ഒരു വർഷം ചൊവ്വയുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ ആളുകളെ തേടി നാസ
ബഹിരാകാശ യാത്ര സ്വകാര്യ കമ്പനികൾ ടൂറിസമാക്കി മാറ്റാൻ ശ്രമിക്കുന്ന കാലത്ത് തികച്ചും വ്യത്യസ്തമായ ഒരു നീക്കത്തിലാണ് നാസ. ചൊവ്വയുടെ ആവാസവ്യവസ്ഥയിൽ ഒരു വർഷം താമസിക്കാനുള്ള ആളുകളെ തേടുകയാണ് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസി. യഥാർത്ഥത്തിൽ ചൊവ്വയിൽ ആളുകളെ ഇറക്കി വിടുകയല്ല നാസ ചെയ്യുന്നത്. ചൊവ്വയുടെ ആവാസ വ്യവസ്ഥ അതുപോലെ ഉണ്ടാക്കി ഇതിൽ ആളുകളെ ഒരു വർഷം വരെ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചൊവ്വാ ഗ്രഹത്തിലെ മനുഷ്യന്റെ അതിജീവനത്തെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്.

നാസ "മാർസ് ഡ്യൂൺ ആൽഫ" എന്ന് വിളിക്കുന്ന പുതിയ പദ്ധതിയിലൂടെ ചൊവ്വാഗ്രഹത്തിൽ ഒരു വർഷം ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അപേക്ഷകൾ നൽകാം. ഇത് ശരിക്കും ചൊവ്വയിലേക്ക് പോവുകയല്ല എന്ന കാര്യം ശ്രദ്ധിക്കുക. ചൊവ്വാ ഗ്രഹത്തിലെ സാഹചര്യങ്ങൾ അതേപടി ഉണ്ടാക്കിയിട്ടുള്ള ജോൺസൺ സ്പേസ് സെന്ററിലെ 3ഡി-പ്രിന്റഡായ 1,700 ചതുരശ്ര അടി വലിപ്പമുള്ള ആവാസ വ്യവസ്ഥയിലാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ രീതിയിലും ചൊവ്വയിൽ താമസിക്കുന്നതിന് സമാനമായ അനുഭവം ആയിരിക്കും ഇതിൽ ഉണ്ടാവുക.

മനുഷ്യർ ചൊവ്വയിലെ ആവാസ വ്യവസ്ഥയിൽ എങ്ങനെ ജീവിക്കുന്നുവെന്നും നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുമെന്നും മനസിലാക്കാനായിട്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കുന്നതെന്ന് നാസ ലീഡ് സയന്റിസ്റ്റ് ഗ്രേസ് ഡഗ്ലസ് പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. നാസ ചൊവ്വയുടെ യഥാർത്ഥ സാഹചര്യങ്ങളാണ് നോക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. എന്ത് തന്നെയായാലും ഇത് വ്യത്യസ്തമായ അനുഭവം ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

മാർസ് ഡ്യൂൺ ആൽഫ ദൌത്യത്തിൽ പങ്കെടുക്കാൻ നാല് സന്നദ്ധപ്രവർത്തകരെ നാസ തിരഞ്ഞെടുക്കും. ചൊവ്വയിലെ പര്യവേക്ഷണ ദൗത്യങ്ങൾ, നിയന്ത്രിത ഭക്ഷണവും വിഭവങ്ങളും, ഉപകരണങ്ങളുടെ തകരാറുകൾ, വീട്ടിലുള്ള ആളുകളുമായി പരിമിതമായ ആശയവിനിമയം എന്നിവ പോലുള്ള അത്രയ്ക്ക് സുഖകരമല്ലാത്ത ബഹിരാകാശയാത്രികരുടെ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പണമടച്ചുകൊണ്ട് ചേരാവുന്ന ഒരു കാര്യമാണ് ഇത്. ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത് ബഹിരാകാശ ഭക്ഷണമായിരിക്കും.

സ്പേസ് ബബിളിനുള്ളിൽ കുറച്ച് ചെടികൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതാദ്യമായല്ല ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. മാർസ് 500 എന്ന പേരിൽ സമാനമായ ഒരു ദൗത്യം റഷ്യ മുമ്പ് പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണം വിജയിച്ചില്ല. അതുകൊണ്ട് തന്നെ ഈ പരീക്ഷണം വിജയിച്ചാൽ അത് നാസയെ സംബന്ധിച്ച് സുപ്രധാന നേട്ടമായിരിക്കും. ഈ പരീക്ഷണങ്ങളുടെ ആദ്യ സെറ്റ് 2022ൽ ആരംഭിക്കും. ആർക്കാണ് പങ്കെടുക്കാനാവുക എന്നകാര്യം നാസ വൈകാതെ വെളിപ്പെടുന്നു.

ആർക്കൊക്കെ ദൌത്യത്തിനായി അപേക്ഷിക്കാം
സയൻസ്, എഞ്ചിനീയറിങ് എന്നീ ഡിഗ്രിയോ ഗണിതത്തിൽ ബിരുദാനന്തര ബിരുദമോ പൈലറ്റ് എക്സ്പീരിയൻസോ ഉള്ളവർക്കാണ് നാസയുടെ പുതിയ ദൌത്യത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അമേരിക്കയിൽ സ്ഥിരം താമസമാക്കിയ ആളുകൾക്കോ അമേരിക്കൻ പൗരന്മാർക്കോ മാത്രമേ നാസയുടെ പരീക്ഷണത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷകർക്ക് 30നും 55 നും ഇടയിലായിരിക്കണം പ്രായം എന്നും ആരോഗ്യമുള്ള ആളായിരിക്കണം എന്നും നാസ വ്യക്തമാക്കി. മരുന്ന് കഴിക്കുന്നവർക്കോ ഏതെങ്കിലും അസുഖം കാരണം ഭക്ഷണം നിയന്ത്രിക്കുന്ന ആളുകൾക്കോ നാസയുടെ ഈ ദൌത്യത്തിന്റെ ഭാഗമാകാൻ കഴിയില്ല.


Click it and Unblock the Notifications








