സൂം ആപ്പിന് പകരം ആപ്പ് ഉണ്ടാക്കുന്നവർക്ക് 1 കോടി രൂപ പ്രതിഫലം നൽകുമെന്ന് കേന്ദ്രസർക്കാർ
ഇന്ത്യയിലെ ഐടി വിദഗ്ദർക്കായി കേന്ദ്ര സർക്കാർ ഒരു വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഡെവലപ്‌മെന്റ് ചലഞ്ച് പ്രഖ്യാപിച്ചു. ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് സേവനമായ സൂം അപ്ലിക്കേഷനിൽ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയ അവസരത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം. സൂമിന് പകരം ഒരു വീഡിയോ കോൺഫറൻസ് ആപ്പ് ഉണ്ടാക്കുന്ന കമ്പനിക്ക് 1 കോടി രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈ ഇന്നൊവേഷൻ ചലഞ്ച് പുതുമയുള്ള കാര്യമാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകൾ വർക്ക് ഫ്രം ഹോം (WFH) രീതിയിൽ വീട്ടിലിരുന്ന ജോലി ചെയ്യുന്ന അവസരത്തിൽ ഔദ്യോഗിക മീറ്റിങുകളും സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിങും സുഗമവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ വീഡിയോ കോൺഫറൻസിംഗ് ഇന്നൊവേഷൻ ചലഞ്ച് അവതരിപ്പിച്ചിരിക്കുന്നത്.

ലോക്ക്ഡൌൺ കാലത്ത് ആളുകൾ ജോലി സംബന്ധമായ കാര്യങ്ങൾക്കും അല്ലാതെയും പല വിധത്തിലുള്ള വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. സൂം ആപ്പിന് ധാരാളം ഉപയോക്താക്കളെയും ഈ അവസരത്തിൽ ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം സൂം ആപ്പിൽ സുരക്ഷാ പിഴവുകൾ ഉണ്ടെന്ന് വെളിപ്പെടുത്തി. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് സൂം ആപ്പ് ഉപയോഗിക്കേണ്ടതില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു.

കേന്ദ്ര സർക്കാരിന്റെ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഏപ്രിൽ 13 നാണ് ആരംഭിച്ചത്. രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. വീഡിയോ കോൺഫറൻസിംഗ് ആപ്പിന് ഏത് തരത്തിലുള്ള ഡിവൈസിലും പ്രവർത്തിക്കാൻ കഴിയണം, മോശം നെറ്റ്‌വർക്ക് ഏരിയകളിൽ പോലും പ്രവർത്തിക്കാൻ സാധിക്കണം, എൻക്രിപ്റ്റ് ചെയ്ത കമ്മ്യൂണിക്കേഷൻ ആയിരിക്കണം, കുറഞ്ഞ വൈദ്യുതി ഉപയോഗം മാത്രമേ പാടുള്ളു തുടങ്ങിയ മാനദണ്ഡങ്ങളാണ് സർക്കാർ മുന്നോട്ട് വച്ചത്.

സർക്കാരിന്റെ ആപ്പ് ചാലഞ്ച് ജൂലൈ വരെയാണ് ഉള്ളത്. ജൂലൈ 29 ന് വിജയികളെ പ്രഖ്യാപിക്കും. വിജയിക്കുന്ന ടീമിന് 1 കോടി രൂപയാണ് സർക്കാർ നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഔദ്യോഗിക ഭരണനിർവ്വഹണ കാര്യങ്ങൾക്ക് ഉപയോഗിക്കാനായാണ് ഇത്തരമൊരു ചലഞ്ചിന് സർക്കാർ മുന്നിട്ടിറങ്ങിയത്. വിജയിക്കുന്ന ടീമിന് ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും ലഭിക്കും.

ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാർ ജിവനക്കാർ സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ ആഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഒരു മാർഗനിർദേശം പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങളാൽ സർക്കാർ ഉദ്യോഗസ്ഥർ ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കോർഡിനേഷൻ സെന്റർ (സൈകോർഡ്) അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ നോഡൽ ഏജൻസിയായ സിആർടി-ഇൻ സൂം വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ സൈബർ ആക്രമണത്തിന് ഇരയാകാമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിൾ, സ്റ്റാൻഡേർഡ് ചാർട്ടേഡ് പോലുള്ള നിരവധി ഓർഗനൈസേഷനുകൾ സൂം ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. യുഎസ് സെനറ്റും സെനറ്റർമാരോട് അപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ ഇന്ത്യയിൽ പലരും തങ്ങളുടെ ജോലി ആവശ്യങ്ങൾക്കായി സൂം അപ്ലിക്കേഷൻ ഉപയോഗിക്കുന്നു. ഇന്ത്യയിലെ നിരവധി ഹൈക്കോടതികൾ സൂമിനെക്കുറിച്ചുള്ള കേസുകളിൽ വാദം കേൾക്കുന്നുണ്ട്. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പോലും ആപ്ലിക്കേഷൻ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications








