എന്നാലും 'തറപറ്റിച്ചു'കളഞ്ഞല്ലോ മുതലാളീ!; തറയിൽ കിടന്നുറങ്ങുന്ന ട്വിറ്റർ മാനേജരുടെ ചിത്രം വൈറലാകുന്നു
ലോക കോടീശ്വരന്മാരിൽ മുമ്പനും ടെസ്ലയും സ്പേസ്എക്സും അടക്കമുള്ള വമ്പൻ കമ്പനികളുടെ സിഇഒയുമായ ഇലോൺ മസ്ക് ട്വിറ്റർ( Twitter) വിലയ്ക്കുവാങ്ങിയതിനു പിന്നാലെ നടത്തിയ ഭരണപരിഷ്കാരങ്ങൾ ഇതിനോടകം ലോകമെങ്ങും ചർച്ചയായിക്കഴിഞ്ഞു. മുൻ സിഇഒയെ അടക്കം പുറത്താക്കിക്കൊണ്ടായിരുന്നു മസ്ക് തന്റെ ഭരണപരഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്നിങ്ങോട്ട് ട്വിറ്ററിൽ മസ്ക് നടത്തിയ ഓരോ ഇടപെടലും ആഗോള തലത്തിൽ വാർത്തയായിരുന്നു.

ഇലോൺ മസ്ക് കാട്ടിക്കൂട്ടാൻ പോകുന്നത് എന്തൊക്കെയാണ് എന്ന് അറിയാൻ ട്വിറ്റർ ഉപയോക്താക്കൾ മാത്രമല്ല, ലോകമെങ്ങും ഉള്ള മറ്റ് നിരവധി പേരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് വാർത്തകൾക്ക് ലഭിക്കുന്ന പ്രചാരത്തിൽനിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അതിനാൽത്തന്നെ മസ്കിന്റെ ഓരോ നീക്കവും തൽസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

മസ്കിന്റെ ഭരണപരിഷ്കാരങ്ങൾ ഏറെ ബാധിക്കുക ജീവനക്കാരെ ആയിരിക്കും എന്ന് മസ്ക് ട്വിറ്റർ വാങ്ങുന്നതിന് മുമ്പ്തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇപ്പോഴും മസ്കിന്റെ നടപടികൾ സഹിക്കാൻ കഴിയാതെ 7000 ജീവനക്കാരിൽ പകുതിയിലധികം പേരും ജോലിവിട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ട്വിറ്ററിന്റെ ഏറ്റവും തലപ്പത്തുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥരെ പുറത്താക്കിയതോടെ ഈ റിപ്പോർട്ടുകൾ ശരിയാകുമെന്നുതന്നെയാണ് വിലയിരുത്തപ്പെട്ടത്.

മസ്കിന്റെ പുതിയ തീരുമാനങ്ങൾ ജീവനക്കാരുടെ ഉറക്കവും സമാധാനവും കെടുത്തിത്തുടങ്ങിയെന്ന തെളിയിക്കുന്ന ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓഫീസിലെ നിലത്ത് കമ്പിളി പുതച്ച് കിടന്ന് ഉറങ്ങുന്ന ട്വിറ്റർ പ്രൊഡക്ഷൻ വിഭാഗം മാനേജരായ വനിതയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മസ്കിനൊപ്പം ജോലിചെയ്യണമെങ്കിൽ നിങ്ങൾ വീട്ടിൽനിന്ന് പോരുമ്പോൾ കമ്പിളിയും തലയിണയും കൊണ്ടുപോരണമെന്നും അല്ലെങ്കിൽ ജോലി രാജിവച്ച് വീട്ടിലിരിക്കുകയേ നിവൃത്തിയുള്ളൂ എന്നുമാണ് ചിത്രം പങ്കുവച്ച ജീവനക്കാരൻ വെളിപ്പെടുത്തുന്നത്.

ജീവനക്കാർ ആഴ്ചയിൽ ഏഴുദിവസവും 12 മണിക്കൂർ ഓഫീസിൽ ഉണ്ടാകണമെന്നാണ് മസ്കിന്റെ കർശന നിർദേശം. ഈ പശ്ചാത്തലത്തിലാണ് മാനേജർ തലത്തിലുള്ള ജീവനക്കാരിയുടെ അവസ്ഥ ഇങ്ങനെയാണെന്നുകാട്ടി ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദനീയമല്ല. ആ നയമാണ് മസ്ക് ട്വിറ്ററിലും കൊണ്ടുവരാൻ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തൽ.

ഇതുവരെ ജീവനക്കാർക്ക് എവിടെയിരുന്നുവേണമെങ്കിലും വർക്ക് ചെയ്യാം എന്നതായിരുന്നു ട്വിറ്ററിന്റെ നയം. ഇതിലാണ് മസ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മസ്കും ട്വിറ്ററിലെ അദ്ദേഹത്തിന്റെ ഉപദേശകരും ചേർന്ന് കാര്യമായ ആലോചനകൾ നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇലോൺ മസ്ക് ചുമതലയേറ്റെടുത്തതിന് പിന്നാലെ ഓരോ ദിവസവും ട്വിറ്ററിലെ ജീവനക്കാരുടെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് ഉടമകളിൽനിന്ന് ബ്ലൂടിക്കിന് പണം ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങൾ നടപ്പാക്കാൻ ചുരുങ്ങിയ സമയം മാത്രമാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ മസ്ക് നിർദേശിച്ച മാറ്റങ്ങൾ നടപ്പാക്കാനായി എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അധികമായി പണിയെടുക്കണം എന്നാണ് നിർദേശം. ട്വിറ്ററിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനുമാണ് പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നത് എന്നാണ് മസ്കിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ തീരുമാനങ്ങൾ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് മസ്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ നവംബർ അവസാനിക്കുമ്പോഴേക്ക് ജീവനക്കാരുടെ എണ്ണം 3000 ലേക്ക് കുറയാൻ സാധ്യതയുണ്ട് എന്നും പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജീവനക്കാരെ കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ ആവർത്തിച്ച് നിഷേധിക്കുകയാണ് മസ്ക്.

ട്വിറ്ററിൽ ഇലോൺ മസ്ക് നടത്തുന്ന ചില പരിഷ്കരണങ്ങൾക്കെതിരേ വ്യാപക വിമർശനങ്ങൾ ഉയർന്നെങ്കിലും തീരുമാനങ്ങളിൽനിന്ന് പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കാനുള്ള മസ്കിന്റെ തീരുമാനത്തിനെതിരേ പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധിക്കുന്നവർ അത് തുടർന്നോളൂ എന്നും ഫീസ് ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു മസ്കിന്റെ പ്രതികരണം.

ട്വിറ്റർ ഉപയോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ബോട്ട് അക്കൗണ്ടുകളും, സ്പാം അക്കൗണ്ടുകളും നേരിടാന്‍ സഹായിക്കുമെന്നാണ് മസ്കിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അടുത്ത ആഴ്ചമുതൽ ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കിത്തുടങ്ങാനാണ് ട്വിറ്റർ ആലോചിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഊർജിതമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ജീവനക്കാരോട് ഓഫീസിലെത്താനും അധികസമയത്തും ജോലി ചെയ്യാനും നിർദേശിച്ചിരിക്കുന്നത്.


Click it and Unblock the Notifications