മസ്കിനിട്ട് ജീവനക്കാർ പണികൊടുത്തതാണോ ആവോ; ട്വിറ്റർ പണിമുടക്കി: കാരണം അജ്ഞാതം
ലോകത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്റർ പണിമുടക്കി. അക്കൌണ്ടുകൾ ആക്സസ് ചെയ്യാനും ട്വിറ്റർ ഫീഡിലേക്ക് പോകാനും യൂസേഴ്സിന് കഴിയുന്നില്ല. Twitter പേജ് ആക്സസ് ചെയ്യുമ്പോൾ " Something went wrong, but don't fret - let's give it another shot. - Try Again " എന്നൊരു മെസേജ് മാത്രമാണ് കാണാൻ കഴിയുന്നത്.

ഈ വാർത്ത തയ്യാറാക്കുന്ന സമയത്തും സമാനമായ പ്രശ്നം ട്വിറ്റർ യൂസേഴ്സ് നേരിടുന്നുണ്ട്. ട്വിറ്ററിന്റെ വെബ് വേർഷൻ യൂസ് ചെയ്യുന്നവർ മാത്രമാണ് നിലവിൽ പ്രതിസന്ധി നേരിടുന്നതെന്നാണ് റിപ്പോർട്ട്. ആപ്പ് യൂസ് ചെയ്യുന്നവർക്ക് നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും റിപ്പോർട്ട് പറയുന്നു (Twitter Down World Wide).

നിരവധി യൂസേഴ്സാണ് മറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ട്വിറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ച് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ ട്വിറ്റർ വെബ് സേവനം ലഭ്യമാകുന്നില്ല. വൈബ്സൈറ്റുകളുടെയും ആപ്പുകളുടെയും തത്സമയ പ്രവർത്തനം നിരീക്ഷിക്കുകയും പ്രശ്നങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന പ്ലാറ്റ്ഫോമായ ഡൌൺഡിറ്റക്റ്ററും ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.

ഇലോൺ മസ്ക് ചുമതലയേറ്റെടുത്തതിന്റെ ഭാഗമായി ട്വിറ്ററിൽ കൂട്ടപ്പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചിരിക്കെയാണ് ട്വിറ്റർ വെബ് വേർഷന്റെ പ്രവർത്തനം നിലച്ചതെന്നതും ശ്രദ്ധേയമാണ്. ട്വിറ്റർ സിഇഒ അടക്കമുള്ളവരെ പിരിച്ചുവിട്ട ശേഷമാണ് മറ്റ് ജീവനക്കാർക്കെതിരെയും നടപടി ആരംഭിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ കീഴിലുള്ള ട്വിറ്ററിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

മസ്കിന്റെ ട്വിറ്റർ
ട്വിറ്ററിൽ ഇലോൺ മസ്കിന്റെ ഭരണം വന്നതിന് ശേഷം കേട്ട് കേൾവിയില്ലാത്ത പരിഷ്കരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. സമയ പരിധിയില്ലാതെ ജോലി ചെയ്യണമെന്നതടക്കമുള്ള നിർദേശങ്ങളാണ് ട്വിറ്റർ ജീവനക്കാർക്ക് ലഭിക്കുന്നത്. വർക്ക് ഫ്രം ഹോം സൌകര്യവും അവസാനിപ്പിച്ചിരിക്കുകയാണ്. ഇലോൺ മസ്കിന്റെ സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിലേക്ക് ട്വിറ്ററിനെയും മാറ്റിയെടുക്കാനാണ് ശ്രമം. ഒപ്പം നല്ലൊരു ശതമാനം ജീവനക്കാരെയും പിരിച്ചുവിടുമെന്നും റിപ്പോർട്ടുണ്ട്. ഈ സമയത്താണ് ട്വിറ്ററിന്റെ പ്രവർത്തനം തന്നെ തടസപ്പെടുന്നത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ അടക്കമുള്ള ഉന്നത ജീവനക്കാരെ പുറത്താക്കിയിരുന്നു. സ്ഥാപനത്തിൽ നിന്നും കൂടുതൽ ജീവനക്കാരെ പുറത്താക്കാൻ ഒരുങ്ങുകയാണ് മസ്ക് എന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ന് ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർക്ക് ലഭിക്കുന്ന മെയിലിൽ നിന്നും അവരെ കമ്പനിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാമെന്നാണ് കരുതുന്നത്. ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെയെങ്കിലും മസ്ക് ഒഴിവാക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

എന്നാൽ ജീവനക്കാരുടെ പകുതിയും പുറത്ത് പോയാൽ ട്വിറ്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് നേരത്തെ തന്നെ ചോദ്യം ഉയർന്നിരുന്നു. ട്വിറ്റർ ജീവനക്കാരുടെ പൊതുയോഗത്തിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന നിലപാട് ഇലോൺ മസ്ക് സ്വീകരിച്ചത്. മസ്ക് ആദ്യം ട്വിറ്റർ വാങ്ങാൻ എത്തിതും പിന്നീട് കരാറിൽ നിന്ന് പിന്തിരിഞ്ഞതും പിന്നീട് ട്വിറ്റർ ഏറ്റെടുത്തതുമെല്ലാം സംഭവബഹുലമായിരുന്നു. കരാറിൽ നിന്നും പിന്തിരിയാനുള്ള ഇലോൺ മസ്കിന്റെ തീരുമാനം കോടതിയിലടക്കം എത്തിയിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൌണ്ടുകളുടെ യഥാർഥ കൌണ്ട് ട്വിറ്റർ വെളിപ്പെടുത്തിയില്ലെന്നാരോപിച്ചാണ് മസ്ക് കരാറിൽ നിന്നും പിന്മാറാൻ ശ്രമിച്ചത്.

ഇത്തരത്തിൽ വിവരങ്ങൾ വ്യക്തമാക്കാത്തത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു മസ്കിന്റെ നിലപാട്. ട്വിറ്ററിനെ ഏറ്റെടുക്കുന്നതിൽ നിന്നും മസ്ക് പൂർണമായും പിന്തിരിഞ്ഞുവെന്നാണ് ആ ഘട്ടത്തിൽ പ്രതീക്ഷിച്ചത്. എന്നാൽ കരാറിൽ നിന്ന് മസ്കിന് പിന്നാക്കം പോകാനും കഴിഞ്ഞില്ല. ട്വിറ്ററിലെ ബോട്ട് അക്കൌണ്ടുകളുടെ യഥാർഥ കണക്കും ഇപ്പോഴും വ്യക്തമല്ല. ഇത്രയധികം പ്രശ്നങ്ങൾക്കിടയിലും ജീവനക്കാരുടെ എണ്ണം ട്വിറ്ററിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലുമാണ് ട്വിറ്റർ പണിമുടക്കിയത്.

ട്വിറ്റർ വാങ്ങാൻ കരാറിൽ എത്തിയെങ്കിലും പിന്നീട് ഈ കരാറിൽ നിന്നും പിന്തിരിയുന്നതായി മസ്ക് അറിയിച്ചു. ഇതിന് പിന്നാലെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ട്വിറ്ററിലെ ഫേക്ക് അക്കൌണ്ടുകളുടെ കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്ന് കാണിച്ചാണ് മസ്ക് കരാറിൽ നിന്നും പിന്തിരിയാൻ ശ്രമിച്ചത്. മ്യൂച്യൽ പർച്ചേസിന്റെ ലംഘനമാണ് ട്വിറ്റർ നടത്തിയത് എന്നായിരുന്നു മസ്കിന്റെ ആരോപണം. ഈ ഘട്ടത്തിൽ ട്വിറ്ററിനെ സ്വന്തമാക്കുന്നതിൽ നിന്നും അദ്ദേഹം പിന്തിരിയുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല.

ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ സാധിക്കാത്ത സാങ്കേതികപ്രശ്നം എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിയാരിക്കും ജീവനക്കാർ. സോഷ്യൽമീഡിയ സേവനങ്ങൾ ഇത്തരത്തിൽ പണി മുടക്കുന്നത് ഇത് ആദ്യമായിട്ടല്ല. ട്വിറ്റർ തന്നെയും നേരത്തെ മണിക്കൂറുകളോളം സാങ്കേതിക തകരാളുകൾ നേരിട്ടിരുന്നു. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാങ്കേതിക തകരാർ മൂലം പണിമുടക്കിയിരുന്നു.


Click it and Unblock the Notifications