'മെറ്റ' എഫ്ക്ട്; ഫേസ് റെക്കഗ്നിഷൻ ഫീച്ചർ ഒഴിവാക്കി ഫേസ്ബുക്ക്
ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ഫേസ്ബുക്ക് അവരുടെ വിവാദ ഫീച്ചറുകളിൽ ഒന്ന് ഒഴിവാക്കിയിരിക്കുന്നു. ഫേസ്ബുക്കിനെതിരെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയർന്ന ഫീച്ചറുകളിൽ ഒന്നാണ് ഫേസ് റെക്കഗ്നിഷൻ സിസ്റ്റം. വിവാദമായ ഈ ഫീച്ചർ അവസാനിപ്പിക്കുന്നതിനാൽ ഇനി മുതൽ ഫേസ്ബുക്ക് നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്വയമേവ കണ്ടെത്തുകയില്ല. ഫേസ് ഐഡി സിസ്റ്റം ഓപ്റ്റ് ചെയ്തവരെ ചിത്രങ്ങളിൽ നിന്ന് തിരിച്ചറിയുന്നതും അവസാനിക്കും. ഇത്തരം സൌകര്യങ്ങൾ നൽകിയിരിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെംപ്ലേറ്റ് പൂർണമായും ഇല്ലാതാക്കുമെന്നാണ് അറിയിപ്പ്. 10 വർഷം മുമ്പാണ് ഫേസ്ബുക്ക് ഈ ഫീച്ചർ അവതരിപ്പിച്ചത്.

വിമർശനങ്ങൾ വളരെക്കൂടുതൽ ഉയർന്നിട്ടും ഈ ഫീച്ചർ ഒഴിവാക്കാൻ ഫേസ്ബുക്ക് തയ്യാറായിരുന്നില്ല. ഒടുവിൽ മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കിയതിന് ശേഷമാണ് ഫേസ് ഐഡി സിസ്റ്റം ഒഴിവാക്കാൻ ഫേസ്ബുക്ക് തയ്യാറാകുന്നത്. സോഷ്യൽ മീഡിയ ഭീമന്റെ തന്ത്രപരമായ നീക്കമായിട്ടാണ് ഇത് വിലയിരുത്തുന്നത്. വിവാദങ്ങളും സ്വകാര്യത ലംഘിക്കുന്നുവെന്ന വിമർശനങ്ങളുമെല്ലാം സ്ഥിരമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് പുനർനാമകരണം ചെയ്തത്. പേര്മാറ്റം മെറ്റാവേഴ്സ് അടക്കമുള്ള പദ്ധതികളുടെ ചുവട് പിടിച്ചാണെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പേര്മാറ്റം വിവാദങ്ങളിൽ നിന്നും ചീത്തപ്പേരിൽ നിന്നും മോചനം നേടാൻ വേണ്ടിയെന്നാണ് വിലയിരുത്തലുകൾ.

ഫേസ് റെക്കഗ്നിഷൻ അടച്ച് പൂട്ടുന്നത് ഏകദേശം ഒരു ബില്യണിൽ കൂടുതൽ യൂസേഴ്സിനെ വിവിധ രീതികളിൽ ബാധിക്കും. ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ ഓപ്റ്റ് ചെയ്തവർക്ക് അവരുൾപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് ആരെങ്കിലും പോസ്റ്റ് ചെയ്താൽ നോട്ടിഫിക്കേഷനുകൾ ലഭിക്കുമായിരുന്നു. ഒപ്പം ഫോട്ടോകളിൽ ആരെയൊക്കെ ടാഗ് ചെയ്യാം എന്നും സജഷൻസ് നൽകിയിരുന്നു. ഈ ഫീച്ചറുകൾ ഒക്കെ ഇനി ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമാകും. ഇനി മുതൽ യൂസേഴ്സിന് ഫ്രണ്ട്സിനെ ടാഗ് ചെയ്യണമെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഉണ്ടാവില്ല. പകരം മാന്വലായി തന്നെ ഇതൊക്കെ ചെയ്യേണ്ടി വരും. തങ്ങളുടെ യൂസേഴ്സിൽ നല്ലൊരു ഭാഗവും ഫേസ് റെക്കഗ്നിഷൻ സർവീസുകൾ ഓപ്റ്റ് ചെയ്തിരുന്നതായി 'മെറ്റ' അവരുടെ ബ്ലോഗ്പോസ്റ്റിൽ പറയുന്നു.

ഫേസ് റെക്കഗ്നിഷനും വിവാദങ്ങളും
ഫേസ്ബുക്ക് ഫേസ് റെക്കഗ്നിഷൻ ഫീച്ചർ അവതരിപ്പിച്ച കാലം മുതൽ വിവാദങ്ങൾ ആരംഭിച്ചതാണ്. ഫീച്ചറിലെ ലൂപ്പ്ഹോൾസ് സ്വകാര്യതാ ലംഘനങ്ങൾക്ക് വഴി വയ്ക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. ഈ പഴുതുകൾ സർക്കാർ എജൻസികളും കോർപ്പറേറ്റുകളും ദുരുപയോഗം ചെയ്യുന്നു എന്നും ആരോപണങ്ങൾ ഉയർന്നു. ഫീച്ചറിന്റെ ദോഷഫലങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് അത്ര മനസിലാകില്ലെങ്കിലും സൈബർ സുരക്ഷാ വിദഗ്ധർ ഈ ഫീച്ചർ സർക്കാരുകൾ എങ്ങനെ ദുരുപയോഗം ചെയ്യുമെന്നതിനെക്കുറിച്ച് എപ്പോഴും മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഈ ഫീച്ചർ മികച്ചതും വളരെ ആവശ്യകരവുമെന്നാണ് ഫേസ്ബുക്ക് ഇപ്പോഴും വിശ്വസിക്കുന്നത്. എങ്കിൽ ഇനിയെങ്കിലും വിമർശനങ്ങൾക്ക് വില നൽകിയില്ലെങ്കിൽ തിരിച്ചടികൾ ഉണ്ടാവുമെന്നും കമ്പനിയ്ക്ക് അറിയാം. അതിനാലാണ് ഫീച്ചർ നീക്കം ചെയ്യാൻ കമ്പനി തയ്യാറാകുന്നത് തന്നെ. ഫീച്ചർ നൽകിയിരുന്ന സേവനങ്ങൾ വരും ആഴ്‌ചകളിൽ നീക്കം ചെയ്യപ്പെടും, അത് പോലെ തന്നെ ഇത്തരം സൌകര്യങ്ങൾ തെരഞ്ഞെടുക്കാൻ യൂസേഴ്സിനെ അനുവദിക്കുന്ന ക്രമീകരണവും വരും.

ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം നീക്കം ചെയ്യുന്നത് മറ്റ് ഫീച്ചറുകളെ എങ്ങനെ ബാധിക്കും?
ഫേസ്ബുക്കിൽ നിന്ന് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ നീക്കം ചെയ്യുന്നത് അന്ധരോ കാഴ്ച വൈകല്യമോ ഉള്ള ആളുകളെ ചെറിയ രീതിയിൽ എങ്കിലും ദോഷകരമായി ബാധിക്കും. ഇത്തരക്കാർക്കായി ഇമേജ് വിവരണങ്ങൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഓട്ടോമാറ്റിക് ആൾട്ട് ടെക്‌സ്‌റ്റ് (എഎടി). ഈ ടെക്നോളജി ഉപയോഗിച്ച് ഫേസ്ബുക്കിൽ അപ്ലോഡ് ആകുന്ന ഫോട്ടോകളിൽ ചിലതിലെങ്കിലും വ്യക്തികളെ തിരിച്ചറിയാൻ കാഴ്ചയില്ലാത്തവരെ സഹായിച്ചിരുന്നു. ഇനി മുതൽ ആ ഫീച്ചറും ഉണ്ടാകില്ല. ഒരു ഫോട്ടോയിൽ എത്ര പേർ ഉണ്ടെന്ന് മനസിലാക്കാൻ കഴിയുമെങ്കിലും എല്ലാവരെയും തിരിച്ചറിയാൻ ആകില്ല. എഎടി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും എഫ്ബി അറിയിച്ചു.

സുരക്ഷാ വിദഗ്ധരുടെ പ്രതികരണം
ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം അടച്ചുപൂട്ടിയതിൽ സുരക്ഷാ വിദഗ്ധർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. ഫേസ്ബുക്കിന്റെ നീക്കം ഒരു വിഭാഗം സംശയത്തോടെ കാണുന്നു. നിലവിലത്തെ നീക്കം നല്ല ഇമേജ് സൃഷ്ടിക്കാനുള്ള നീക്കം മാത്രമാണെന്നാണ് ഇക്കൂട്ടരുടെ വിമർശനം. ഇത് വരെ ശേഖരിച്ച ഡാറ്റയുടെ ഉപയോഗം കഴിഞ്ഞതിനാലാവാം പുതിയ പ്രഖ്യാപനമെന്നും അവർ പറയുന്നു. ഇത്രയും കാലമായി തുടരുന്ന ആവശ്യം ഒടുവിൽ അംഗീകരിച്ചതിന് ഫേസ്ബുക്കിനെ അഭിനന്ദിച്ചവരും ഉണ്ട്. പേര് മാറ്റവും നയ വ്യതിയാനങ്ങളും നല്ല ലക്ഷണങ്ങളാണെന്നാണ് ഇവരുടെ നിലപാട്. പുതിയ പ്രഖ്യാപനങ്ങൾ വെള്ളം ചേർക്കാതെ നടപ്പിലാക്കാൻ കമ്പനി തയ്യാറാകണമെന്നും നിരീക്ഷകർ ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications








