സൂക്ഷിക്കുക, അപകടം അരികിലുണ്ട്; പുരുഷന്മാർ മുഖ്യ ഇര: സെക്സ്റ്റോർഷൻ കേസുകൾ കുതിച്ചുയരുന്നു
ഇന്ത്യയിൽ സെക്സ്റ്റോർഷൻ(sextortion) കേസുകൾ അതിവേഗം കുതിച്ചുയരുന്നതായും ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ച് സൈബർ വിദഗ്ധർ. പുനെയിൽ മാത്രം ഇത്തരത്തിലുള്ള 1400 ലധികം കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാളുടെ ലൈംഗിക ദൃശ്യങ്ങളോ വീഡിയോകളോ കൈക്കലാക്കിയ ശേഷം അവ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിക്കാണ് സെക്സ്റ്റോർഷൻ എന്ന് പൊതുവെ പറയുന്നത്. ബ്ലാക്മെയിലിങ്ങിന്റെ മറ്റൊരു രൂപം എന്നും പറയാം.

അടുത്തിടെയായി ഇത്തരം കേസുകൾ സൈബർ ലോകത്ത് കുതിച്ചുയരുകയാണ് എന്നാണ് റിപ്പോർട്ട്. നിലവിൽ ഇത്തരം കേസുകളിൽ അധികവും പുനെയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എങ്കിലും രാജ്യത്ത് എല്ലായിടത്തും ഇത്തരം സൈബർ ഭീഷണിപ്പെടുത്തലും അതുവഴിയുള്ള മരണങ്ങളും നടക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വ്യാജ ആപ്പുകൾ ഉപയോഗിച്ചും മറ്റു പല മാർഗങ്ങളിലൂടെയും ആളുകളുടെ നഗ്നദൃശ്യങ്ങൾ ഉൾപ്പെടെ കൈക്കലാക്കിയ ശേഷമാണ് പണം തട്ടൽ നടക്കുന്നത്.

പുനെയിൽ ദത്താവാടി സ്വദേശിനിയായ പത്തൊൻപതുകാരി സെപ്റ്റംബർ 28 ന് മരിച്ചത് സെക്സ്റ്റോർഷന് ഇരയായതുമൂലമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൊമേഴ്സ് വിദ്യാർഥിയായ യുവതിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ സൈബർ തട്ടിപ്പ് സംഘം പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 4,500 രൂപ യുവതി സംഘത്തിന് നൽകി. എങ്കിലും സമ്മർദ്ദം താങ്ങാനാകാതെ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൈബർ ക്രിമിനലുകളുടെ സെക്സ്റ്റോർഷന് ഇരയാകാറുണ്ട്. ധൻകാവാടി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ജീവനൊടുക്കിയതാണ് ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. യുവാവിന്റെ ലൈംഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ സൈബർ ക്രിമിനലുകൾ യുവാവിന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് അയച്ചു നൽകിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പണം സംഘടിപ്പിച്ച് നൽകാൻ കഴിയാതിരുന്ന ഇരുപത്തിരണ്ടുകാരനും സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. സെക്സ്റ്റോർഷൻ മൂലം ജീവൻ നഷ്ടപ്പെട്ട നിരവധി കേസുകളിൽ രണ്ടെണ്ണം മാത്രമാണ് ഇവ. പ്രായം കുറഞ്ഞവർ മാത്രമല്ല, എല്ലാപ്രായത്തിലുള്ളവരും ഇത്തരം ഭീഷണിക്ക് ഇരയാകുന്നതായും സൈബർ വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്. ഓൺലൈൻ ലോകത്ത് ഇത്തരം കേസുകൾ വൻ തോതിലാണ് കുതിച്ചുയരുന്നത് എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു.

നാൾക്കുനാൾ ഇത്തരം കേസുകൾ കൂടുന്നതിനാൽ ഓൺലൈൻ മാധ്യമങ്ങളിൽ ഇടപെടുന്നവർ സൂക്ഷിക്കണം എന്നാണ് നിർദേശം. കാരണം ഒരേ സമയം ഓൺലൈൻ ഇടം മറയായും ആയുധമായും ഉപയോഗിച്ചുകൊണ്ടാണ് സൈബർ ക്രിമിനലുകൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളടക്കമുള്ള അജ്ഞാതരുമായി/അപരിചിതരുമായി ചാറ്റുകളിൽ ഏർപ്പെടരുത് എന്നും സൗഹൃദം പുലർത്തരുതെന്നും സൈബർ പോലീസ് മുന്നറിയിപ്പ് നൽകുന്നു

പുനെയിലാണ് സെക്സ്റ്റോർഷൻ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 ജനുവരി മുതൽ ഇതുവരെ 1445 കേസുകളാണ് പുനെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി പേർ ഇതിനെതിരേ പരാതി നൽകാൻ തയാറായി. എന്നാൽ ചില കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ സാധാരണ സ്ത്രീകളാണ് കൂടുതലായും ബ്ലാക്ക്മെയിലിങ്ങിന് വിധേയരായിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സെക്സ്റ്റോർഷൻ കേസുകളിൽ പുരുഷന്മാരാണ് പ്രധാന ഇര. ഇതിൽ കൗമാരക്കാർ മുതൽ വയോധികർ വരെ ഉൾപ്പെടുന്നു.

ലൈവ് ചാറ്റിങ് ആപ്പുകളെ ആശ്രയിക്കുന്ന പുരുഷന്മാർ, സൈബർ ക്രിമിനലുകൾ നിയോഗിക്കുന്ന സ്ത്രീകളുടെ കെണിയിൽ കുടുങ്ങിയാണ് സെക്സ്റ്റോർഷന് ഇരകളാകുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇത്തരം സൂപ്പൾ ഫ്രണ്ട്ലി ചാറ്റുകൾക്ക് ഇറങ്ങി പുറപ്പെടും മുമ്പ് അപകട സാധ്യത തിരിച്ചറിയണമെന്നും സൈബർ സുരക്ഷാ സംഘം മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം ചാറ്റിങ് ആപ്പുകളിൽ സ്ത്രീകളുടെ പ്രൊഫൈൽ ചിത്രം കണ്ട് ആകൃഷ്ടരായാണ് പുരുഷന്മാർ സംഭാഷണം ആരംഭിക്കുക. തുടർന്ന് പരസ്പരം നഗ്നചിത്രങ്ങൾ കൈമാറുകയും സംഭാഷണം പതിയെ വീഡിയോ കോളിലേക്ക് തിരിയുകയും ചെയ്യും. ശേഷം വിവസ്ത്രരാകാൻ സ്ത്രീകൾ ഇവരോട് ആവശ്യപ്പെടും. ഇതെല്ലാം റെക്കോഡ് ചെയ്ത് ശേഖരിക്കുന്ന സൈബർ തട്ടിപ്പുകാർ അയാളുടെ ഫോൺ ഹാക്ക് ചെയ്തതായും കോണ്ടാക്ട്സ് ഉൾപ്പെടെ സകല വിവരങ്ങളും കൈക്കലാക്കിയതായും അറിയിക്കുന്നു.

തുടർന്ന് പണം ആവശ്യപ്പെടുകയും നൽകാത്തപക്ഷം അവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ പേരും പണം നൽകി പ്രശ്നം അവസാനിപ്പിക്കുകയാണ് ചെയ്യുക. സാമൂഹിക മാധ്യമങ്ങളിലെ സ്തീകളുടെ ചിത്രം കണ്ട് ആകൃഷ്ടരായി ചാറ്റിങ്ങിന് പോകരുതെന്നും അപരിചിതരുമായി ഒരു കാണവശാലും വീഡിയോകോൾ ചെയ്യരുതെന്നും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും പോലീസ് പറയുന്നു.

നിങ്ങളുടെ വീഡിയോ ആരെങ്കിലും കൈവശപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്താൽ ഉടൻ പോലീസിൽ അറിയിക്കുകയാണ് വേണ്ടതെന്നും പണം നൽകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. പുനെയിലെ സെക്സ്റ്റോർഷൻ കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് 32 പോലീസ് സ്റ്റേഷനുകളിലാണ് പ്രത്യേക സൈബർ പോലീസ് സെൽ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓൺലൈൻ ഡേറ്റിങ് ആപ്പുകളിലൂടെ ഉൾപ്പെടെ കേരളത്തിലും ഇത്തരം കേസുകൾ ഉണ്ടാകുന്നുണ്ടെങ്കിലും പരാതി നൽകുന്ന പുരുഷന്മാരുടെ എണ്ണം കുറവാണ്.


Click it and Unblock the Notifications








