നഗ്നചിത്രങ്ങൾക്കായി യാഹൂ എഞ്ചിനീയർ ഹാക്ക് ചെയ്തത് 6,000 അക്കൌണ്ടുകൾ
സ്ത്രീകളോട് നഗ്നചിത്രങ്ങൾ അയച്ചുതരാൻ പറയുന്ന ആളുകൾ സൈബർ ലോകത്തിൽ ധാരാളമാണ്. എന്നാൽ യാഹുവിലെ ഒരു എഞ്ചിനീയർ ആലോചിച്ചത് മറ്റൊരു രീതിയിലാണ്. നഗ്നചിത്രങ്ങൾക്കായി ആളുകളോട് ചോദിക്കുന്നതിന് പകരം അക്കൌണ്ടുകൾ ഹാക്ക് ചെയ്യുകയാണ് ഇയാൾ ചെയ്തത്. ഇത്തരത്തിൽ ഹാക്ക് ചെയ്ത അക്കൌണ്ടുകളുടെ എണ്ണമാണ് നമ്മളെ അതിശയിപ്പിക്കുന്നത്. 6,000 അക്കൌണ്ടുകളാണ് ഇത്തരത്തിൽ ഇയാൾ ഹാക്ക് ചെയ്തത്.

സെപ്റ്റംബർ 30 ന് വെറൈസൺ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്തുവെന്ന് എഞ്ചിനീയറായ റെയ്‌സ് ഡാനിയൽ റൂയിസ് സമ്മതിച്ചതായി സൈബർസ്‌കൂപ്പ് റിപ്പോർട്ട് ചെയ്യുന്നു. നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് യുവതികളുടെയും സുഹൃത്തുക്കളുടെയും അവരുടെ സഹപ്രവർത്തകരുടെയും അക്കൗണ്ടുകൾ പ്രത്യേകമായി ടാർഗെറ്റുചെയ്‌തതായും 34 കാരനായ റൂയിസ് സമ്മതിച്ചിട്ടുണ്ട്.

നഗ്ന ചിത്രങ്ങൾ ലഭിക്കുന്നതിനായി ഐക്ലൌഡ്, ഫേസ്ബുക്ക്, ജിമെയിൽ, ഡ്രോപ്പ്ബോക്സ്, ഉപയോക്താക്കൾ സ്വകാര്യ ഇമേജുകൾ സൂക്ഷിക്കാൻ സാധ്യതയുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ റൂയിസ് ഹാക്ക് ചെയ്കു. ഹാക്കിങിനായി ഇയാൾ യാഹുവിൻറെ വിവിധ ഇൻറേണൽ സിസ്റ്റങ്ങൾ ഉപയോഗിച്ചു. 2018ലാണ് ഇയാൾ കമ്പനി വിടുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ നഗ്നചിത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് ഡിവൈസുകൾ നശിപ്പിച്ചു.

സ്വകാര്യ ചിത്രങ്ങൾ ക്ലൌഡിലും മറ്റും സൂക്ഷിക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും ഭീതിയിലാക്കിയ സംഭവത്തിൽ റെയ്സ് ഡാനിയേലിനെതിരെ കമ്പ്യൂട്ടർ നുഴഞ്ഞുകയറ്റത്തിനെതിരായ നിയമനടപടി പ്രകാരമാണ് കുറ്റം ചുമത്തുന്നത്. സാൻ ജോസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് ഇയാൾക്ക് പരമാവധി അഞ്ച് വർഷം തടവും 250,000 ഡോളർ പിഴയും ശിക്ഷയായി ലഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരുകാലത്ത് ഇൻറർനെറ്റ് ലോകം അടക്കിവാണിരുന്ന യാഹൂവിന് മറ്റ് സെർച്ച് എഞ്ചിനുകളെ അപേക്ഷിച്ച് ഉപയോക്താക്കൾ കുറവാണ്. ഇത്തരത്തിൽ മോശം അവസ്ഥയിലുള്ള കമ്പനിക്ക് ഈ വാർത്ത വൻ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 2013ൽ യാഹൂവിൽ വലിയൊരു സുരക്ഷാവീഴ്ച്ച ഉണ്ടായതായും അത് 3 ബില്ല്യൺ ആളുകളെ ബാധിച്ചതായും 2016ൽ വെിസോൺ സബ്സിഡിയറി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴുണ്ടായ സംഭവം യാഹൂവിൽ നിന്ന് പുറത്ത്പോയ ആൾ ചെയ്തതാണ് എങ്കിലും യാഹൂവിൻറെ ഇൻറേണലായ സംവിധാനങ്ങൾ അതിനായി ദുരുപയോഗപ്പെടുത്തിയെന്നത് കമ്പനിക്ക് തിരിച്ചടിയാണ്. സംഭവത്തിൽ യാഹൂ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Click it and Unblock the Notifications








