ഒരു അബദ്ധം പറ്റിയതാ! പിരിച്ചുവിട്ടവരെ തിരിച്ചെടുത്തും 'ഇലോൺ മസ്കിന്റെ' അക്കൗണ്ട് പൂട്ടിയും ട്വിറ്റർ
ഇലോൺ മസ്കിന്റെ ട്വിറ്റർ(Twitter) അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. മുതലാളിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യാനും മാത്രം ട്വിറ്റർ വളർന്നോ എന്ന് ആലോചിക്കുകയാണോ, അതോ പണിപോയ ജീവനക്കാർ ആരെങ്കിലും ഒപ്പിച്ച പണിയാണെന്നാണോ എന്നാകും ഇതുകേൾക്കുന്ന ചിലരെങ്കിലും ആലോചിക്കുക. എന്നാൽ തത്കാലം നമ്മുടെ ട്വിറ്റർ മുതലാളിയുടെ അക്കൗണ്ട് സുരക്ഷിതമാണ്. ഇലോൺ മസ്ക് എന്ന് തന്റെ അക്കൗണ്ടിന്റെ പേര് മാറ്റിയ പ്രശസ്ത ഹാസ്യതാരം കാത്തി ഗ്രിഫിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിനാണ് ട്വിറ്റർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ബ്ലൂ ടിക്കിന് മാസം നിശ്ചിത തുക ഏർപ്പെടുത്തിയതടക്കം ട്വിറ്ററിൽ മസ്ക് നടപ്പാക്കിയ തീരുമാനങ്ങളും ജീവനക്കാരെ കൂട്ടത്തോടെ നിർദാക്ഷിണ്യം പിരിച്ചുവിട്ട നടപടിയുമൊക്കെ രാജ്യാന്തര തലത്തിൽ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ലോകമറിയുന്ന ഹാസ്യതാരമായ കാത്തി ഗ്രിഫ് അടക്കമുള്ളവർ ഞായറാഴ്ച മുതൽ തങ്ങളുടെ അക്കൗണ്ടിന്റെ പേര് ഇലോൺ മസ്ക് എന്നാക്കി മാറ്റിയത്.

ഇതോടെ തെറ്റിദ്ധരിപ്പിക്കുന്നു, ആൾമാറാട്ടം നടത്തി എന്നൊക്കെ ആരോപിച്ചാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വെരിഫൈഡ് എന്ന നിലയിൽ ബ്ലൂടിക്ക് ഉള്ള അക്കൗണ്ട് കൂടിയായിരുന്നു കാത്തിയുടേത്. ''ട്വിറ്റിൽ എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും കണ്ടന്റ് മോഡറേറ്റർമാർ ചിലർ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്'' എന്നതരത്തിലാണ് വിലക്കിനോട് കാത്തി പ്രതികരിച്ചത്. ട്വിറ്ററിൽ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന മുൻ നിലപാടിൽനിന്ന് മസ്ക് യു ടേൺ അടിച്ചതിന്റെ തെളിവാണ് അക്കൗണ്ട് ഉടമകൾക്കെതിരായ നടപടി എന്നാണ് വിമർശകർ പറയുന്നത്.

കാത്തിയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത ട്വിറ്ററിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ വിശദീകരണത്തിനപ്പുറം നിലപാടിൽ മാറ്റം വരുത്താൻ ട്വിറ്ററും മസ്കും തയാറായിട്ടില്ല. വെരിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണ്, ഏതുതരം പേരുമാറ്റവും തെറ്റിദ്ധരിപ്പിക്കലും അക്കൗണ്ട് സസ്പെൻഷനിലേക്കും മറ്റ് നടപടികളിലേക്കും നീങ്ങാൻ ഇടയാക്കുമെന്നാണ് ട്വിറ്റർ പറയുന്നത്. അതേസമയം തങ്ങളുടെ ഒരു വിവാദ നിലപാട് തിരിച്ചടിയായതോടെ ചെറിയൊരു മാറ്റം വരുത്താൻ ട്വിറ്റർ തയാറായിട്ടുണ്ട്.

എടുത്തുചാടിയുള്ള തീരുമാനത്തിന്റെ പുറത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിലാണ് ട്വിറ്റർ ചില തിരുത്തലുകൾ വരുത്തിയിരിക്കുന്നത്. പിരിച്ചുവിട്ട ചില ജീവനക്കാരെ ട്വിറ്റർ തിരിച്ചു വിളിച്ചെന്നാണ് റിപ്പോർട്ട്. കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററിന്റെ സേവനം ഇടയ്ക്ക് തടസപ്പെട്ടിരുന്നു. കൂടാതെ നിർണായക തസ്തികകളിൽ ഇരുന്ന ചില ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടലിന്റെ കൂട്ടത്തിൽ പുറത്താക്കിയതോടെ പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ അത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഈ ഘട്ടത്തിലാണ് നിർണായകമായ സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന ചില ആളുകളെ തിരിച്ചു വിളിക്കാൻ ട്വിറ്റർ നിർബന്ധിതമായിരിക്കുന്നത്. കാര്യമായ പഠനമോ വിലയിരുത്തലുകളോ കൂടാതെയായിരുന്നു പിരിച്ചുവിടൽ എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ട്വിറ്റിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം. അത്യാവശ്യ ജീവനക്കാരെ തിരിച്ചുവിളിക്കുമ്പോഴും മറുഭാഗത്ത് പിരിച്ചുവിടൽ തകൃതിയായി നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

മസ്ക് ട്വിറ്റർ വാങ്ങിയതിൽപ്പിന്നെ ട്വിറ്ററിന്റെ വാർത്തകൾ ഒഴിഞ്ഞ നേരമില്ല എന്ന അവസ്ഥയാണ് രാജ്യാന്തര മാധ്യമങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കുക. ഓരോ നിമിഷവും മസ്കും ട്വിറ്ററും എന്തെങ്കിലും ഒക്കെ ഒപ്പിച്ചുകൊണ്ടേയിരിക്കും. മസ്ക് ട്വിറ്ററിലേക്ക് ആദ്യദിനം കടന്നുവന്നതു തന്നെ ഓർക്കുന്നില്ലേ. ഒരു സിങ്കും താങ്ങിയെടുത്തുകൊണ്ടായിരുന്നു ആ മാസ് എൻട്രി. എന്നാൽ ട്വിറ്റർ മുക്കാനായി വന്ന കപ്പിത്താനായാണ് ജീവനക്കാർ മസ്കിനെ കാണുന്നത്.

കാരണം, ട്വിറ്റർ സ്വന്തമായതിനു പിന്നാലെ സിഇഒ അടക്കമുളള നാല് പ്രമുഖരെ പുറത്താക്കിയായിരുന്നു മസ്കിന്റെ ഭരണപരിഷ്കാരം. അതിനു പിന്നാലെ ഉപയോക്താക്കളെ വെറുപ്പിക്കുന്ന ടിക്കിന് ഡോളർ നയവും ജീവനക്കാരെ പുറത്താക്കലുമൊക്കെയായി വിവാദ പരിഷ്കാരങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തുകയായിരുന്നു. കൃത്യമായ അറിയിപ്പുകൾ പോലും നൽകാതെയുള്ള പിരിച്ചുവിടലുകൾ മസ്കിന് ജനമധ്യത്തിൽ ഉണ്ടായിരുന്ന പ്രീതിയും സ്ഥാനവുമൊക്കെ വൻ തോതിൽ ഇടിയുന്നതിനും കാരണമാകുന്നുണ്ട്. കാശിട്ടു കാശുവാരുന്ന ബിസിനസുകാരനായ മസ്ക് ട്വിറ്റിനെ എവിടെക്കൊണ്ടെത്തിക്കും എന്നറിയാനും പുതിയ ഭരണ പരിഷ്കാരങ്ങൾക്കായും കാത്തിരിക്കുക തന്നെ!


Click it and Unblock the Notifications








