വാട്സ്ആപ്പിനെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം സിഇഒ
വാട്സ്ആപ്പിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ടെലഗ്രാം സിഇഒ പവേൽ ദുരവ്. ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ഐഫോൺ വാട്സ്ആപ്പിലൂടെ വന്ന എംപി4 ഫയൽ വഴി ഹാക്ക് ചെയ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാം സിഇഒയുട വിമർശനം. വാട്സ്ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ പേരിൽ ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നാണ് പവേലിന്റെ ആരോപണം. ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത് ഐഫോണിലെ പിഴവ് കാരണമാണെന്ന വാട്സ്ആപ്പ് വാദത്തിനെതിരെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

ഐഒഎസ് ഡിവൈസുകളിൽ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച പല പ്രശ്നങ്ങളും ഉണ്ട്. എന്നാൽ ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത സംഭവത്തിൽ ഉണ്ടായത് ഐഒഎസിന്റെ പിഴവല്ല എന്ന് ടെലഗ്രാം സിഇഒ ബ്ലോഗിൽ കുറിച്ചു. വാട്സ്ആപ്പിലെ മാൽവെയർ വീഡിയോ സുരക്ഷാ പിഴവ് ഐഒഎസിൽ മാത്രമല്ല ആൻഡ്രോയിഡിലും വിൻഡോസിലും ഉണ്ടായിരുന്നതായും അതുകൊണ്ട് തന്നെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിഴവല്ല ഈ സംഭവത്തിലേക്ക് നയിച്ചതെന്നും വാട്സ്ആപ്പിന് മാത്രമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഐഫോൺ മെസേജിംഗ് ആപ്പിലൂടെ ഹാക്ക് ചെയ്തതിന് ശേഷം വാട്സ്ആപ്പ് നിരീക്ഷത്തിലാണ്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വാട്‌സ്ആപ്പിൽ മാൽവെയറുളള എംപി 4 ഫയൽ ജെഫിന് അയച്ചതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടി എല്ലാ സംഭാഷണങ്ങളും സംരക്ഷിക്കപ്പെടുന്ന് അവകാശപ്പെട്ട് വാട്സ്ആപ്പ് മുഖം രക്ഷിക്കൻ ശ്രമിക്കുകയാണ്.

വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അപമാനകരം എന്നാണ് ടെലഗ്രാം സിഇഒ വിശേഷിപ്പിച്ചത്. വാട്സ്ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന വാക്കുകൾ ഉപയോഗിക്കുന്നുവെന്ന് മാത്രമേ ഉള്ളുവെന്നും ഇത് എല്ലാ ആശയവിനിമയങ്ങളും സ്വപ്രേരിതമായി സുരക്ഷിക്കുന്നുവെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രം മാത്രമാണെന്നും അദ്ദേഹം കുറിച്ചു. വാട്സ്ആപ്പ് എൻക്രിപ്ഷൻ കുറ്റമറ്റതല്ല. വാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന എൻക്രിപ്ഷൻ അവരുടെ അപ്ലിക്കേഷനുകളിൽ യഥാർത്ഥത്തിൽ നടപ്പിലാക്കിയതാണെന്ന് ആർക്ക് ഉറപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

വാട്സാപ്പ് ടെലിഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ്. അതിനാൽ തന്നെ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണെന്ന് ആളുകൾ കരുതുമെന്നും എന്നാൽ തന്റെ പ്രസ്താവനകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തിപരമായ അടിസ്ഥാനത്തിലല്ലെന്നും പവേൽ ദുരവ് തന്റെ ബ്ലോഗിൽ കുറിച്ചു. ജെഫ് ബെസോസിന്റെ സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ഐക്യരാഷ്ട്രസഭ അതിന്റെ എല്ലാ ഉദ്യോഗസ്ഥരോടും അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഡൊണാൾഡ് ട്രംപിനൊപ്പമുള്ള ഉദ്യോഗസ്ഥരോട് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിർത്താനും ഫോണുകൾ മാറ്റാനും വൈറ്റ്ഹൌസും ആവശ്യപ്പെട്ടു.

2019 ൽ വാട്‌സ്ആപ്പ് 12 സുരക്ഷാ പ്രശ്നങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതിൽ 7 എണ്ണം ഗുരുതരമാണെന്ന് പറയപ്പെടുന്നു. മെസേജിങ് അപ്ലിക്കേഷനിൽ അടുത്തിടെ കണ്ടെത്തിയ ബഗുകളിലൊന്ന് സ്മാർട്ട്‌ഫോണുകളിൽ മാൽവെയർ കോഡുകൾ പ്രവർത്തിപ്പിക്കാൻ ഹാക്കർമാരെ അനുവദിക്കുന്നതാണ്. മറ്റൊരു സുരക്ഷാ പിഴവ് ഹാക്കർമാർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ ഒരു മാൽവെയർ കോഡ് അയച്ചുകൊണ്ട് സാധിക്കുന്ന വിധത്തിലായിരുന്നു. ഇത് ഉപയോഗിച്ച് ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗ ശൂന്യമാക്കാൻ സാധിക്കും.

ലോകമെമ്പാടുമുള്ള ശ്രദ്ധേയരായ ആളുകളെയും പത്രപ്രവർത്തകരേയും നിരീക്ഷിക്കാനുള്ള ചാരപ്രവർത്തിക്കായി വാട്സ്ആപ്പ് മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചുവെന്ന് ഒരു റിപ്പോർട്ട് വന്നതിനെത്തുടർന്ന് 2019 ൽ വാട്സ്ആപ്പിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. 1400 ഓളം പേരെ ഈ സ്പൈവെയർ ഉപയോഗിച്ച് ലക്ഷ്യമിട്ടതായും അതിൽ 121 ആളുകൾ ഇന്ത്യയിലെ പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ വ്യക്തികൾ എന്നിവരാണ് എന്നതും ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതായും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നതിനാൽ ആപ്പ് അപ്ഡേറ്റ് ചെയ്യാനും കമ്പനി അറിയിച്ചു.


Click it and Unblock the Notifications