മുഴുവൻ ട്വിറ്റർ ജീവനക്കാരെയും പിരിച്ചുവിട്ടാലും മസ്ക് തനിച്ചാവില്ല, കാരണം ഇതാ
ലോക കോടീശ്വരൻ, ടെസ്ലലയുടെയും ബഹിരാകാശ മേഖലയിൽ ചരിത്രങ്ങൾ രചിച്ചുകൊണ്ടിരിക്കുന്ന സ്പേസ്എക്സിന്റെയുമൊക്കെ സിഇഒ എന്നീ പദവികളൊക്കെ വഹിക്കുന്ന ഇലോൺ മസ്ക് ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ മുന്നിലുള്ളയാളാണ്. എന്നാൽ മുമ്പ് തന്നെ പ്രശസ്തനായിരുന്നു എങ്കിലും മസ്ക് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയത് ട്വിറ്റർ സിഇഒ ആയശേഷമാണ്.
ട്വിറ്ററിൽ നടത്തിയ പരിഷ്കാരങ്ങളും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കൂട്ടപ്പിരിച്ചുവിടലുമൊക്കെ മസ്കിനെ എന്നും വാർത്തകളിൽ സ്ഥിരസാന്നിധ്യമാക്കി. മസ്കിനെ സംബന്ധിക്കുന്ന എന്തും ഇന്ന് ലോകം ആകാംക്ഷയോടെ കേൾക്കാൻ കാതോർത്തിരിക്കുന്നു. ഇപ്പോൾ ട്വിറ്റിലെ ഒരു മുൻ ജീവനക്കാരൻ മസ്കിനെപ്പറ്റി ബിബിസിയോട് നടത്തിയ ഒരു പ്രതികരണമാണ് ഏറെ കൗതുകവും അതിലേറെ അമ്പരപ്പും ഉയർത്തിയിരിക്കുന്നത്.

''മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടാലും ട്വിറ്റർ ഓഫീസിൽ മസ്കിന് ഒരിക്കലും ഏകാന്തത അനുഭവപ്പെടില്ല'' എന്നായിരുന്നു മുൻ ട്വിറ്റർ ജീവനക്കാരന്റെ പരാമർശം. മസ്കിന്റെ ശക്തമായ സുരക്ഷാ സംവിധാനത്തെയും ജീവനക്കാരെ പിരിച്ചുവിടുന്നതിലുള്ള ലാഘവത്തെയുമാണ് ഒറ്റയടിക്ക് മുൻ ജീവനക്കാരൻ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്റർ ഓഫീസിൽ മസ്കിനുള്ള സുരക്ഷ സംബന്ധിച്ച ജീവനക്കാരന്റെ വെളിപ്പെടുത്തലുകൾ അൽപ്പം കൗതുകകരവുമാണ്.
ആയുധമേന്തിയ അംഗരക്ഷകരുടെ സാന്നിധ്യത്തിലാണ് മസ്ക് എല്ലാകാര്യങ്ങളും നിർവഹിക്കുന്നത് എന്നാണ് ട്വിറ്റർ ജീവനക്കാരൻ വെളിപ്പെടുത്തിയിരിക്കുന്നത്. മസ്ക് എവിടെയൊക്കെ പോയലും അവിടെയെല്ലാം സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ടാകും. ശുചിമുറിയിൽ പോുകമ്പോൾ പോലും ഈ പതിവിന് മാറ്റമില്ലത്രേ! കുറഞ്ഞത് രണ്ട് അംഗരക്ഷകരെങ്കിലും ഇല്ലാതെ ഓഫീസിലെ ശുചിമുറിയിലേക്ക് പോലും മസ്ക് പോകില്ലെന്നും സുരക്ഷ അത്ര കർശനമാണ് എന്നും ജീവനക്കാരൻ വെളിപ്പെടുത്തുന്നു.
മസ്കിന്റെ സുരക്ഷയ്ക്കായി 24 മണിക്കൂറും സുരക്ഷാ ജീവനക്കാർ ഉണ്ടാകും. അതിൽ ബോഡിഗാർഡ്, സ്വകാര്യ സുരക്ഷാ ഗാർഡുകൾ, സായുധ അംഗരക്ഷകർ എന്നിവർ ഉൾപ്പെടുന്നു. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള ഈ അംഗരക്ഷകർ ബോളിവുഡ് സിനിമകളിൽ കാണുന്ന ബോഡിഗാർഡുമാരെ പോലെ തന്നെയുണ്ടെന്നും മുൻ ട്വിറ്റർ എൻജിനീയർ വിവരിക്കുന്നു.

ജീവനക്കാരെ തീരെ വിശ്വാസമില്ലാത്ത വിധത്തിലാണ് മസ്കിന്റെ പെരുമാറ്റമെന്നും സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് അംഗരക്ഷകരാൽ ചുറ്റപ്പെട്ടല്ലാതെ മസ്കിനെ കാണാൻ സാധിക്കില്ല എന്നും ജീവനക്കാരൻ വെളിപ്പെടുത്തുന്നു. ഇപ്പോൾ നടക്കുന്ന പിരിച്ചുവിടലുകളുടെ പശ്ചാത്തലത്തിൽ മസ്ക് ഭയപ്പെടുന്നുണ്ടാകാം. ട്വിറ്റർ ഓഫീസിൽ ജോലി ചെയ്യുമ്പോഴും എലോൺ മസ്‌ക് തന്റെ അംഗരക്ഷകരാൽ വലയം ചെയ്യപ്പെട്ടിരിക്കും.
മസ്ക് ട്വിറ്ററിൽ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലുകൾ ഇതിനോടകം പലതവണ നാം കണ്ടു. മസ്ക് ചുമതലയേൽക്കുമ്പോൾ ഏഴായിരത്തോളം ജീവനക്കാരാണ് ട്വിറ്റിൽ ഉണ്ടായിരുന്നത് എങ്കിൽ ഇന്നത് രണ്ടായിരത്തിനും താഴെയാണ്. ട്വിറ്ററിൽനിന്ന് എത്രപേർ പിരിഞ്ഞുപോയെന്ന് പറഞ്ഞാലും മസ്കിന് ഏകാന്തത അനുഭവപ്പടില്ല എന്നും അംഗരക്ഷകരുടെ വലയം ചൂണ്ടിക്കാട്ടി ജീവനക്കാരൻ വിശദീകരിക്കുന്നു.
ട്വിറ്റർ ആസ്ഥാനം നിലവിൽ അരാജകത്വത്തിന്റെ കേന്ദ്രമായി മാറിയെന്നും ട്വിറ്ററിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്ന 60 ശതമാനം പേരും പിരിച്ചുവിടപ്പെട്ടെന്നും ബിബിസി അഭിമുഖത്തിൽ ജീവനക്കാരൻ വെളിപ്പെടുത്തി. പുറമേ നിന്ന് നോക്കുമ്പോൾ എല്ലാം ഭംഗിയായി തോന്നുമെങ്കിലും ഉള്ളിൽ ഒന്നും പ്രവർത്തിക്കുന്നില്ല എന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ലോകത്തെ പ്രധാന വ്യക്തികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത് ഇതാദ്യമായല്ല. അംഗരക്ഷകരാൽ ചുറ്റപ്പെട്ട് തന്നെയാണ് പ്രമുഖർ ജീവിക്കുന്നത്. അടുത്തിടെയാണ് മസ്ക് തന്റെ സുരക്ഷയും വർധിപ്പിച്ചത്. ട്വിറ്റർ ഏറ്റെടുത്തശേഷം തന്റെ ശത്രുക്കളുടെ എണ്ണം വർധിച്ചതായാണ് അദ്ദേഹത്തിന്റെ വിശ്വാസം. അടുത്തിടെ അദ്ദേഹം അൽപ്പം ഭയപ്പെട്ട സംഭവം ഉണ്ടാകുകയും ചെയ്തിരുന്നു.
2022 ഡിസംബറിൽ രണ്ട് വയസ്സുള്ള മകനൊപ്പം പോകുമ്പോൾ, ഒരു യുവാവ് മസ്കിനെയും മകനെയും പിന്തുടരുകയും ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. തന്നെ ആക്രമിക്കാൻ ആണ് യുവാവ് എത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. തുടർന്ന് മസ്ക് ഇയാളുടെ ചിത്രം സഹിതം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിനുശേഷമാണ് മസ്ക് തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് കൂടുതൽ വ്യാകുലപ്പെടുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തത്. അതേസമയം, നിലവിൽ തൊഴിലാളികൾ കുറവായതിനാൽ, ജീവനക്കാരുടെ മേലുള്ള സമ്മർദ്ദം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ടീമുകളിലെ ജീവനക്കാർ പോലും അവരുടെ ഉത്തരവാദിത്വത്തിന് കീഴിലല്ലാത്ത അധിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








