''പണം വാങ്ങിയിട്ടുണ്ടേൽ പറഞ്ഞേക്കണം''; വ്ലോഗർമാരുടെ പെയ്ഡ് പ്രമോഷൻ പിഴയിട്ട് തടയാൻ കേന്ദ്രം
നമ്മുടെ കൊച്ചു കേരളം യൂട്യൂബർമാരുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ എവിടെ നോക്കിയാലും കാണാനാവുക. ടെക്നോളജിയുടെ വളർച്ചയും സ്മാർട്ട്ഫോണുകളുടെ കടന്നുവരവും ഒരുപാടു ജനവിഭാഗങ്ങളെ സാമൂഹിക മാധ്യമങ്ങളുമായി അടുപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഇതിന്റെ മാറ്റങ്ങൾ കാണാൻ സാധിക്കും.

മൊബൈൽഫോണുകളുടെ വളർച്ച പ്രായ- ദേശഭേദമില്ലാതെ എല്ലാവരിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അതിനാൽത്തന്നെ ഇന്ന് ഏറ്റവും ജനകീയമായ ഇടങ്ങളായി സാമൂഹിക മാധ്യമങ്ങൾ മാറി. അങ്ങനെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നതും അടക്കി ഭരിക്കുന്നതും വ്ലോഗർമാരാണ്. ചെറിയ രീതിയിൽ വീഡിയോയും മറ്റും അവതരിപ്പിച്ച് തുടങ്ങിയ പല വ്ലോഗർമാരും ഇന്ന് നാട്ടിലെ സെലിബ്രിറ്റികളായി വളർന്നിരിക്കുന്നു.
എന്നാൽ ഇങ്ങനെ വളർന്ന് പന്തലിച്ച ചില വ്ലോഗർമാർ പണം വാങ്ങി തെറ്റായ വിവരങ്ങളും മറ്റും നൽകുന്നതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ പണം വാങ്ങി കാഴ്ചക്കാരെ വിഡ്ഡികളാക്കുന്ന വിവരങ്ങൾ നൽകുന്ന വ്ലോഗർമാരുടെ കച്ചവടം ഉടൻ തീരുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ലക്ഷങ്ങളുടെ പിഴയാണ് ഇത്തരക്കാർക്കായി അണിയറയിൽ തയാറാകുന്നത് എന്നാണ് വിവരം.
ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത മുതലെടുത്ത് പണം വാങ്ങി എന്തും പ്രചരിപ്പിക്കുന്നവർക്ക് കടിഞ്ഞാണിടാൻ പുതിയ മാർഗ നിർദേശങ്ങൾ പതിനഞ്ച് ദിവസത്തിനകം കേന്ദ്രം പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ട്. പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂട്യൂബ്, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർമാരെയാണ് പ്രധാനമായും കേന്ദ്രം ലക്ഷ്യമിടുന്നത്.
പുതിയ മാർഗ നിർശദശ പ്രകാരം വ്ലോഗർമാരും മറ്റു ഇൻഫ്ലുവൻസർമാരും ബ്രാൻഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങൾ ഇനി വെളിപ്പെടുത്തണം. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഫോളോവേഴ്‌സുള്ള വ്ലോഗർമാർ പല ബ്രാൻഡുകളിൽ നിന്നും പണം സ്വീകരിച്ച് അവരുടെ ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
ഇനി അത്തരം കലാപരിപാടികൾ നടക്കില്ല. സർക്കാരിന്റെ നിർദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്ലോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ അവർ ആ ബ്രാൻഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരും. അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും.
സാമൂഹിക മാധ്യമങ്ങൾക്കു പുറമെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ തടയാനും ചട്ടക്കൂട് തയാറാക്കുന്ന നടപടികൾ പൂർത്തിയായി വരികയാണ്. ഈ ചട്ടക്കൂട് ലംഘിച്ചാൽ കനത്ത പിഴ ആണ് വ്ലോഗർമാർ നൽകേണ്ടി വരിക. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷം രൂപയും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ. ഇതു സംബന്ധിച്ച ഉത്തരവും ഉടൻ തന്നെ പുറത്തിറങ്ങും.
വ്യാജ അവലോകനങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സർക്കാർ കണ്ടെത്തൽ. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഹരി ഉടമകളുമായി അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ വിലയിരുത്തലുകളുടെ വ്യാപ്തിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഡിപ്പാർട്ട്‌മെന്റ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (ASCI) അടുത്തിടെ വെർച്വൽ മീറ്റിങ് നടത്തിയിരുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം വ്യാജ റിവ്യൂ തടയാൻ ചട്ടക്കൂടുകൾ തയാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജനപ്രീതി കൈവരിച്ചാൽ മികച്ച വരുമാനം നേടാൻ സഹായകമായ ഒരു തൊഴിൽ എന്ന നിലയിലേക്ക് നമ്മുടെ നാട്ടിലെ വ്ലോഗിങ് മേഖല ഇന്ന് വളർന്നിട്ടുണ്ട്. ഇതോടെ നിരവധി ചെറുപ്പക്കാർ ഈ മാർഗത്തിലേക്ക് തിരിയുകയും ചെയ്തു. തുടക്കത്തിൽ സത്യസന്ധമായും വ്യത്യസ്തമായും കാര്യങ്ങൾ അവതരിപ്പിച്ച് വ്ലോഗിങ്ങിലേക്ക് കടക്കുന്നവർ കാഴ്ചക്കാരുടെ എണ്ണം കൂടുന്നതോടെ പരസ്യങ്ങളുടെ വക്താക്കളായി മാറുന്നു. പുതിയ മാർഗ നിർദേശങ്ങൾ വരുന്നതോടെ കൂടുതൽ സത്യസന്ധമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വ്ലോഗർമാർ തയാറാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.


Click it and Unblock the Notifications