ലോക തോൽവികളേ, എല്ലാത്തിന്റെയും 'കിളിപറന്നോ'; നാട്ടുകാരെ മുഴുവൻ പറ്റിച്ച് 'ട്വിറ്ററിലെ' ട്രംപ്!
ഇലോൺ മസ്ക് ട്വിറ്ററി(twitter)നെ വിലയ്ക്കു വാങ്ങിയതിനു പിന്നാലെ ലോകത്തെങ്ങുമുള്ള ആളുകൾ ഒരേ പോലെ അറിയാൻ ആഗ്രഹിച്ച ഒരു കാര്യമാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തുമോ എന്നത്. മുൻപ് ട്വിറ്ററിൽ സജീവമായിരുന്നു ട്രംപ്. എന്നാൽ 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റൽ മന്ദിരത്തിൽ അനുകൂലികൾ നടത്തിയ അക്രമത്തെത്തുടർന്ന് ട്രംപിന് ട്വിറ്റർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ട്വിറ്ററിലൂടെ ട്രംപ് നടത്തിയ ആഹ്വാനങ്ങൾ അക്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ടത്. എന്നാൽ ഇലോൺ മസ്കിന്റെ ട്വിറ്റർ മേധാവി സ്ഥാനത്തേക്കുള്ള വരവ് കാര്യങ്ങൾ മാറ്റി മറിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. മസ്ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിനു പിന്നാലെ നിലവിലെ ട്വിറ്റർ സിഇഒയും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.

ഇതോടെ ട്വിറ്ററിൽ മസ്കിന്റെ ഭരണ പരിഷ്കാരങ്ങൾക്ക് ആരംഭമായെന്ന് ഏവരും കരുതി. കൂടാതെ ട്വിറ്ററിന്റെ ചുമതലയേറ്റെടുത്ത പിന്നാലെ പക്ഷി ഇനി സ്വതന്ത്രയാണ് എന്ന മസ്കിന്റെ ട്വീറ്റും എത്തി. ഇതെല്ലാം ട്രംപ് അടക്കം ട്വിറ്ററിന്റെ നടപടി നേരിട്ട വ്യക്തികളുടെ ട്വിറ്ററിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകളായാണ് പലരും കരുതിയത്. ട്രംപിന്റെ ട്വിറ്റർ മടങ്ങിവരവായിരുന്നു അപ്പോഴും ഏവരുടെയും ആകാംക്ഷ. ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ട്രംപിന്റെ ട്വീറ്റ് എത്തുന്നത്.

മസ്കിന് നന്ദി പറഞ്ഞും, ട്വിറ്ററിലേക്കുള്ള തിരിച്ചു വരവിൽ സന്തോഷം പ്രകടിപ്പിച്ചും, ''ലോക തോൽവികളേ, വിരോധികളേ നിങ്ങളെന്നെ മിസ് ചെയ്തോ...'' എന്ന് ചോദിച്ചുകൊണ്ടുമുള്ളതായിരുന്നു ട്രംപിന്റെ പുതിയ ട്വീറ്റ്. ട്രംപിന്റെ ട്വിറ്റർ മടങ്ങിവരവ് കാത്തിരുന്നവർ മിനിറ്റുകൾക്കകം ഈ ട്വീറ്റ് ഏറ്റെടുക്കുകയും പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഏതാനും മണിക്കൂറുകൾ കഴിഞ്ഞതോടെയാണ് പലർക്കും കാര്യം മനസിലായത്. യഥാർഥത്തിൽ ട്രംപ് ഇപ്പോഴും ട്വിറ്ററിന്റെ പടിക്ക് പുറത്തുതന്നെയാണ്. എന്നാൽ മസ്കിന്റെ ബലത്തിൽ ട്രംപ് തിരിച്ചെത്താൻ സാധ്യത കൂടുതലാണ്.

ആളുകളുടെ ആകാംക്ഷ തിരിച്ചറിഞ്ഞ ഏതോ വിരുതൻ ഒപ്പിച്ച പണിയായിരുന്നു ഈ ആഹ്ലാദപ്രകടനവും നന്ദിപറച്ചിലുമൊക്കെ. ഇതു തിരിച്ചറിയാതെ മാധ്യമങ്ങളടക്കം ഒട്ടേറെപ്പേർ വ്യാജ ട്രംപിനെ അപ്പോഴേക്കും ഏറ്റെടുത്തിരുന്നു. മിനിറ്റുകൾക്കം 130,000 ത്തിലധികം ആളുകളാണ് വ്യാജ ട്രംപിന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തത്. എന്നാൽ യഥാർഥ ട്രംപിന്റെ അക്കൗണ്ട് ഇപ്പോഴും സസ്പെൻഡ് ചെയ്യപ്പെട്ട നിലയിൽത്തന്നെയുണ്ട്. ട്രംപിന്റെ കാര്യത്തിൽ മസ്ക് ഇതുവരെ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.

ട്വിറ്ററിൽ കോമഡി ഇനി നിയമപരമാണ് എന്ന ഇലോൺ മസ്കിന്റെ പുതിയ ട്വീറ്റും ഈ ആൾമാറാട്ട സംഭവങ്ങളോട് കൂട്ടിവായിക്കാം. മസ്ക് താൻ നടത്താൻ പോകുന്ന മാറ്റങ്ങളുടെ മുന്നോടിയായി നടത്തിയ ഒരു തമാശ ട്വീറ്റ് ആണെങ്കിൽക്കൂടി ട്വിറ്ററിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു മുഴുവൻ കോമഡിയാണ് എന്നാണ് വ്യാജ ട്രംപിന്റെ ട്വീറ്റിനു താഴെയെത്തിയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ലോകമെങ്ങുമുള്ള മാധ്യമങ്ങളിലെയെല്ലാം പ്രധാന ടെക് വാർത്തകൾ മസ്കും ട്വിറ്ററിലെ വിവിധ നടപടികളുമാണ്.

മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്റെ പ്രതികരണങ്ങൾ ആഗോള തലത്തിൽത്തന്നെ വിമർശനപരമായും പോസിറ്റീവായും ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. മസ്കിന്റെ വരവ് ഇന്ത്യയിലും സർക്കാർ തലത്തിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലത്തിലും പ്രതികരണങ്ങൾ പുറത്തുവരാൻ ഇടയാക്കിയിട്ടുണ്ട്. ട്വിറ്ററിന്റെ ഉടമ ആരായാലും ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ തയാറാകണം എന്നാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.

ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ കോടതിയിൽ കേസ് നടക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് മസ്കിന്റെ വരവിനു പിന്നാലെ അദ്ദേഹം പ്രതികരണം നടത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വിറ്ററിന്റെ തലപ്പത്തേക്കുള്ള മസ്കിന്റെ കടന്നുവരവിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ ട്വിറ്റർ പ്രവർത്തിക്കുമെന്നാണ് പ്രത്യാശിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടും മുൻപ് ട്വിറ്ററിന്റെ നടപടിക്ക് വിധേയമായിട്ടുണ്ട്.

രാഷ്ട്രീയ തലത്തിൽ മാത്രമല്ല ബിസിനസ് തലത്തിലും മസ്കിന്റെ കടന്നുവരവ് ചർച്ചയാകുന്നുണ്ട്. ഇലക്ട്രിക് വാഹന നിർമാണത്തിൽ മസ്കിന്റെ ടെസ്ലയുടെ എതിരാളിയായ ജനറൽ മോട്ടോഴ്സ്, മസ്ക് ചുമതല ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് പരസ്യം നൽകിയിരുന്നത് അവസാനിപ്പിച്ചിരുന്നു. മസ്കിന്റെ നടപടികൾ ട്വിറ്ററിനെ എങ്ങോട്ടാണ് കൊണ്ടുപോകുക?, എന്തു നടപടികളാണ് മസ്ക് കൈക്കൊള്ളുക എന്നീ ആകാംക്ഷ ഇനിയും ലോകത്തിന് മാറിയിട്ടില്ല. അതേസമയം മസ്കിന്റെ ട്വിറ്ററിലേക്കുള്ള കടന്നുവരവിനെ അനുകൂലിക്കുന്ന നിലപാടാണ് ഇന്ത്യൻ വ്യവസായ രംഗത്തെ പ്രമുഖനായ ആനന്ദ് മഹേന്ദ്ര സ്വീകരിച്ചത്. പക്ഷി യഥാർഥത്തിൽ സ്വതന്ത്രയായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


Click it and Unblock the Notifications








