രണ്ടു വയസുകാരൻ മകന് ഓഫീസ് ഐഡി, കസിൻസിന് ജോലി, ഹെഡ്ക്വാർട്ടേഴ്സിൽ ബെഡ് റൂം; ട്വിറ്ററിൽ മൊത്തം മസ്ക്മയം!
ട്വിറ്റർ (twitter) ഏറ്റെടുത്ത അന്നു മുതൽ ദിവസവും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇലോൺ മസ്ക്. ട്വിറ്ററിൽ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് മസ്കിനെ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാക്കുന്നത്. മസ്ക് ട്വിറ്ററിൽ കാട്ടിക്കൂട്ടുന്നത് എന്താണ് എന്നറിയാൻ ലോകമെമ്പാടുമായി നിരവധി ആളുകളാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതിനാൽത്തന്നെ മസ്കിന്റെ വാർത്തകൾക്ക് ഏറെ വായനക്കാരുണ്ട് എന്നത് പാശ്ചാത്യ മാധ്യമങ്ങളുടെ ഇഷ്ട വിഷയമാക്കി മസ്കിനെയും ട്വിറ്ററിനെയും മാറ്റുന്നു.

ട്വിറ്ററിന്റെ ഹെഡ്ഓഫീസ് മസ്ക് ബെഡ് റൂം ആക്കിയെന്ന വാർത്തകളും അതിനെ സാധൂകരിക്കും വിധം പുറത്തുവന്ന ചിത്രങ്ങളും ലോകമെങ്ങും ഇപ്പോൾ വൈറലാണ്. ഇതിനിടെ ട്വിറ്ററിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട മസ്ക് തന്റെ രണ്ടു കസിൻസിന് ട്വിറ്ററിൽ ജോലി നൽകി എന്ന വാർത്തയും ഏറെ ചർച്ചയാകുന്നുണ്ട്. ഒപ്പം രണ്ടു വയസുള്ള മസ്കിന്റെ മകന് ട്വിറ്ററിൽ ഓഫീസ് ആക്സസ് കാർഡ് ലഭ്യമായി എന്നതും ഏറെ വൈറലായി.

നന്നായി പണിയെടുക്കാൻ തയാറുള്ളവർ മാത്രം ട്വിറ്ററിൽ തുടർന്നാൽ മതി എന്നാണ് മസ്കിന്റെ നിലപാട്. ജോലി ചെയ്ത് തളരുന്നവർക്ക് വീട്ടിൽ പോകാതെ ഓഫീസിൽ തന്നെ കഴിയാനുള്ള സൗകര്യവും മസ്ക് ഒരുക്കിയതായും ട്വിറ്ററിന്റെ ഹെഡ് ഓഫീസിലെ മുറികളിൽ പലതിലും കട്ടിലുകളും മെത്തകളും ഇടം പിടിച്ചതുമായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മസ്ക് ഇപ്പോൾ ഓഫീസിൽ തന്നെയാണ് ഉറക്കമെന്നും ഒരു ബെഡ് റൂമിനു സമാനമായ സജ്ജീകരണങ്ങൾ ട്വിറ്ററിന്റെ ഓഫീസിൽ അതിനായി ഒരുക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

മസ്കിന്റെ രണ്ടു വയസുകാരൻ മകന് ഓഫീസ് ആക്സസ് കാർഡ് കിട്ടിയതാണ് ട്വിറ്ററിനെ ചുറ്റിപ്പറ്റി ഇപ്പോൾ ചർച്ചയാകുന്ന വാർത്തകളിൽ മറ്റൊന്ന്. മസ്‌കിന്റെ മകൻ അടുത്തിടെ ട്വിറ്ററിന്റെ ഓഫീസ് സന്ദർശിച്ചിരുന്നു. ഇതിനെത്തുടർന്ന് മസ്‌കിന്റെ മകനും ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിന് പുറത്ത് പോസ് ചെയ്യുന്ന ചിത്രം മസ്ക് തന്നെ ട്വിറ്ററിൽ പങ്കു വച്ചിരുന്നു. ഈ ചിത്രത്തിൽ മസ്കിന്റെ മകന്റെ കഴുത്തിൽ ഓഫീസ് ആക്സസ് കാർഡ് കാണാം.

ജീവനക്കാർക്കായി മാത്രമാണ് സാധാരണ ആക്സസ് കാർഡ് തയാറാക്കാറുള്ളത്. എന്നാൽ ഇവിടെ രണ്ടു വയസുള്ള മസ്കിന്റെ മകനും കാർഡ് കിട്ടിയതാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്. മസ്കിനെ സാമൂഹികമാധ്യമങ്ങളിലൂടെ വിമർശിക്കുന്നവർ ഏറെയുണ്ട്. എന്നാൽ മസ്ക് ട്വിറ്ററിൽ പങ്കുവച്ച മകന്റെ ചിത്രം വിമർശകർ ഉൾപ്പെടെ ഏറ്റെടുത്ത് വൈറലാക്കുകയായിരുന്നു. മസ്‌കിന്റെ അമ്മ മെയ് മസ്‌കിനും തന്റെ പേരക്കുട്ടിയുടെ ചിത്രം ട്വിറ്ററിൽ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല.

"എന്തൊരു ഓമനത്തം" എന്ന കമന്റോടെ മെയ് മസ്കും തന്റെ കൊച്ചുമകന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതിനിടെ ജൂനിയർ മസ്‌ക് കമ്പനിയുടെ അടുത്ത അവകാശിയാകുമോ എന്ന ചോദ്യങ്ങളും ചിലർ ഉയർത്തുന്നുണ്ടായിരുന്നു. മസ്കിന്റെ രണ്ട് കസിൻസ് ട്വിറ്ററിൽ ജോലിക്ക് എത്തുന്നതാണ് മറ്റൊരു കൗതുക വാർത്ത. ഉണ്ടായിരുന്ന നിരവധി ജീവനക്കാരെ നിഷ്കരുണമാണ് മസ്ക് പുറത്താക്കിയത്. പുറത്താക്കൽ മാന്യമായി അറിയിക്കാൻ കൂടി തയാറായില്ല എന്നും വിമശനങ്ങൾ ഉയർന്നിരുന്നു.

ഈ വിവാദങ്ങൾ ഒന്ന് ഒതുങ്ങി വരുന്നതിനിടെയാണ് കസിൻസായ ജെയിംസിനെയും ആൻഡ്രൂ മസ്‌ക്കിനെയും മുഴുവൻ സമയ ചുമതലകൾ നൽകി മസ്ക് ട്വിറ്ററിൽ നിയമിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇതിനിടെ മസ്കിന്റെ പിരിച്ചുവിടൽ കോടതി കയറിയ വാർത്തയും വന്നു, രണ്ട് വനിതാ ജീവനക്കാരാണ് പിരിച്ചുവിടലിനെതിരേ കോടതിയെ സമീപിച്ചത്. പെട്ടെന്നുള്ള കൂട്ട പിരിച്ചുവിടൽ സ്ത്രീ ജീവനക്കാരെ ഒഴിവാക്കാൻ ലക്ഷ്യമിട്ടായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

പിരിച്ചുവിപ്പെട്ടവരിൽ 57% സ്ത്രീ ജീവനക്കാർ ആണെന്നും മസ്കിന്റെ സ്ത്രീവിരുദ്ധ നയമാണ് പിരിച്ചുവിടലിന് പിന്നിലെന്നുമുള്ള തരത്തിലാണ് സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ജീവനക്കാരെ മുഴുവൻ പറഞ്ഞുവിട്ട് ട്വിറ്റർ തന്റെ വീട് ആക്കി മാറ്റാനാണോ മസ്കിന്റെ ഭാവം എന്നാണ് മസ്ക് വിരുദ്ധർ ചോദിക്കുന്നത്. മകന്റെ ആക്സസ് കാർഡും കസിൻസിന്റെ നിയമനവും ഒക്കെ ഇവരുടെ ചോദ്യത്തിന്റെ ബലം കൂട്ടുന്നു.


Click it and Unblock the Notifications








