Redmi Note 7S Catches Fire: ഷവോമി സ്മാർട്ട്ഫോണിന് തീപിടിച്ചു; ഉപയോക്താവിൻറെ പിഴവെന്ന് കമ്പനി
സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതുമായ വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങളിൽ പലപ്പോഴും ജിവൻ തന്നെ നഷ്ടപ്പെടാറുമുണ്ട്. മുംബൈയിൽ കഴിഞ്ഞ ദിവസം ഒരു സ്മാർട്ട്ഫോണിന് തീപിടിച്ച സംഭവമാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ചയാവുന്നത്. തീപിടിച്ചത് കൂടാതെ കമ്പനിയും ഉപയോക്താവും തമ്മിലുള്ള തർക്കവും ചർച്ചകളിൽ നിറയുന്നു. ഷവോമിയുടെ റെഡ്മി നോട്ട് 7 എസ് സ്മാർട്ട്ഫോണിനാണ് തീപിടിച്ചത്.

റെഡ്മി നോട്ട് 7എസ് ന് തീപിടിക്കാൻ കാരണം ഉത്പാദകരുടെ പിഴവാണെന്നാണ് ഉപയോക്താവിൻറെ വാദം. എന്നാൽ ഇത് തള്ളി കമ്പനി രംഗത്തെത്തി. ഉപയോക്താവിൻറെ പിഴവ് കൊണ്ടാണ് തീപിടുത്തം ഉണ്ടായതെന്ന വാദവുമായി ഷവോമി അധികൃതർ രംഗത്തെതത്തി. മുംബൈ സ്വദേശിയായ ഇശ്വർ ചവാൻറെ സ്മാർട്ട്ഫോണിനാണ് തീപിടിച്ചത്. ഇദ്ദേഹം ഫേസ്ബുക്കിൽ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്തതോടെ കമ്പനിയും പ്രതികരണവുമായി രംഗത്തെത്തി.

ഇശ്വറിൻറെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം ഇദ്ദേഹം ഒക്ടോബറിലാണ് റെഡ്മി നോട്ട് 7 എസ് സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കുന്നത്. നവംബർ 2വരെ ഫോൺ ശരിയായി പ്രവർത്തിച്ചിരുന്നു. ടേബിളിൽ വച്ചിരുന്ന സ്മാർട്ട്ഫോണിൽ നിന്ന് കരിഞ്ഞ മണം വന്നതോടെയാണ് ഈശ്വർ ഫോൺ പരിശോധിക്കുന്നത്. സ്മാർട്ട്ഫോൺ ചാർജ്ജ് ചെയ്യുകയായിരുന്നില്ലെന്നും താഴെ വീണിട്ടില്ലെന്നും ഈശ്വർ പറയുന്നു. പിന്നീട് ഇദ്ദേഹം താനെയിലെ ഷവോമിയുടെ അംഗീകാരമുള്ള സ്റ്റോറുമായി ബന്ധപ്പെട്ടു. ഫോൺ കത്തിയതിനാൽ സിം കാർഡ് പോലും എടുക്കാൻ സാധിക്കാത്ത നിലയിലായിരുന്നു.

അഞ്ച് ദിവസത്തിന് ശേഷം ഷവോമി ഈ സ്മാർട്ട്ഫോൺ പരിശോധിച്ചു. സ്മാർട്ട്ഫോണിൻറെ ബാറ്ററിക്ക് എന്തോ കുഴപ്പമുണ്ടെന്ന് കമ്പനി അറിയിച്ചതായി ഈശ്വർ വ്യക്തമാക്കി. ഷവോമിയുടെ ഫോൺ നിർമ്മാണത്തിൽ ഉണ്ടായ പിഴവാണ് തീപിടിക്കാൻ കാണമെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ കമ്പനിയുടെ സെയിൽസ് ആൻറ് സർവ്വീസ് വിഭാഗത്തെയും നിശിതമായി വിമർശിക്കുന്നുണ്ട്.

സംഭവത്തിൽ ഷവോമിയോട് വിശദീകരണം തേടിയ ടൈസ് ഓഫ് ഇന്ത്യയ്ക്ക് കമ്പനി മറുപടിയായി വിശദീകരണം നൽകി. മുംബൈ സ്വദേശിയുടെ റെഡ്മി നോട്ട് 7 എസ് സ്മാർട്ട്ഫോണിനുണ്ടായ തീപിടുത്തം പുറത്ത് നിന്നുള്ള ശക്തിയിലുണ്ടായ ഡാമേജ് കൊണ്ടാണെന്ന് കമ്പനി വിശദീകരിച്ചു. ഷവോമി ഉത്പന്നങ്ങളുടെ ക്വാളിറ്റിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും കഴിഞ്ഞ 5 വർഷമായി ഇന്ത്യയിലെ എംഐ ഉപയോക്താക്കൾ പുലർത്തുന്ന വിശ്വാസം അതുകൊണ്ട് തന്നെയാണെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും ശക്തമായ കമ്പനിയായി മാറാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്ന് വ്യക്തമാക്കിയ കമ്പനിയുടെ ഇമെയിലിൽ ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കുന്നു. മുംബൈ സ്വദേശിയുടെ സ്മാർട്ട്ഫോണിന് തീപിടിച്ച സംഭവത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ എക്സ്റ്റേണൽ ഫോഴ്സ് കൊണ്ടാണ് ഈ സംഭവം ഉണ്ടായതെന്ന് വ്യക്തമായതായി കമ്പനി അറിയിച്ചു. അതുകൊണ്ട് തന്നെ ഉപയോക്താവിൻറെ പിഴവ് മൂലമുണ്ടായ ഡാമേജായിട്ടാണ് ഇതിനെ പരിഗണിക്കുകയെന്നും കമ്പനി അറിയിച്ചു.

ഈ സംഭവത്തിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ലെങ്കിലും കമ്പനിയുടെ പിഴവല്ലെന്ന് ഷവോമി ഉറപ്പിച്ച് പറയുന്നു. ഉപയോക്താവിൻറെ ഭാഗത്ത് നിന്നും പിഴവുണ്ടെന്ന വാദത്തെ ഈശ്വറും തള്ളികളയുന്നു. സ്മാർട്ട്ഫോണുകൾക്ക് ചാർജ്ജ് ചെയ്യുമ്പോഴോ താഴെ വീണത് കൊണ്ടോ ഉണ്ടാകുന്ന തീപിടുത്തം സാധാരണ സംഭവമാണ്. ഈശ്വർ ആരോപിക്കുന്നതുപോലെ ഇത്തരം ബാഹ്യ സാഹചര്യങ്ങൾ ഒന്നും ഇല്ലാതെയാണ് ഫോണിന് തീപിടിച്ചതെങ്കിൽ ഈ സംഭവം ഗൌരമായി കാണേണ്ടതുണ്ട്.


Click it and Unblock the Notifications








