൽ ജിയോ കൂടുതൽ ആനുകൂല്യം നൽകുന്നു. ഇതിൽ പോരായ്മയായിട്ടുണ്ടായിരുന്നത് ഐയുസി നിരക്കായിരുന്നു. ഇനി മുതൽ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകാൻ ആരംഭിക്കുന്നതോടെ ജിയോ തങ്ങളുടെ വളർച്ച വേഗത്തിലാക്കും.


Click it and Unblock the Notifications








