മസ്ക് മസിലുപിടിച്ചിട്ട് കാര്യമില്ല; മേധാവി ആരായാലും ട്വിറ്റർ ഇന്ത്യൻ നിയമം പാലിച്ചേപറ്റൂ: രാജീവ് ചന്ദ്രശേഖർ
ലോക കോടീശ്വരനും ടെസ്ലയുടെയും സ്പേസ്എകസിന്റെയുമൊക്കെ സിഇഒയുമായ ഇലോൺ മസ്ക് ട്വിറ്റർ വിലയ്ക്കുവാങ്ങിയതാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയായിരിക്കുന്നത്. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ഒക്കെ ഒടുവിൽ ട്വിറ്റർ മസ്ക് സ്വന്തമാക്കിയതിനു പിന്നാലെ അതിന്റെ പ്രതിഫലനങ്ങളും പുറത്തുവന്നു തുടങ്ങിയിരുന്നു. ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ അടക്കമുള്ളവർക്ക് കസേര തെറിച്ചത് ഇതിനോടകം വൻ ചർച്ചയായി.

മസ്കിന്റെ പരിഷ്കാരങ്ങൾ വൻ മാറ്റങ്ങളാകും ട്വിറ്ററിൽ ഉണ്ടാക്കുക എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഈ ഘട്ടത്തിൽ ഇന്ത്യൻ സർക്കാരുമായി പലപ്പോഴും തുറന്ന പോരിൽ ഏർപ്പെടേണ്ടി വന്നിട്ടുള്ള ട്വിറ്ററിന്റെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ടെക് ലോകം. എന്നാൽ ട്വിറ്ററിന്റെ ഉടമയും മേധാവിയുമൊക്കെ ആരായാലും ഇന്ത്യയിലെ നിയമം പാലിച്ചേ മതിയാകൂ എന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

മസ്ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ റോയിട്ടേഴ്സിനോട് സംസാരിക്കവേ ആണ് കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഇലോൺ മസ്കിനായി ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റം വരുത്താൻ സാധ്യമല്ലെന്നും ഉടൻ തന്നെ പുതിയ ഐടി നിയമം പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലെ ചില ഉള്ളടക്കങ്ങൾ നീക്കണമെന്ന് കേന്ദ്രം നേരത്തെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതിരുന്ന ട്വിറ്റർ സർക്കാർ നീക്കത്തിനെതിരേ കോടതിയെ സമീപിച്ചത് ഏറെ ശ്രദ്ധേയാമായിരുന്നു.

കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഖ് അക്കൗണ്ടുകളിൽ പ്രചരിച്ച ചില വിവരങ്ങളും കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ വിമർശിക്കുന്ന ചില ട്വീറ്റുകളുമൊക്കെ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതാണ് സർക്കാരിനെ ട്വിറ്ററിനെതിരേ തിരിയാൻ പ്രേരിപ്പിച്ചത്. ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടിയും ഇന്ത്യയിൽ ഏറെ ചർച്ചയായിരുന്നു. കങ്കണയ്ക്കെതിരായ ട്വിറ്ററിന്റെ വിലക്ക് സംബന്ധിച്ച് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി പറയാൻ തയാറാകാതിരുന്ന അദ്ദേഹം പരിഷ്കരിച്ച പുതിയ ഐടി നിയമം വരും ദിവസം തന്നെ പുറത്തിറക്കുമെന്ന് മാത്രമാണ് അറിയിച്ചത്.

വ്യാഴാഴ്ച തന്നെ ട്വിറ്ററിന്റെ ഓഫീസിൽ എത്തിയ മസ്കിന്റെ വരവ് മിനിറ്റുകൾക്കകം ചർച്ചയായിരുന്നു. കാരണം കൈയും വീശിയല്ല, രണ്ടുകൈകൊണ്ടും താങ്ങിപ്പിടിച്ച ഒരു വമ്പൻ സിങ്കുമായിട്ടായിരുന്നു മസ്കിന്റെ മാസ് എൻട്രി. ഇതിന്റെ വീഡിയോ മസ്ക് തന്നെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് മസ്ക് ഔദ്യോഗികമായി ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തത്. ഇതിനു പിന്നാലെ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, കമ്പനിയുടെ നിയമ മേധാവിയും പോളിസി മേക്കറുമായ വിജയ ഗാഡ്ഡെ, ഫിനാൻസ് ചീഫ് നെൽ സെഗാൾ എന്നിവരടക്കം ഒരുപിടി ജീവനക്കാരെ മസ്ക് പുറത്താക്കിയിരുന്നു.

വ്യാജ അക്കൗണ്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് സിഇഒ പരാഗ് അഗർവാൾ അടക്കമുള്ളവർക്കെതിരേ മസ്ക് നടപടിയെടുത്തത്. വരും ദിവസങ്ങളിൽ മസ്കിന്റെ കൂടുതൽ പരിഷ്കാരങ്ങൾ ട്വിറ്ററിൽ അരങ്ങേറുമെന്നും കൂടുതൽ ജീവനക്കാർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം പക്ഷി ഇനി സ്വതന്ത്രമാണ് എന്നാണ് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തശേഷം മസ്ക് ട്വീറ്റ് ചെയ്തത്. മനുഷ്യരാശിയെ സഹായിക്കാനാണ് താൻ ട്വിറ്റർ ഏറ്റെടുത്തത് എന്നാണ് മസ്ക് ട്വീറ്റിൽ അവകാശപ്പെടുന്നത്.

ട്വിറ്ററിൽ ഇനി ആർക്കും എന്തും വിളിച്ച് പറയാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുമോ എന്നാണ് മസ്കിന്റെ ചുമതല ഏറ്റെടുക്കലിനുശേഷം ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്. ട്വിറ്ററിനെ സ്വതന്ത്രമാക്കിയെന്ന് മസ്ക് പറയുമ്പോൾ അത് പലരും വിദ്വേഷ പ്രചരണത്തിനുള്ള മാർഗമായി മാറ്റുമോ എന്നതാണ് ഉയരുന്ന ആശങ്ക. എന്നാൽ അത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ട്വീറ്റുകൾ ചെയ്യുന്നവർക്ക് അതത് രാജ്യങ്ങളിലെ നിയമം ബാധകമായിരിക്കുമെന്നും മസ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മസ്കിന്റെ ഏറ്റെടുക്കലിനു പിന്നാലെ ട്വിറ്ററിൽ നടക്കുന്ന കോടികളുടെ ഇടപാടുകളും ആരെയും അമ്പരപ്പിക്കുന്നതാണ്. ഏകദേശം 4400 കോടി ഡോളർ ആണ് ട്വിറ്ററിനെ ഏറ്റെടുക്കാനായി മസ്ക് മുടക്കിയിരിക്കുന്നത്. ഇതിനു പുറമെ ഇപ്പോൾ മസ്ക് പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് നൽകേണ്ടിവരുന്ന തുകകൾ സംബന്ധിച്ച കണക്കും ആരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്.

ഏകദേശം 346 കോടിയിലേറെ രൂപയാണ് മസ്ക് പിരിച്ചുവിട്ട ട്വിറ്റർ സിഇഒയും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളിന് ലഭിക്കുക. ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെൽ സെഗാളിന് 209 കോടിയും ചീഫ് ലീഗൽ ഓഫീസർ വിജയ ഗാഡ്ഡെക്ക് 103 കോടി രൂപയും ലഭിക്കും. ഉയർന്ന ജീവനക്കാരടക്കം വലിയൊരു ശതമാനം ഉടൻ ട്വിറ്റർ വിടും എന്നാണ് റിപ്പോർട്ടുകൾ. മസ്കിന്റെ പരിഷ്കാരങ്ങൾക്കൊടുവിൽ ട്വിറ്ററിന്റെ അവസ്ഥ എന്താകുമെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.


Click it and Unblock the Notifications








