കുട്ടികളുടെ സ്വകാര്യത സംരക്ഷണ നിയമം തെറ്റിച്ച യൂട്യൂബിന് 200 മില്ല്യൺ ഡോളർ പിഴ
യൂട്യൂബ് ഉപയോഗിക്കുന്ന കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ എടുത്തതിന് യൂട്യൂബിന് പിഴ ശിക്ഷ. ഫെഡറൽ ട്രേഡ് കമ്മീഷൻ അന്വേഷണത്തിലാണ് യൂട്യൂബ് കുട്ടികളുടെ ഡാറ്റ എടുത്ത് സൂക്ഷിച്ചതായി തെളിഞ്ഞത്. തുടർന്ന് യൂട്യൂബിൻറെ പാരൻറ് കമ്പനിയായ ഗൂഗിൾ 150നും 200നും ഇടയിൽ മില്ല്യൺ ഡോളർ പിഴ അടയ്ക്കാമെന്ന് ട്രേഡ് കമ്മീഷനെ അറിയിച്ചു.

കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു
യൂട്യൂബ് കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുവെന്നും ഇത് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രോട്ടക്ഷൻ ആക്ടിൻറെ ലംഘനമാണെന്നും അന്വേഷണം നടത്തിയ ഫെഡറൽ ട്രേഡ് കമ്മീഷൻ കണ്ടെത്തി. കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ അനുമതി കൂടാതെ ശേഖരിക്കാൻ പാടില്ലെന്ന നിയമമാണ് യൂട്യൂബ് ലംഘിച്ചത്.

ഗൂഗിളിന് നഷ്ടം 200 മില്ല്യൺ ഡോളറോളം
മാതാപിതാക്കളുടെ സമ്മതിമില്ലാതെ ഡാറ്റ ശേഖരിച്ച യൂട്യൂബിൻറെ പ്രവർത്തിയിലൂടെ ഗൂഗിളിന് നഷ്ടം 200 മില്ല്യൺ ഡോളറോളമാണ്. കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ നിയമം ലംഘിച്ചതിന് ലഭിച്ചിട്ടുള്ള പിഴകളിൽ ഏറ്റവും വലീയ തുകയാണ് ഗൂഗിളിന് പിഴയായി ലഭിച്ചത്. പണം നൽകി കേസിൽ നിന്നും ഒഴിവാകാൻ ഗൂഗിൾ തീരുമാനിച്ചു കഴിഞ്ഞു.

തീരുമാനം ഫെഡറൽ ട്രേഡ് കമ്മീഷൻ
ഫെഡറൽ ട്രേഡ് കമ്മീഷനിൽ 3-2 വോട്ടുകൾക്കാണ് പിഴതുക തീരുമാനിച്ചത്. ഗൂഗിൾ തുക അടയ്ക്കാമെന്ന് അറിയിച്ചതോടെ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറിന് പ്രോസസ് റിവ്യൂ ചെയ്യാനായി അയച്ചു. മുൻപ് ഇതുപോലുള്ള കേസ് വന്നത് മ്യൂസിക്കലി ആപ്പിനെതിരായിരുന്നു. മൂന്ന് വർഷത്തോളം ഉപയോഗിക്കുന്നവരുടെ വയസ്സ് അന്വേഷിക്കാതെ ആപ്പിലൂടെ ഡാറ്റ ലഭ്യമാക്കിയതിനായിരുന്നു കേസ്. അന്ന് മ്യൂസിക്കലി അടച്ചത് 5.7 മില്ല്യൺ ഡോളർ പിഴയാണ്. ഇപ്പോൾ ഈ ആപ്പ് ടിക്ടോക്ക് എന്നാണ് അറിയപ്പെടുന്നത്.

തെറ്റിച്ചത് ഗൂഗിളിൻറെ തന്നെ ഇൻസ്ട്രക്ഷൻ
ഈ സംഭവത്തിൽ സാധാരണഗതിയിലുള്ള ഓൺലൈൻ പ്രൈവസി തെറ്റിച്ചതിനുള്ള കേസ് എടുത്ത് വിടാവുന്നതായിരുന്നെന്നും എന്നാൽ ഇവിടെ തെറ്റിച്ചത് ഗൂഗിളിൻറെ തന്നെ കുട്ടികളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന ഇൻസ്ട്രക്ഷൻസ് ആണെന്നും സെനറ്റർമാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ കമ്പനികൾക്കുമേൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി നൽകിയത് 2018ൽ
2018 ഏപ്രിലിലാണ് ഫെഡറൽ ട്രേഡ് കമ്മീഷനിൽ ഗൂഗിളിനെതിരായ പരാതി ലഭിക്കുന്നത്. വിവിധ സംഘടനകൾ ചേർന്ന് മാതാപിതാക്കളുടെ പിന്തുണയോടെയാണ് പരാതി രജിസ്റ്റർ ചെയ്തത്. കുട്ടികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പല ഡിവൈസുകളിലായി പരസ്യങ്ങൾ നൽകാൻ വേണ്ടി ഉപയോഗിക്കുകയാണ് ഗൂഗിൾ എന്നും പരാതിക്കാർ പറയുന്നു. ഗൂഗിളിന് ചുമത്തിയ പിഴ അർഹിക്കുന്നതാണെന്നും ഗൂഗിൾ നിയമം ലംഘിച്ച് നേടിയ പണം വളരെ കൂടുതലാണെന്നും പരാതിക്കാരായ സെൻറർ ഫോർ ഡിജിറ്റൽ ഡെമോക്രസി അധികൃതർ വ്യക്തമാക്കി.

യൂട്യൂബ് കിഡ്സ്
കുട്ടികൾക്ക് വേണ്ടിമാത്രമായി യൂട്യൂബ് കിഡ്സ് ഗൂഗിൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ബിൽഡ് ഇൻ സൈറ്റാണ് ഇതെന്ന് കമ്പനി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കുട്ടികളുടെ പ്രായം താല്പര്യങ്ങൾ എന്നിവയെല്ലാം മാതാപിതാക്കൾക്ക് തിരഞ്ഞെടുത്ത് കൊടുക്കാൻ സാധിക്കുന്ന വിധത്തിലാണ് യൂട്യൂബ് കിഡ്സ് ക്രമീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








