ട്വിറ്റർ സ്പേസസ്; അക്കൌണ്ട് ഇല്ലാതെ ഓഡിയോ കേൾക്കുന്നത് എങ്ങനെ?
ക്ലബ്‌ഹൗസിനും ഫേസ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമുകൾക്കും എതിരാളിയായി 2020 നവംബറിലാണ് ട്വിറ്റർ അവരുടെ സ്വന്തം ഓഡിയോ സെൻട്രിക് ചാറ്റ് റൂമായ ട്വിറ്റർ സ്പേസസ് അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്പേസസ് ഉപയോഗിക്കാൻ കഴിയുന്നവരുടെ എണ്ണം കമ്പനി നിയന്ത്രിച്ചിരുന്നു എങ്കിലും പിന്നീട് എല്ലാ ഉപയോക്താക്കൾക്കും സ്പേസ് ഉപയോഗിക്കാൻ അവസരം നൽകിയിരിന്നു. അങ്ങനെ ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്കും ലൈവ് ആഡിയോ സെഷൻസ് ഹോസ്റ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഇപ്പോഴിതാ ട്വിറ്റർ അക്കൌണ്ട് ഇല്ലാത്തവർക്ക് പോലും സ്പേസിൽ ആക്സസ് നൽകിയിരിക്കുകയാണ് കമ്പനി.

നേരിട്ടുള്ള ലിങ്കുകൾ വഴി സ്പേസിലെ ഓഡിയോ കേൾക്കാൻ എല്ലാവരെയും അനുവദിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫീച്ചർ ഉപയോഗിച്ച് യൂസേഴ്സിന് അവരുടെ സ്പേസുകളിലേക്കുള്ള ലിങ്കുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ ആകും. ഇൻവൈറ്റ് ചെയ്യപ്പെട്ടവർക്ക് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യാതെ തന്നെ വെബ് വഴി ഓഡിയോ സെഷനിൽ പങ്കെടുക്കാനും കഴിയും. ഇങ്ങനെ സ്പേസ് റൂമിലെ ഓഡിയോ കേൾക്കാൻ ട്വിറ്റർ അക്കൌണ്ട് ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ഇവർക്ക് പക്ഷെ ഓഡിയോ ബ്രോഡ്കാസ്റ്റിങ് നടത്താൻ ആകില്ല. പുതിയ ഫീച്ചർ കൂടുതൽ ആളുകളെ സ്പേസസിലേക്ക് ആകർഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നിലവിൽ ഓഡിയോ ചാറ്റ് റൂം മേഖലയിൽ മേധാവിത്വം ഉള്ള ക്ലബ്ഹൌസിനും ഫേസ്ബുക്ക് ലൈവ് ഓഡിയോ റൂമുകൾക്കും പകരമായാണ് സ്പേസസ് അവതരിപ്പിച്ചത്. പക്ഷെ ട്വിറ്ററിന്റെ സ്വതവേയുള്ള മെല്ലപ്പോക്കും കടുംപിടുത്തങ്ങളും സ്പേസസ് വലിയ രീതിയിൽ ജനപ്രിയമാകുന്നതിന് തടസമായി. 2020ൽ സ്പേസസ് ആരംഭിച്ചപ്പോൾ 600ൽ അധികം ഫോളോവേഴ്സ് ഉള്ളവർക്ക് മാത്രമായിരുന്നു ഹോസ്റ്റിങിന് അവസരം ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാവർക്കും സ്പേസസ് ഫീച്ചർ ഉപയോഗിക്കാനുള്ള അവസരം നൽകിയിരിക്കുകയാണ്. പിന്തുടരുന്നവരുടെ എണ്ണവും അക്കൌണ്ടിന്റെ സജീവതയും സ്പേസസ് ചാറ്റ് റൂമുകൾ സൃഷ്ടിക്കുന്നതിനെ ബാധിക്കില്ല. ഇങ്ങനെ പബ്ലിക്കായതോ വ്യക്തിഗതമായതോ ആയ ഓഡിയോ ചാറ്റ് റൂമുകളോ സൃഷ്ടിക്കാൻ എല്ലാവർക്കും ആകും. സ്പേസിൽ ഒരു സമയം 11 പേർക്ക് വരെ സംസാരിക്കാനും ( സ്പീക്കർമാർ ) ആകും. ട്വിറ്റർ സ്പേസസ് എല്ലാവർക്കുമായി ലഭ്യമാക്കാൻ എതാണ്ട് ഒരു വർഷമെടുത്തു എന്നതും ശ്രദ്ധിക്കണം. സെപ്റ്റംബറിൽ, സ്പേസിൽ റെക്കോർഡിംഗും റീപ്ലേ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്‌തിരുന്നു. നിലവിലുള്ള സ്പേസ് ഫീച്ചറുകളിൽ പലതും മൊബൈൽ ആപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടും ഉണ്ട്.

നേരത്തെ പറഞ്ഞത് പോലെ സ്വന്തം ഷെഡ്യൂളിൽ നിന്ന് തന്നെ ഏറെ പിന്നിലാണ് ട്വിറ്റർ. ഏപ്രിൽ മുതൽ എല്ലാവർക്കും സ്പേസസ് ഉപയോഗിക്കാൻ കഴിയും എന്നാണ് കമ്പനി നേരത്തെ പറഞ്ഞിരുന്നത്. എന്നിട്ട് ഇത്രയും വൈകി മാത്രമാണ് സ്വന്തം വാഗ്ദാനം നിറവേറ്റാൻ ട്വിറ്ററിന് കഴിഞ്ഞത്. തങ്ങളുടെ ഓഡിയോ ബ്രോഡ്കാസ്റ്റ് ഫീച്ചറിനേക്കുറിച്ച് വീണ്ടും യൂസേഴ്സിനെ ഓർമപ്പെടുത്തേണ്ടിയും വന്നു ട്വിറ്ററിന്. പ്രഖ്യാപിച്ച സമയ പരിധിയിൽ ഫീച്ചറുകളും അപ്ഡേറ്റും ലോഞ്ച് ചെയ്യാൻ ട്വിറ്റർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ലിമിറ്റഡ് യൂസേഴ്സിന് മാത്രമാണ് ഇത്രയും കാലം സ്പേസസ് ഉപയോഗിക്കാൻ അവസരം ഉണ്ടായിരുന്നത്. അക്കാലത്തും നിരവധി ഫീച്ചറുകൾ ട്വിറ്റർ അവതരിപ്പിച്ചിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടെ. കോ-ഹോസ്റ്റുകളെയും 10 സ്പീക്കർമാരെയും ചേർക്കാനുള്ള ഫീച്ചറുകൾ അവതരിപ്പിച്ചതും അടുത്തിടെയാണ്. സ്പേസ് ക്രിയേറ്റേഴ്സിനായി സ്പാർക്ക് പ്രോഗ്രാം ഫണ്ട് രൂപീകരിക്കുകയും ടിക്കറ്റ് എടുക്കേണ്ട സ്പേസ് ചാറ്റുകളും സൃഷ്ടിച്ചിരുന്നു. ഈ ഫീച്ചറുകൾ എല്ലാം അവതരിപ്പിച്ചപ്പോഴും ഉപയോക്താക്കൾക്ക് നൽകേണ്ട പ്രധാന സൌകര്യം മാത്രം ട്വിറ്റർ നൽകിയിരുന്നില്ല. സ്വന്തം ചാറ്റ് റൂമുകൾ ഹോസ്റ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ! ഈ ഫീച്ചർ ഇത്രയും കാലം പിടിച്ചു വച്ചതെന്തിന് എന്ന ചോദ്യത്തിന് ട്വിറ്ററിന് മറുപടിയും ഇല്ല.

ജൂലൈയിലാണ് ക്ലബ്‌ഹൗസ് ഇൻവൈറ്റ് ഒൺലി നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. പിന്നാലെ യൂസേഴ്സിന് പൂർണസജ്ജമായ ആപ്ലിക്കേഷൻ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും ഉപയോഗിക്കാൻ കഴിഞ്ഞു. ഹോസ്റ്റിങ് പ്രിവിലേജസിൽ അടക്കം നിയന്ത്രണങ്ങൾ നീക്കാൻ ട്വിറ്റർ ഏറെ വൈകിയിരുന്നു. യൂസേഴ്സിനെ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാനുള്ള നിർണായക സമയം ആണ് ട്വിറ്ററിന് നഷ്ടമായത്. സ്പേസ് വളരുമ്പോൾ ക്ലബ്ഹൌസിന് ഏതെങ്കിലും തരത്തിൽ തിരിച്ചടിയുണ്ടാകുമോ എന്നത് അടക്കമുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.


Click it and Unblock the Notifications